പ്രതിപക്ഷം രാജ്യത്തെ വസ്ത്രാക്ഷേപം നടത്തുകയാണെന്ന് ആദിത്യനാഥ്, സ്ത്രീകളെ മുൻനിർത്തി സമരം
ദില്ലി: പൗരത്വ നിയമത്തിനെതിരെയുളള പ്രക്ഷോഭങ്ങള്‍ക്കെതിരെ ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം രാജ്യത്തെ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയാണെന്നും രാജ്യത്ത് അക്രമത്തിന് വഴി തുറക്കുകയാണെന്നും ആദിത്യനാഥ് ആരോപിച്ചു. സ്ത്രീകളെ മുന്നില്‍ നിര്‍ത്തിയാണ് പ്രതിപക്ഷം സമരം നടത്തുന്നതെന്നും കുറ്റവാളികളെ പിന്തുണച്ച് മിണ്ടാതിരിക്കാനാവില്ലെന്നും ആദിത്യനാഥ് പറഞ്ഞു.
ഗോരഖ്പൂരില്‍ പൗരത്വ ഭേദഗതി നിയമത്തിന് അനുകൂലമായി ബിജെപി സംഘടിപ്പിച്ച റാലിയില്‍ സംസാരിക്കുകയായിരുന്നു യുപി മുഖ്യമന്ത്രി. ദില്ലിയിലെ ഷഹീന്‍ ബാഗില്‍ സ്ത്രീകള്‍ സമരം ചെയ്യുന്നതിന് സമാനമായി ഉത്തര്‍ പ്രദേശിലും സ്ത്രീകള്‍ സമരത്തിലാണ്. സമരപ്പന്തലില്‍ പോലീസ് കയറി ഭക്ഷണവും പുതപ്പുമടക്കം എടുത്ത് കൊണ്ട് പോയത് വിവാദമായിരിക്കുകയാണ്.

മഹാഭാരതത്തില്‍ ദ്രൗപതിയുടെ വസ്ത്രമുരിഞ്ഞത് പോലെ പ്രതിപക്ഷ പാര്‍ട്ടികൾ രാജ്യത്തെ വസ്ത്രാക്ഷേപം നടത്തുകയാണെന്നും ആദിത്യനാഥ് പറഞ്ഞു. ദ്രൗപതിയെ വസ്ത്രാക്ഷേപം നടത്തുമ്പോള്‍ ഭീഷ്മരും ദ്രോണാചാര്യനും അടക്കമുളളവരാരും എതിര്‍ത്ത് സംസാരിച്ചില്ല. അവര്‍ മിണ്ടാതെ കാഴ്ചക്കാരായി നിന്നു. അവരും തുല്യ കുറ്റക്കാരാണ്. സമാനമായി രാജ്യത്തെ വസ്ത്രാക്ഷേപം നടത്തുകയാണ് പ്രതിപക്ഷമെന്ന് ആദിത്യനാഥ് ആരോപിച്ചു.
രാജ്യത്തിന്റെ പ്രതിച്ഛായ നശിപ്പിക്കുകയും കൊള്ള നടത്തുകയും അക്രമം നടത്തുകയും പൊതുമുതല്‍ നശിപ്പിക്കുകയുമാണ് ചെയ്യുന്നത്. സ്ത്രീകളെ സമരത്തിന് മുന്നിലേക്ക് കൊണ്ടുവന്ന് അന്തരീക്ഷം കലുഷിതമാക്കുകയാണ്. അതിനാല്‍ ആളുകള്‍ നിശബ്ദ കാഴ്ചക്കാരായി നില്‍ക്കാതെ പൗരത്വ നിയമത്തെ പിന്തുണയ്ക്കണം എന്ന് ആദിത്യനാഥ് ആവശ്യപ്പെട്ടു. പൗരത്വ നിയമം കൊണ്ടുവന്നതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറയണമെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications