കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് യുപിയില്‍ കര്‍ഷക ആത്മഹത്യ, ശൗചാലയത്തില്‍ തൂങ്ങിമരിച്ചു!!
ദില്ലി: കര്‍ഷക പ്രക്ഷോഭത്തെ അനുകൂലിച്ച് കൊണ്ടുള്ള ആത്മഹത്യകള്‍ തുടരുന്നു. പഞ്ചാബും ഹരിയാനയും പിന്നിട്ട് ഇത് യുപിയിലേക്കാണ് നീങ്ങുന്നത്. യുപിയിലെ രാംപൂര്‍ ജില്ലയിലാണ് ആത്മഹത്യ നടന്നിരിക്കുന്നത്. ദില്ലി-യുപി അതിര്‍ത്തിയിലെ ഗാസിപൂര്‍ പ്രക്ഷോഭ വേദിക്ക് അടുത്താണ് ഇത്. ആത്മഹത്യാ കുറിപ്പില്‍ താന്‍ കര്‍ഷക വിരുദ്ധ നിയമത്തെ എതിര്‍ക്കുന്നുവെന്ന് പറയുന്നുണ്ട്. കശ്മീര്‍ സിംഗ് ദാസ് എന്നയാളാണ് ആത്മഹത്യ ചെയ്തത്. ഇയാള്‍ക്ക് എഴുപത് വയസ്സിന് മുകളിലുണ്ടെന്ന് പോലീസ് പറയുന്നു.
കശ്മീര്‍ സിംഗ് ദാസ് പാഷിയാപൂര്‍ ഗ്രാമത്തില്‍ നിന്നുള്ളയാളാണ്. ഗാസിപൂരിലെ ശൗചാലയത്തില്‍ ഇയാള്‍ കെട്ടിത്തൂങ്ങി മരിക്കുകയായിരുന്നു. നവംബര്‍ 28 മുതല്‍ ഇതിനടുത്താണ് കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്. ഞങ്ങള്‍ വിവരങ്ങള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് ഇവിടെയെത്തിയതെന്നും, തുടര്‍ന്ന് കശ്മീര്‍ സിംഗിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നുവെന്നും ഗാസിയാബാദ് പോലീസ് പറഞ്ഞു. തന്റെ മരണം കര്‍ഷക പ്രക്ഷോഭത്തിന് വേണ്ടിയുള്ള സംഭാവനയാണെന്ന് കശ്മീര്‍ സിംഗ് കത്തില്‍ പറയുന്നു.
അതേസമയം യുപി സര്‍ക്കാരിനെ കൂടി പ്രതിസന്ധിയിലാക്കുന്നതാണ് ഈ ആത്മഹത്യ. താന്‍ ദില്ലിയിലേക്ക് വന്നത് കര്‍ഷക നിയമം കാരണമാണ്. അത് കര്‍ഷകരെ സഹായിക്കുന്ന നിയമമല്ല. ഇന്ത്യയിലെ കര്‍ഷകര്‍ക്ക് ഒരു നേട്ടവും അതുകൊണ്ട് ഉണ്ടാവില്ല. ഈ നിയമം സര്‍ക്കാര്‍ പിന്‍വലിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം. എന്നാല്‍ സര്‍ക്കാര്‍ അതിന് മുന്നില്‍ വഴങ്ങുന്നില്ല. പഞ്ചാബില്‍ നിന്നുള്ള 50 കര്‍ഷകര്‍ ഇതുവരെ മരിച്ചു. യുപിയില്‍ നിന്നോ ഉത്തരാഖണ്ഡില്‍ നിന്നോ ഒരു കര്‍ഷകനും സ്വന്തം ജീവന്‍ ഈ പ്രക്ഷോഭത്തിനായി നല്‍കിയിട്ടില്ല. അതുകൊണ്ട് ഈ നിയമത്തെ എതിര്‍ത്ത് ഞാന്‍ ആത്മഹത്യ ചെയ്യുകയാണെന്നും കശ്മീര്‍ സിംഗ് കുറിപ്പില്‍ പറഞ്ഞു.
കമ്മ്യൂണിറ്റി കിച്ചണില്‍ സേവാദറാണ് ഇയാളെന്ന് കുറിപ്പില്‍ പറയുന്നുണ്ട്. ഇയാളുടെ ഗ്രാമത്തിലേക്ക് അന്ത്യകര്‍മങ്ങള്‍ക്കായി മൃതദേഹം കൊണ്ടുവരുമെന്ന് മകന്‍ ലഖ്‌വീര്‍ സിംഗ് ലാഡി പറഞ്ഞു. 25 ദിവസത്തോളം എന്റെ പിതാവ് ഗാസിപൂരിലുണ്ടായിരുന്നു. ഇങ്ങനൊരു കടുംകൈ അദ്ദേഹം ചെയ്യുമെന്ന് കരുതിയില്ല. ചില കര്‍ഷകരാണ് ഇക്കാര്യം അറിയിച്ചതെന്നും ലാഡി പറഞ്ഞു. അതേസമയം ദില്ലി അതിര്‍ത്തിയില്‍ നടക്കുന്ന മൂന്നാമത്തെ ആത്മഹത്യയാണിത്. നേരത്തെ ഹരിയാനയിലും പഞ്ചാബില്‍ നിന്നുള്ളതുമായ രണ്ട് പേരാണ് ആത്മഹത്യ ചെയ്തത്.