യുപിയിൽ പുതിയ തന്ത്രങ്ങളുമായി പ്രിയങ്ക, മുൻ മന്ത്രിമാരും എംപിമാരും ഉൾപ്പെടെ 11 പേർക്കെതിരെ നടപടി
ലഖ്നോ: ഉത്തർപ്രദേശ് കോൺഗ്രസിൽ വീണ്ടും കലാപക്കൊടി ഉയർത്തി നേതാക്കൾ. സംസ്ഥാനത്ത് പാർട്ടിയെ പുനരുജ്ജീവിപ്പിക്കാനുള്ള നേതൃത്വത്തിന്റെ നടപടിക്കെതിരെ ശക്തമായ എതിർപ്പാണ് ഒരു വിഭാഗം മുതിർന്ന നേതാക്കളടക്കം ഉയർത്തുന്നത്. ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റിയെ പുനസംഘടിപ്പാക്കാനുള്ള ദേശീയ നേതൃത്വത്തിന്റെ നീക്കത്തിനെതിരെ കലാപക്കൊടി ഉയർത്തിയ നേതാക്കൾക്കെിരെ നടപടിക്കൊരുങ്ങുകയാണ് സംസ്ഥാന നേതൃത്വം.
സംസ്ഥാനത്തെ മുതിർന്ന 11 നേതാക്കൾക്ക് പാർട്ടി കാരണം കാണിക്കൽ നോട്ടീസ് അയച്ചു. അടുത്ത 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നാണ് നേതാക്കൾക്ക് അന്ത്യശാസനം നൽകിയിരിക്കുന്നത്. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്കാ ഗാന്ധിയുടെ നിർദ്ദേശ പ്രകാരം സംസ്ഥാന ഘടകത്തിന്റെ അച്ചടക്ക സമിതിയാണ് നേതാക്കൾ നോട്ടീസ് അയച്ചിരിക്കുന്നത്.

കനത്ത തിരിച്ചടി
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് ഉത്തർപ്രദേശിൽ കോൺഗ്രസിന് നേരിടേണ്ടി വന്നത്. സജീവ രാഷ്ട്രീയത്തിലേക്കുള്ള പ്രിയങ്കാ ഗാന്ധിയുടെ കടന്ന് വരവിന് ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പായിരുന്നു ഇത്. കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയാണ് പാർട്ടി പ്രിയങ്കയെ ഏൽപ്പിച്ചത്. ഇന്ദിരാ ഗാന്ധിയുമായുള്ള രൂപസാദൃശ്യവും വാക്ചാരുതയുമെല്ലാം പ്രിയങ്കയെ പ്രിയങ്കരിയാക്കിയെങ്കിലും തിരഞ്ഞെടുപ്പിൽ കനത്ത തിരിച്ചടിയാണ് പാർട്ടിക്ക് നേരിടേണ്ടി വന്നത്. ബിഎസ്പി-എസ്പി സഖ്യം കോൺഗ്രസിനെ പുറത്ത് നിർത്തിയതോടെ ഉത്തർപ്രദേശിൽ കോൺഗ്രസ് ഒറ്റയ്ക്ക് മത്സരിക്കുകയായിരുന്നു. ലോക്സഭ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോൾ 80 സീറ്റുള്ള ഉത്തർപ്രദേശിൽ കോൺഗ്രസ് നേടിയത് ഒരേയൊരു സീറ്റ് മാത്രം. രാഹുൽ ഗാന്ധിയുടെ അമേഠിയിൽ പോലും പാർട്ടിക്ക് കാലിടറി.

കോൺഗ്രസ് കമ്മിറ്റി പിരിച്ചുവിട്ടു
ഉത്തർപ്രദേശിലെ ദയനീയ തോൽവിയുടെ പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ ഡിഡിസികളും ദേശീയ നേതൃത്വം പിരിച്ചു വിടുകയായിരുന്നു. തോൽവിക്ക് കാരണം സംഘടനയുടെ അടിത്തട്ടിലെ പ്രവർത്തനങ്ങൾ മോശമായതാണെന്ന് പ്രിയങ്കാ ഗാന്ധി വിലയിരുത്തൽ. പുതിയ കമ്മിറ്റികളിൽ 50 ശതമാനം യുവാക്കളായിരിക്കണമെന്നും 33 ശതമാനം സ്ത്രീ സംവരണം ഉറപ്പ് വരുത്തണെ എന്നതടക്കമുള്ള നിർദ്ദേശങ്ങൾ പ്രിയങ്കാ ഗാന്ധി മുന്നോട്ട് വെച്ചിരുന്നു. തിരഞ്ഞെടുപ്പ് കാലത്തെ അച്ചടക്ക ലംഘനങ്ങൾ പരിശോധിക്കാൻ മൂന്നംഗ സമിതിയേയും നിയമിച്ചിരുന്നു.

പുന: സംഘടന
ഒക്ടോബർ 7നാണ് ഉത്തർപ്രദേശ് കോൺഗ്രസ് കമ്മിറ്റി പുന: സംഘടിപ്പിച്ചത്. പിസിസി അധ്യക്ഷനായിരുന്ന രാജ് ബാബ്ബറിന് പകരം അധ്യക്ഷ സ്ഥാനത്തേയ്ക്ക് അജയ് കുമാർ ലല്ലുവിനെ നിയമിക്കുകയായിരുന്നു. തിരഞ്ഞെടുപ്പ് പരാജയത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്ക് രാജ് ബാബ്ബർ രാജി സമർപ്പിച്ചിരുന്നു. പ്രിയങ്കാ ഗാന്ധിയുടെ ഈ നീക്കത്തിനെതിരെ വലിയ പ്രതിഷേധമാണ് ഒരു വിഭാഗം നേതാക്കൾ ഉയർത്തിയത്. പ്രതിഷേധക്കാരുടെ മുൻനിരയിൽ നിന്ന മുതിർന്ന തലമുറയിൽപ്പെട്ട 11 നേതാക്കൾക്കാണ് പാർട്ടി നോട്ടീസ് അയച്ചിരിക്കുന്നത്. എഐസിസി അംഗങ്ങൾ, മുൻ മന്ത്രിമാർ, ഡിസിസി അധ്യക്ഷൻ മുൻ എംഎൽഎമാർ എന്നിവർ ഇതിൽ ഉൾപ്പെടുന്നു.

പരസ്യ പ്രതിഷേധം
യുപിസിസി പുന: സംഘടിപ്പിക്കാനുള്ള എഐസിസിയുടെ നീക്കത്തിനെതിരെ പരസ്യമായി നിങ്ങൾ പ്രതികരിക്കുകയും മീറ്റിംഗുകൾ നടത്തുകയും ചെയ്യുന്നത് ചെയ്തതായി അച്ചടക്ക സമിതിയുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്ന് നോട്ടീസിൽ പറയുന്നു. ഇത് പാർട്ടിയുടെ പ്രതിച്ഛായയ്ക്ക് മങ്ങലേൽപ്പിച്ചെന്നും മുതിർന്ന നേതാക്കളയായ നിങ്ങളിൽ നിന്നും ഇത് പ്രതീക്ഷിച്ചിരുന്നില്ലെന്നും നോട്ടീസിൽ പറയുന്നുണ്ട്. പാർട്ടി അച്ചടക്കത്തിന് വിരുദ്ധമാണ് ഈ നടപടികളെന്നും 24 മണിക്കൂറിനുള്ളിൽ വിശദീകരണം നൽകണമെന്നും നോട്ടീസിൽ പറയുന്നു.

വിട്ടു നിൽക്കുന്നു
അടുത്തിടെ സംസ്ഥാന അധ്യക്ഷനായ അജയ് കുമാർ ലല്ലു വിളിച്ചു ചേർത്ത യോഗങ്ങളിൽ നിന്നെല്ലാം ഈ 11 പേർ ഉൾപ്പെടെ നിരവധി നേതാക്കൾ വിട്ടുനിന്നിരുന്നു. അതേ സമയം സ്വന്തം നിലയിൽ ഇവർ യോഗങ്ങൾ വിളിച്ച് ചേർക്കുകയും ചെയ്തിരുന്നു. തങ്ങളുടെ പരാതികൾ ഉന്നയിക്കാൻ സോണിയാ ഗാന്ധിയുമായി കൂടിക്കാഴ്ചയ്ക്ക് ഒരുങ്ങുന്നതിനിടെയാണ് ഇവർക്ക് കാരണം കാണിക്കൽ നോട്ടീസ് നൽകിയത്.

നോട്ടീസ് ലഭിച്ചവർ
മുൻ എംപിയായ സന്തോഷ് സിംഗ്, മുന എംഎൽസി സിറാജ് മേഹ്ദി, മുൻ മന്ത്രിമാരായ രാംകൃഷ്ണ ദ്വിദേവി. സത്യദേവ് ത്രിപാഠി, എഐസിസി അംഗം രാദേന്ദ്ര സിംഗ് സോളങ്കി, മുൻ എംഎൽഎമാരായ ബുദർ നാരായൺ മിശ്ര, ഹാഫിസ് മുഹമ്മദ് ഉയർ, വിനോദ് ചൗധരി, നേക് ചന്ദ് പാണ്ഡെ, മുൻ യൂത്ത് കോൺഗ്രസ് നേതാവ് സ്വയം പ്രകാശ് ഗോസ്വാമി, ഗൊരഖ്പൂർ ഡിസിസി അധ്യക്ഷൻ സഞ്ജീവ് സിംഗ് എന്നിവർക്കാണ് നോട്ടീസ് നൽകിയിരിക്കുന്നത്. അയോജ് കുമാർ ലല്ലുവിന്റെ നേതൃത്വത്തിൽ വർഷങ്ങളായി പാർട്ടിക്ക് വേണ്ടി പ്രവർത്തിച്ച തങ്ങൾ അവഗണിക്കപ്പെടുകയാണെന്ന ആക്ഷേപം ഇവർക്കുണ്ട്. പുതിയ കമ്മിറ്റിയിൽ കൂടുതൽ യുവാക്കളെ ഉൾപ്പെടുത്താൻ നേതൃത്വം ശ്രദ്ധിച്ചിരുന്നു.












Click it and Unblock the Notifications