100 സീറ്റില്‍ 500 ല്‍ കുറവാണ് ലീഡ്, എസ്പി തന്നെ സര്‍ക്കാര്‍ രൂപീകരിക്കും; പ്രവര്‍ത്തകരോട് സമാജ് വാദി പാര്‍ട്ടി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ബി ജെ പിയ്ക്ക് അനുകൂലമായി തെരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ ഫലം അംഗീകരിക്കാതെ സമാജ് വാദി പാര്‍ട്ടി. വോട്ടെണ്ണല്‍ അവസാനിക്കുന്നത് വരെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ നിന്ന് ആരും പുറത്തുപോകരുതെന്നും ടി വിയില്‍ നിന്ന് വരുന്ന റിപ്പോര്‍ട്ടുകള്‍ വിശ്വസിക്കേണ്ടെന്നും സമാജ്വാദി പാര്‍ട്ടി പ്രവര്‍ത്തകരോട് പറഞ്ഞു. സമാജ് വാദി പാര്‍ട്ടി സര്‍ക്കാര്‍ രൂപീകരിക്കുമെന്നതില്‍ ഉറച്ച് നില്‍ക്കണമെന്ന് പാര്‍ട്ടി പറഞ്ഞു. ടി വിയില്‍ കാണിക്കുന്ന പ്രവണതകളെക്കുറിച്ച് ആശങ്കപ്പെടാതെ, നിങ്ങളുടെ ബൂത്തുകളില്‍ ഉറച്ചുനില്‍ക്കാന്‍ എല്ലാ സമാജ്വാദികളോടും സഖ്യകക്ഷികളോടുമുള്ള അഭ്യര്‍ത്ഥനയാണിത്.
അവസാനം ജനാധിപത്യം വിജയിക്കുകയും ഫലങ്ങള്‍ എസ് പി സഖ്യത്തിന് അനുകൂലമാവുകയും ചെയ്യും. ,'' സമാജ്വാദി പാര്‍ട്ടി ട്വീറ്റ് ചെയ്തു. ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന്റെ ട്രെന്‍ഡുകളില്‍ 100 സീറ്റുകളില്‍ ലീഡ് 500 ന് അടുത്താണെന്നും എസ് പി പറഞ്ഞു. അതിനാല്‍ ജാഗ്രത പാലിക്കാന്‍ സമാജ്വാദി പാര്‍ട്ടി സഖ്യത്തിന്റെ പ്രവര്‍ത്തകരോടും ഭാരവാഹികളോടും നേതാക്കളോടും അഭ്യര്‍ത്ഥിക്കുന്നു, ട്വീറ്റില്‍ പാര്‍ട്ടി അടിവരയിട്ടു. പുറത്തുവന്ന ലീഡ് നില പ്രകാരം സംസ്ഥാനത്തെ 403 സീറ്റുകളില്‍ 250 ലധികം സീറ്റുകളില്‍ ബി ജെ പി ലീഡ് ചെയ്യുന്നുണ്ട്. രാവിലെ 10 മണിയോടെ ബി ജെ പിക്ക് ലീഡ് നില 300 കടത്താന്‍ കഴിയുമെന്ന് തോന്നിയിരുന്നു.

ജനാധിപത്യത്തിന്റെ ശിപായിമാര്‍ വിജയത്തിന്റെ സര്‍ട്ടിഫിക്കറ്റുമായി മാത്രമേ മടങ്ങിവരൂ,' എന്നായിരുന്നു വോട്ടെണ്ണലിന് മുന്‍പ് അഖിലേഷ് പറഞ്ഞത്. വോട്ടെണ്ണല്‍ കേന്ദ്രങ്ങളെ ജനാധിപത്യത്തിന്റെ തീര്‍ഥാടനമായി കണക്കാക്കുക. അവിടെ പോയി ഉറച്ചു നില്‍ക്കുക,'' അഖിലേഷ് യാദവ് പറഞ്ഞു. ഏതാണ്ട് പകുതിയോളം സീറ്റുകളുമായി പിന്നില്‍ നില്‍ക്കുന്ന സമാജ്വാദി പാര്‍ട്ടി കഴിഞ്ഞ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നേട്ടമുണ്ടാക്കിയിട്ടുണ്ട്. എന്നാല്‍ ബി ജെ പിയെ തോല്‍പിക്കാനാകുമെന്നായിരുന്നു എസ് പിയുടെ പ്രതീക്ഷ.

മൂന്ന് പതിറ്റാണ്ടിന് ശേഷം സംസ്ഥാനത്ത് തുടര്‍ച്ചയായി രണ്ടാം തവണ അധികാരം നേടുന്ന ആദ്യ പാര്‍ട്ടിയായി ബി ജെ പി മാറുമെന്നാണ് വിലയിരുത്തല്‍. എക്സിറ്റ് പോളുകളും ബി ജെ പി വിജയിക്കുമെന്ന് പ്രവചിച്ചിരുന്നു. സമാജ് വാദിയുടെ സകല പ്രതീക്ഷകളും തകിടം മറിച്ചുകൊണ്ടാണ് യു പിയില്‍ ബി ജെ പി തുടര്‍ ഭരണം നേടുന്നത്. കഴിഞ്ഞ തവണത്തെ 300 സീറ്റെന്ന പ്രകടനം ആവര്‍ത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 277 സീറ്റുകളിലാണ് ബി ജെ പി ഇപ്പോള്‍ മുന്നിട്ട് നില്‍ക്കുന്നത്. മറുവശത്ത് എസ്പിക്കാവട്ടെ ലീഡ് നില 130 ന് അപ്പുറത്തേക്ക് ഉയര്‍ത്താനായിട്ടില്ല.

42 ശതമാനം വോട്ടാണ് ബി ജെ പിക്ക് ഇതുവരെ ലഭിച്ചിരിക്കുന്നത്. 2017 ലേതിനേക്കാള്‍ 2 ശതമാനം കൂടുതല്‍ വോട്ട് വിഹിതം ബി ജെ പി നേടിയിട്ടുണ്ട്. സമാജ് വാദി പാര്‍ട്ടിയ്ക്ക് 31.8 ശതമാനം വോട്ടാണ് ലഭിച്ചിരിക്കുന്നത്. അതേസമയം ബി എസ് പി സമ്പൂര്‍ണ പരാജയമാകുന്ന കാഴ്ചയാണ് ഈ തെരഞ്ഞെടുപ്പില്‍ കാണുന്നത്. 2017 ല്‍ 20 ശതമാനത്തിനടുത്ത് വോട്ട് നേടിയ ബി എസ് പിയുടെ പിന്തുണ ഇത്തവണ 12.7 ശതമാനത്തിലൊതുങ്ങി.

കോണ്‍ഗ്രസിന് 6 ശതമാനത്തില്‍ നിന്നും ഇത്തവണ 2.4 ശതമാനത്തിലേക്ക് കൂപ്പുകുത്തി. അതേസമയം മുസ്ലീം വോട്ടര്‍മാര്‍ ഇത്തവണ അഖിലേഷിനൊപ്പം നിന്നു എന്നതാണ് വിലയിരുത്തല്‍. മുസ്ലീം ആധിപത്യമുള്ള ജില്ലകളില്‍ എസ് പിക്ക് ഇത്തവണ 42.5 ശതമാനം വോട്ടുകളാണ് ലഭിച്ചിരുന്നത്. ഈ ജില്ലകളില്‍ കഴിഞ്ഞ തവണത്തേക്കാള്‍ 15.5 ശതമാനം വോട്ടുകള്‍ അധികമായി സമാഹരിക്കാന്‍ അവര്‍ക്ക് സാധിച്ചു. 40.9 ശതമാനം വോട്ടുകളാണ് മുസ്ലിം ആധിപത്യമുള്ള ജില്ലകളില്‍ നിന്നും ഭരണകക്ഷിയായ ബി ജെ പിക്ക് ലഭിച്ചത്.












Click it and Unblock the Notifications