'രാഹുല്‍ എന്നാല്‍ ഭാരതം, ഭാരതമെന്നാല്‍ രാഹുല്‍';രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി പുതിയ മുദ്രാവാക്യം
ഭാരത് ജോഡോ യാത്ര ആരംഭിച്ചതോടെ ദേശീയ രാഷ്ട്രീയത്തിൽ രാഹുൽ ഗാന്ധി വീണ്ടും നിറഞ്ഞുനിൽക്കുകയാണ്. വലിയ ഓളമാണ് ഭാരത് ജോഡോ യാത്ര ഉണ്ടാക്കിയിരിക്കുന്നത്രാ. രാഹുലിന്റെ സാന്നിധ്യം തന്നെയാണ് ഭാരത് ജോഡോ യാത്ര ഇത്രയ്ക്ക് ശ്രദ്ധിക്കപ്പെടാൻ കാരണം.കന്യാകുമാരിയിൽ നിന്ന് തുടങ്ങിയ യാത്ര കേരളത്തിൽ പൂർത്തായാക്കി കർണാടകയിൽ എത്തിയിരിക്കുകയാണ്.
വലിയ തരത്തിലുള്ള ജനപങ്കാളിത്തമാണ് ഈ സംസ്ഥാനങ്ങളിൽ നിന്നൊക്കെ ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഒരു മാസം പിന്നിട്ട ഭാരത് ജോഡോ യാത്രയുടെ ദൃശ്യങ്ങള്‍ കോണ്‍ഗ്രസ് പങ്കുവെച്ചിരുന്നു. മൂന്ന് സംസ്ഥാനങ്ങളിലായി 728 കിലോമീറ്ററാണ് പദയാത്ര പിന്നിട്ടത്. ട്വിറ്ററിലൂടെയാണ് ഭാരത് ജോഡോ യാത്രയുടെ ദൃശ്യങ്ങള്‍ കോൺഗ്രസ് പങ്കുവെച്ചത് . സെപ്തംബര്‍ ഏഴിന് തമിഴ്‌നാട്ടിലെ കന്യാകുമാരിയില്‍ നിന്ന് യാത്ര ആരംഭിച്ചത്.

അതേസമയം, കോണ്‍ഗ്രസിന്റെ ഭാരത് ജോഡോ യാത്ര കര്‍ണാടയില്‍ യാത്ര തുടർന്നുകൊണ്ടിരിക്കുകയാണ്. ഈ അവസരത്തിൽ രാഹുല്‍ ഗാന്ധിയെ പുകഴ്ത്തി കൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് സംസ്ഥാന അദ്ധ്യക്ഷന്‍ ബ്രിജ്‌ലാല്‍ ഖാബ്‌റി. 'രാഹുലെന്നാല്‍ ഭാരതം, ഭാരതമെന്നാല്‍ രാഹുല്‍' എന്നാണ് ഖാബ്‌റി പറഞ്ഞത്. രാജ്യത്തെയും ഭരണഘടനയെയും രക്ഷിക്കുക എന്നതാണ് രാഹുലിന്റെ ലക്ഷ്യം എന്നും അദ്ദേഹം പറഞ്ഞു. മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ ദേവ് കാന്ത് ബറുവയുടെ 'ഇന്ത്യയെന്നാല്‍ ഇന്ദിര, ഇന്ദിരയെന്നാല്‍ ഇന്ത്യ' എന്ന പ്രയോഗത്തിന് സമാനമാണ് ഖാബ്‌റിയുടെ പുതിയ പ്രയോഗം.

സംസ്ഥാനത്തെ ഒരു ജില്ലയിലൂടെ മാത്രം ഭാരത് ജോഡോ യാത്ര കടന്ന് പോവുന്നതിനെക്കുറിച്ചുള്ള വിമർശനങ്ങൾക്കും അദ്ദേഹം മറുപടി പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ ഒരുപാട് ദിവസം യാത്ര കടന്നുപോകുമ്പോൾ ഉത്തർപ്രദേശിലെ ഒരു ജില്ലയിലൂടെ മാത്രമാണ് ഭാരത് ജോഡോ യാത്ര കടന്നുപോകുന്നത്.

'ഭാരതമെന്നത് ഒരു ജില്ലയോ ഒരു സംസ്ഥാനമോ അല്ല. സംസ്ഥാനങ്ങളുടെ കൂട്ടായ്മയാണ്. അദ്ദേഹം 13 സംസ്ഥാനങ്ങളിലൂടെ കടന്നുപോവുന്നു. വലിയ ലക്ഷ്യമാണ് ഏറ്റെടുത്തിരിക്കുന്നത്', എന്നാണ് ഖാബ്‌റി പറഞ്ഞത്. 2024ലെ പൊതുതെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ 80 ലോക്‌സഭ സീറ്റുകളും വിജയിക്കാനാണ് കോണ്‍ഗ്രസ് ലക്ഷ്യമിടുന്നത്. റായ്ബറേലിയിലും അമേത്തിയിലും ബിജെപിയുടെ കെട്ടിവെച്ച പണം നഷ്ടപ്പെടുമെന്നും ഖാബ്‌റി പറഞ്ഞു. നിലവിലെ സര്‍ക്കാര്‍ രാജ്യത്തെ വില്‍ക്കാന്‍ ശ്രമിക്കുകയും ഭരണഘടനയെ തകര്‍ക്കാന്‍ ശ്രമിക്കുകയും
ആയിരുന്നു. ജനാധിപത്യത്തെ കൊലപ്പെടുത്തുകയാണ്. ഇവ മൂന്നിനെയും സംരക്ഷിക്കുവാനാണ് രാഹുല്‍ പദയാത്ര നടത്തുന്നതെന്നും ഖാബ്‌റി പറഞ്ഞു.

അതേസമയം, കർണാടകയിലെ യാത്രയിൽ കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി പങ്കെടുത്തിരുന്നു. ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിട്ടും സോണിയ പാരിപാടിയിൽ പങ്കെടുക്കുകയായിരുന്നു. രാഹുലിനൊപ്പം സോണിയ നടക്കുകയും ചെയ്തിരുന്നു. ഒടുവിൽ ക്ഷീണിച്ച സോണിയയെ രാഹുൽ നിർബന്ധിച്ച് കാറിലേക്ക് കയറ്റുകയായിരുന്നു.












Click it and Unblock the Notifications