ഇങ്ങനെയുമുണ്ടോ പോലീസ്? സിഎഎ വിരുദ്ധ പ്രതിഷേധമെന്ന് തെറ്റിദ്ധരിച്ചു, വിവാഹ പന്തൽ പൊളിച്ചു നീക്കി!
ലഖ്നൗ: രാജ്യത്താകമാനം സിഎഎ, എൻആർസി വിരുദ്ധ പ്രക്ഷോഭങ്ങൾ നടന്നു വരികയാണ്. പ്രതിഷേധങ്ങളെ ശക്തമായി തന്നെ പോലീസ് നേരിടുന്നുമുണ്ട്. ഉത്തർപ്രദേശ് പോലീസ് എങ്ങിനെയാണ് പ്രതിഷേധക്കാരെ നേരിടുന്നതെന്ന് ഇതിനോടകം ചർച്ചയായതാണ്. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പ്രീതിപ്പെടുത്താന്‍ യുപി പോലീസ് കിണഞ്ഞുശ്രമിക്കുന്നുണ്ടെന്നാണ് ആക്ഷേപം ഉയരുന്നത്.
ഉത്തര്‍പ്രദേശില്‍ ഒരു ശഹീൻ ബാഗ് പോലുള്ള പ്രതിഷേധ കേന്ദ്രം വളര്‍ന്നു വരാതിരിക്കാനുള്ള ശ്രമത്തിലാണ് പോലീസ്. എന്നാൽ ആൾക്കൂട്ടം കാണുന്നതൊക്കെ സിഎഎ പ്രതിഷേധമാണെന്ന് കരുതുന്ന പോലീസിനെതിരെ രൂക്ഷ വിമർശനമാണ് ഇപ്പോൾ ഉയരുന്നത്. എന്നാൽ ഇപ്പോൾ നല്ല അമിളിയാണ് പോലീസിന് പിണഞ്ഞിരിക്കുന്നത്.
സിഎഎ - എൻആർസി വിരുദ്ധ പ്രതിഷേധം
സിഎഎ - എൻആർസി വിരുദ്ധ പ്രതിഷേധത്തിനായി സ്ഥാപിച്ച പന്തലാണെന്ന് തെറ്റിദ്ധരിച്ച് വിവാഹ ചടങ്ങിനായി നിര്‍മ്മിച്ച പന്തല്‍ യുപി പോലീസ് പൊളിച്ചെന്ന വാർത്തയാണ് പുറത്ത് വരുന്നത്. ബിജ്‌നോർ നഗരത്തിലെ മൊഹല്ല മിർദാഗനിലാണ് വിവാഹ ചടങ്ങിനായി പന്തല്‍ ഒരുക്കിയിരുന്നതെന്നാണ് റിപ്പോർട്ട്. ഫെബ്രുവരി നാലിനാണ് വിവാഹം നിശ്ചയിച്ചിരുന്നത്.
പോലീസ് വിവാഹ പന്തൽ പൊളിച്ചു
തന്റെ വീടിനടുത്തുള്ള ഒഴിഞ്ഞ സ്ഥലത്താണ് മകളുടെ വിവാഹത്തിനായി അച്ഛന്‍ പന്തല്‍ ഒരുക്കിയത്. എന്നാല്‍ അനുമതിയില്ലാതെ സിഎഎ - എൻആർസി വിരുദ്ധ പ്രതിഷേധത്തിനായി ഒരുക്കിയതാണ് ഈ പന്തലെന്ന് തെറ്റിദ്ധരിച്ച പോലീസ് സംഘം സ്ഥലത്തെത്തി ഇത് പൊളിക്കുകയായിരുന്നു. വധുവിനുള്ള സമ്മാനങ്ങളും വിവാഹത്തിനുള്ള മറ്റ് വസ്തുക്കളുമൊക്കെ ഈ പന്തലിലായിരുന്നു സൂക്ഷിച്ചിരുന്നത്.
വീണ്ടും നിർമ്മിക്കാൻ ആവശ്യപ്പെട്ടു
പരിപാടിയൊക്കെ കഴിഞ്ഞ് പോലീസ് സ്ഥലം വിടാനൊരുങ്ങുമ്പോഴായിരുന്നു അമളി പറ്റിയത് മനസിലായത്. തെറ്റ് പറ്റിയതാണെന്ന് മനസിലായിട്ടും പന്തിനുള്ള ഒരു കാല്‍ പോലും നാട്ടാതെയാണ് പോലീസുകാര്‍ ഇവിടംവിട്ടതെന്നും വീട്ടുകാര്‍ പറയുന്നത്. പന്തല്‍ വീണ്ടും നിര്‍മ്മിക്കാന്‍ പോലീസുകാര്‍ വീട്ടുകാരോട് ആവശ്യപ്പെടുകയായിരുന്നു. തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഒരു വ്യക്തിയുടെ ജീവിതത്തെ തടസപ്പെടുത്തിയത് നിർഭാഗ്യവശാൽ സംസ്ഥാന പൊലീസാണ്. ഇത് വളരെയധികം ആശങ്കപ്പെടേണ്ട കാര്യമാണെന്നും വീട്ടുകാര്‍ പറയുന്നു.
ഇന്ത്യ വളര്‍ന്നുവരുന്നതിലുള്ള മുറുമുറുപ്പ്
പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവര്‍ക്കെതിരെ ആഞ്ഞടിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കഴിഞ്ഞ ദിവസം സംസാരിച്ചിരുന്നു. നിയമം ഭേദഗതി ചെയ്തതിലുള്ള എതിര്‍പ്പല്ല അവര്‍ പ്രകടിപ്പിക്കുന്നത്. ലോകത്തെ വന്‍ ശക്തിയായി ഇന്ത്യ വളര്‍ന്നുവരുന്നതിലുള്ള മുറുമുറുപ്പാണ് അവര്‍ക്കുള്ളതെന്നായിരുന്നു അദ്ദേഹത്തിന്റെ ആരോപണം. അവരുടെ പൂര്‍വികരാണ് ഇന്ത്യ വിഭജിച്ചത്. അതിനാല്‍ ഇന്ത്യ ശ്രേഷ്ഠഭാരതമായി വളര്‍ന്നു വരുന്നതില്‍ അവര്‍ക്ക് മുറുമുറുപ്പുണ്ട്. ഡല്‍ഹിയുടെ വിവിധ ഭാഗങ്ങളില്‍ നടക്കുന്ന പ്രതിഷേധങ്ങള്‍ സിഎഎയ്ക്ക് എതിരെയുള്ളതല്ല. ഇന്ത്യയുടെ കുതിപ്പ് തടയാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.