യുപിയിൽ വീണ്ടും ബിജെപി എസ്പി പോരാട്ടത്തിന് കളമൊരുങ്ങുന്നു; ഉപരിസഭ തിരഞ്ഞെടുപ്പ് ഏപ്രിൽ 9 ന്
ലഖ്നൗ; ഉത്തർ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടാറും മുൻപ് വീണ്ടും തിരഞ്ഞെടുപ്പ് രം ഗത്ത് വീണ്ടും സജീവമാകാൻ ഒരുങ്ങി ബിജെപിയും എസ്പിയും. സംസ്ഥാനത്തിന്റെ ഉപരിസഭയ്ക്കുള്ളിലെ പ്രാദേശിക മണ്ഡലങ്ങളിലുള്ള തിരഞ്ഞെടുപ്പാണ് ഉടൻ നടക്കാൻ പോകുന്നത്. ഏപ്രിൽ 9 ന് തിരഞ്ഞെടുപ്പ് നടക്കും എന്നാണ് റിപ്പോർട്ട് സൂചിപ്പിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പോലെ തന്നെ ബിജെപി എസ്പി പോരാട്ടം ആയിരിക്കും ഇവിടേയും ശ്രദ്ധേയമാകുക. .
സംസ്ഥാന നിയമസഭയുടെ ഉപരിസഭയായ വിധാൻ പരിഷത്തിലേക്കുള്ള 100 അംഗ കൗൺസിലിൽ ഒഴിവുള്ള 36 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ഓരോ രണ്ട് വർഷത്തിലും അതിന്റെ മൂന്നിലൊന്ന് അംഗങ്ങൾ ഇവിടെ വിരമിക്കാറുണ്ട്. തിരഞ്ഞെടുപ്പ് നാമനിർദേശ പത്രിക സമർപ്പിക്കാനുള്ള അവസാന തീയതി മാർച്ച് 21 ആണ്. ഏപ്രിൽ 12 നാണ് വോട്ടെണ്ണൽ നടക്കുക. നിലവിൽ ബിജെപിക്ക് 35, എസ്പിക്ക് 17, ബിഎസ്പിക്ക് നാല് അം ഗങ്ങളാണ് ഇവിടെയുള്ളത്. കോൺഗ്രസ്, അപ്നാ ദൾ, നിഷാദ് പാർട്ടി എന്നിവർക്ക് ഓരോ അംഗം വീതമുണ്ട്.

സംസ്ഥാനത്തിന്റെ ഉപരിസഭയ്ക്കുള്ളിലെ പ്രാദേശിക അധികാരികളെ തിരഞ്ഞെടുക്കാൻ രണ്ട് വ്യത്യസ്ത തിയതികളിലായി തിരഞ്ഞെടുപ്പ് നടത്താം എന്നായിരുന്നു ആദ്യം അറിയിച്ചിരുന്നത്. എന്നാൽ ഇപ്പോൾ വോട്ടെടുപ്പ് ഏപ്രിൽ 9 ന് ഒരുമിച്ച് നടക്കുമെന്നാണ് സംസ്ഥാന ചീഫ് ഇലക്ടറൽ ഓഫീസ് വൃത്തങ്ങൾ അറിയിച്ചിരിക്കുന്നത്. നിയമസഭാ സമ്മേളനത്തിന് മുമ്പോ ശേഷമോ സാധാരണയായി ഉപരിസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കാറുണ്ട്. അതേ സമയം തിരഞ്ഞെടുപ്പിലെ 30 സ്ഥാനാർത്ഥികളുടെ ആദ്യ പട്ടിക ബിജെപി ശനിയാഴ്ച പ്രഖ്യാപിച്ചു. രണ്ടാം പട്ടിക ഉടൻ തന്നെ പുറത്തുവിടുമെന്നാണ് പ്രതീക്ഷിക്കുന്നത്.
റായ്ബറേലി ലോക്കൽ അതോറിറ്റികളിൽ നിന്നുള്ള മുൻ കോൺഗ്രസ് എംഎൽസി ദിനേശ് പ്രതാപ് സിംഗ്, ലഖ്‌നൗ-ഉന്നാവോ ലോക്കൽ അതോറിറ്റികളിൽ നിന്നുള്ള മുൻ ബിഎസ്പി നേതാവ് രാമചന്ദ്ര പ്രധാൻ, ഖിരി ലോക്കൽ അതോറിറ്റി ഇലക്ടറൽ കോളേജിൽ നിന്നുള്ള യുപി ബിജെപി ജനറൽ സെക്രട്ടറി അനൂപ് ഗുപ്ത എന്നിവരാണ് പട്ടികയിലെ പ്രമുഖ സ്ഥാനാർത്ഥികൾ. നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ബിജെപിയിൽ ചേർന്ന ചില എസ്പി നേതാക്കളേയും ബിജെപി സ്ഥാനാർത്ഥി പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബിജെപിയെ സംബന്ധിച്ചിടത്തോളം, സംസ്ഥാന നിയമസഭയുടെ ഉപരിസഭയിലും ഏറ്റവും വലിയ ഒറ്റകക്ഷിയായി ഉയർന്നുവരാനുള്ള സുവർണ്ണാവസരമാണ് ഈ തിരഞ്ഞെടുപ്പ്. അടുത്തിടെ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ 255 സീറ്റുകൾ നേടാൻ ബിജെപിക്ക് സാധിച്ചിരുന്നു. സഖ്യകക്ഷികളായ അപ്നാ ദൾ (സോനേലാൽ), നിഷാദ് പാർട്ടി യഥാക്രമം 12 ഉം 6 ഉം സീറ്റുകളും നേടിയിരുന്നു. മുഖ്യ പ്രതിപക്ഷമായ സമാജ്‌വാദി പാർട്ടിക്ക് 111 സീറ്റുകൾ നേടാൻ ആണ് സാധിച്ചത്. ഇവരുടെ സഖ്യകക്ഷിയായ രാഷ്ട്രീയ ലോക്ദളും എസ്‌ബിഎസ്‌പിയും യഥാക്രമം എട്ട്, ആറ് സീറ്റുകൾ നേടി. കോൺഗ്രസിനും ബിഎസ്പിക്കും ഓരോ സീറ്റ് മാത്രമാണ് നേടാനായത്.












Click it and Unblock the Notifications