യുപിയിൽ നിർണായക നീക്കങ്ങൾ; അഖിലേഷ് യാദവിനെ പിന്തുണയ്ക്കാൻ തയ്യാറെന്ന് മമത ബാനർജി
ലഖ്നൗ; യു പിയിൽ ബി ജെ പിയെ താഴെയിറക്കാനുള്ള തന്ത്രങ്ങൾ മെനയുകയാണ് രാഷ്ട്രീയ പാർട്ടികൾ. കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ നിന്ന് വിരുദ്ധമായി ബി ജെ പിക്കെതിരെ ചെറുപാർട്ടികളെ അണിനിരത്തി സംസ്ഥാന പിടിക്കാനുള്ള ആലോചനകളാണ് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമായ സമാജ്വാദി പാർട്ടി നടത്തുന്നത്. അതിനിടെ അഖിലേഷിന് പിന്തുണ പ്രഖ്യാപിച്ച് രംഗത്തെത്തിയിരിക്കുകയാണ് ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് നേതാവുമായ മമത ബാനർജി.
കാവ്യയുടേയും ദിലീപിന്റേയും സിനിമാറ്റിക്ക് എൻട്രി.. നാണിച്ച് നിറഞ്ഞ് ചിരിച്ച് കാവ്യ..വൈറൽ ചിത്രങ്ങൾ
ബംഗാളിലെ കൂറ്റൻ വിജയത്തിന് പിന്നാലെ ദേശീയ തലത്തിൽ പാർട്ടി വിപുലീകരിക്കാനുള്ള നീക്കത്തിലാണ് മമത. ബംഗാളിന് പുറമെ തന്റെ അടുത്ത ലക്ഷ്യം ഗോവയും അസമും, ത്രിപുരയും മേഘാലയയും ഉത്തർപ്രദേശും ആണെന്നും മമത വ്യക്തമാക്കിയിരുന്നു.

ദില്ലിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയായിരുന്നു മമത ബാനർജിയുടെ പ്രതികരണം. തൃണമൂൽ കോൺഗ്രസിന് ബി ജെ പിയെ പരാജയപ്പെടുത്താൻ സാധിക്കുമെങ്കിൽ അഖിലേഷ് യാദവ് ആവശ്യപ്പെട്ടാൽ അദ്ദേഹത്തിന് പിന്തുണ നൽകാൻ ഞങ്ങൾ തയ്യാറാണ്,മമത പറഞ്ഞു. ഞങ്ങൾ ഗോവയിലും ഹരിയാനയിലും തുടങ്ങിയിട്ടുണ്ട്... എന്നാൽ ചിലയിടങ്ങളിൽ പ്രാദേശിക പാർട്ടികൾ പോരാട്ടം നയിക്കട്ടെ എന്നാണ് കരുതുന്നത്. പ്രചരണം നടത്താൻ തങ്ങളുടെ സഹായം തേടിയാൽ പിന്തുണയ്ക്കാൻ തയ്യാറാണ്, മമത ബാനർജി വ്യക്തമാക്കി.

2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിൽ മമതയെ മുൻനിർത്തി ബി ജെ പിക്കെതിരെ പ്രതിപക്ഷ ഐക്യത്തിനുളള സാധ്യതകൾ തേടുകയാണ് തെരഞ്ഞെടുപ്പ് തന്ത്രജ്ഞൻ പ്രശാന്ത് കിഷോർ. ഇതിന്റെ പശ്ചാത്തലത്തിൽ കൂടിയാണ് ഉത്തർപ്രദേശിലേക്കുള്ള വഴിയും മമത തേടുന്നത്. അടുത്ത വർഷം നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഗോവയിൽ മമത ഇതിനോടകം പ്രവർത്തനങ്ങൾ ആരംഭിച്ചിട്ടുണ്ട്. മുൻ സംസ്ഥാന മുഖ്യമന്ത്രി ഉൾപ്പെടെ മമതയ്ക്കൊപ്പം ചേർന്ന് കഴിഞ്ഞു. ത്രിപുരയിലും സ്ഥിതി വ്യത്യസ്തമല്ല. ഏറ്റവും ഒടുവിലായി മേഘാലയയിൽ കോൺഗ്രസ് നേതൃത്വത്തെ ഞെട്ടിച്ച് കൊണ്ട് 12 എം എൽ എമാരെ ചാടിച്ച് സംസ്ഥാനത്തെ മുഖ്യപ്രതിപക്ഷമാകാനും മമതയ്ക്ക് സാധിച്ചു. മുൻ മുഖ്യമന്ത്രി സാങ്മ ഉൾപ്പെടെയുള്ളവരാണ് തൃണമൂലിൽ ചേർന്നത്.

യു പിയിലും നിർണായകമായ പല നീക്കങ്ങൾക്കും മമത തയ്യാറെടുത്തേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. നിലവിൽ ആം ആദ്മി പാർട്ടി സമാജ്വാദി പാർട്ടിയുമായി സഖ്യ ചർച്ചകൾ അന്തിമ ഘട്ടത്തിലാണ്. ആദ്യമായി സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ഒരുങ്ങുന്ന ആപ് നേരത്തേ തന്നെ സമാജാവാദിയുമായി സഖ്യത്തിന് ശ്രമിക്കുന്നുണ്ടെന്ന വാർത്തകൾ ഉണ്ടായിരുന്നു. കഴിഞ്ഞ ദിവസം പാർട്ടി എം പി സഞ്ജയ് സിംഗ് അഖിലേഷുമായി കൂടിക്കാഴ്ച നടത്തിയോടെ സഖ്യം ഉടൻ പ്രഖ്യാപിച്ചേക്കുമെന്നാണ് റിപ്പോർട്ട്. ഞങ്ങള്‍ ചര്‍ച്ചകള്‍ ആരംഭിച്ചു. ഉത്തര്‍പ്രദേശില്‍ ബി.ജെ.പിയെ പരാജയപ്പെടുത്തുകയെന്നതാണ് പ്രാഥമികലക്ഷ്യം. അഖിലേഷ് നിരവധി പാര്‍ട്ടികളുമായി ചര്‍ച്ച നടത്തുന്നുണ്ട് എന്നായിരുന്നു കൂടിക്കാഴ്ചയ്ക്ക് പിന്നാലെ സഞ്ജയ് സിംഗ് പ്രതികരിച്ചത്.

ആം ആദ്മി നേതാവും ദില്ലി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജരിവാളുമായി അടുത്ത ബന്ധം സൂക്ഷിക്കുന്ന നേതാവാണ് മമത. അതുകൊണ്ട് തന്നെ യു പിയിൽ ബി ജെ പിയെ താഴെയിറക്കാൻ ലക്ഷ്യം വെച്ചുള്ള എസ്പി-ആം ആദ്മി സഖ്യത്തിലേക്ക് മമത പിന്തുണ നൽകാനുള്ള സാധ്യത തള്ളി കളയാനാകില്ല. അതിനിടെ ആം ആദ്മി കൂടാതെ
സുഹേൽദേവ് ഭാരതീയ സമാജ് പാർട്ടി നേതാവ് ഓം പ്രകാശ് രാജ്ഭറുമായും ആർ എൽ ഡിയുമായും അപ്‌നാ ദൾ (എസ്) നേതാവും കേന്ദ്രമന്ത്രി അനുപ്രിയ പട്ടേലിന്റെ അമ്മയുമായ അപ്‌നാ ദൾ (കമേർവാദി) നേതാവ് കൃഷ്ണ പട്ടേലുമായും എസ്പി സഖ്യം രൂപീകരിച്ചിട്ടുണ്ട്.












Click it and Unblock the Notifications