'മിഷന്‍ യുപി' പ്രഖ്യാപിച്ച് പ്രിയങ്ക: ഇനിയും വൈകിക്കൂടാ.. ആരും സഖ്യത്തിനില്ല, ലക്ഷ്യം ബിജെപി മാത്രം
ലഖ്നൗ: 2022 ല്‍ നടക്കാനിരിക്കുന്ന ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ മുന്നൊരുക്കങ്ങള്‍ക്ക് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും തുടക്കം കുറിച്ച് കഴിഞ്ഞു. ആര്‍എസ്എസ് തലത്തിലാണ് ബിജെപിയുടെ ആദ്യ ഘട്ട യോഗങ്ങള്‍ നടന്നത്. അഖിലേഷ് യാദവിന്‍റെ സമാജ് വാദി പാര്‍ട്ടിക്ക് പിന്നാലെ മയാവതിയുടെ ബിഎസ്പിയും തനിച്ച് മത്സരിക്കുമെന്നാണ് പ്രഖ്യാപിച്ചിരിക്കുന്നത്.
അസദുദ്ദീന്‍ ഒവൈസിയുടെ എഐഎംഐഎം പ്രാദേശിക തലത്തിലെ 9 ചെറുകിട പാര്‍ട്ടികളുമായി സഖ്യം രൂപീകരിച്ചാണ് നിയമസഭാ തിരഞ്ഞെടുപ്പിനെ നേരിടാന്‍ ഒരുങ്ങുന്നത്. മുന്‍പത്തെ അത്ര ശക്തര്‍ അല്ലെങ്കിലും കോണ്‍ഗ്രസും ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് തന്ത്രങ്ങള്‍ ആവിഷ്കരിച്ചുകൊണ്ടിരിക്കുകയാണ്.
കേരളത്തില്‍ ഇന്ന് ലോക്ക്ഡൗണ്‍, കനത്ത പരിശോധന: ചിത്രങ്ങള്‍ കാണാം

2017 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ എസ്പിയമായി സഖ്യം ചേര്‍ന്നായിരുന്നു ഉത്തര്‍പ്രദേശില്‍ കോണ്‍ഗ്രസ് മത്സരിച്ചത്. എന്നാല്‍ വിജയിക്കാന്‍ കഴിഞ്ഞതാവട്ടെ കേവലം 7 സീറ്റുകളില്‍ മാത്രം. ലോക്സഭാ തിരഞ്ഞെടുപ്പില്‍ തനിച്ച് മത്സരിച്ചപ്പോഴാവട്ടെ സ്ഥിതി കൂടുതല്‍ ദയനീയമായിരുന്നു. ജയിക്കാന്‍ കഴിഞ്ഞത് സോണിയ ഗാന്ധിയുടെ റായി ബറേലിയില്‍ മാത്രം.

എന്നാല്‍ ഇത്തവണ ഉത്തര്‍പ്രദേശില്‍ അതിശക്തമായി തിരിച്ച് വരാനുള്ള ശ്രമത്തിലാണ് കോണ്‍ഗ്രസ്. പ്രിയങ്ക ഗാന്ധിയെ മുന്‍ നിര്‍ത്തിയാണ് ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസിന്‍റെ നീക്കങ്ങള്‍. അധികാരം പിടിക്കുക എന്നുള്ളത് നിലവിലെ കോണ്‍ഗ്രസിനെ സംബന്ധിച്ച് സാധ്യമുള്ള കാര്യം അല്ലെങ്കിലും ബിജെപിയെ അധികാരത്തില്‍ നിന്നും താഴെ ഇറക്കാനുള്ള തന്ത്രങ്ങള്‍ക്കായിരിക്കും കോണ്‍ഗ്രസ് പ്രാധാന്യം കൊടുക്കുക.

എഐസിസി ജനറല്‍ സെക്രട്ടറി കൂടിയായ പ്രിയങ്കയുടെ നേതൃത്വത്തില്‍ 'മിഷന്‍ യുപി' എന്ന പേരിലാണ് നിയമസഭാ തിരഞ്ഞെടുപ്പിനുള്ള തന്ത്രം കോണ്‍ഗ്രസ് ആവിഷ്കരിക്കുന്നത്. ജൂലൈ മുതൽ പ്രിയങ്ക സ്ഥിരമായി ലഖ്‌നൗവിൽ ക്യാമ്പ് ചെയ്യാൻ തീരുമാനിച്ചിട്ടുണ്ട്. നേരത്തെ തന്നെ ഇത്തരമൊരു തീരുമാനം എടുത്തിരുന്നെങ്കിലും ഇനിയും അത് വൈകിക്കൂടായെന്ന വിലയിരുത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഈ നീക്കം. അടുത്ത ഒരു വര്‍ഷത്തില്‍ യുപി കേന്ദ്രീകരിച്ച് തന്നെയാവും പ്രിയങ്കയുടെ പ്രവര്‍ത്തനങ്ങള്‍.

മുതിര്‍ന്ന പാര്‍ട്ടി നേതാവായ ഷീല കൗളിന്റെ വീട് മാസങ്ങൾക്ക് മുമ്പ് പുതുക്കിപ്പണിത് പ്രിയങ്ക ഗാന്ധിക്കായി ഒരുക്കിയിരുന്നു. പ്രിയങ്കയുടെ വരവ് ഉറപ്പിച്ചതോടെ അവസാനഘട്ട നവീകരണ ജോലികൾ ഇപ്പോഴും നടക്കുകയാണ്. പ്രിയങ്ക ഗാന്ധിയുടെ തന്നെ നിര്‍ദേശങ്ങള്‍ക്ക് അനുസരിച്ച് വീട് ഒരുക്കിയിരിക്കുകയാണെന്നാണ് ഉത്തർപ്രദേശ് കോൺഗ്രസ് വൈസ് പ്രസിഡന്റ് വീരേന്ദ്ര ചൗധരി വ്യക്തമാക്കുന്നത്.

ഉത്തര്‍പ്രദേശിലെ കോണ്‍ഗ്രസ് ആസ്ഥാനത്തിന് നിന്നും മൂന്ന് കിലോമീറ്റര്‍ അകലെ മാത്രമാണ് ഷീലാ കൗളിന്‍റെ വസതി. പ്രിയങ്ക ഗാന്ധി ഉത്തര്‍പ്രദേശിനായി മുഴുവന്‍ സമയവും ചിലവഴിക്കുന്നു എന്നുള്ള സംസ്ഥാനാത്തെ പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കും നേതാക്കള്‍ക്കും ഒരു പോലെ ആവേശം പകരുന്നതാണെന്ന് യുപി കോൺഗ്രസ് അധ്യക്ഷൻ അജയ് കുമാർ ലല്ലുവും വ്യക്തമാക്കുന്നു.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി കിഴക്കൻ ഉത്തർപ്രദേശിന്റെ ചുമതലയുള്ള കോൺഗ്രസ് ജനറൽ സെക്രട്ടറിയായി പ്രിയങ്ക ഗാന്ധിയെ നിയമിച്ചപ്പോൾ, ദീർഘകാല പദ്ധതിയുടെ ഭാഗമായാണ് സഹോദരിക്ക് ഉത്തരവാദിത്തം നൽകിയതെന്നായിരുന്നു അന്നത്തെ പാർട്ടി പ്രസിഡന്റ് രാഹുൽ ഗാന്ധി പറഞ്ഞത്.

ഇത്തവണ കോണ്‍ഗ്രസ് ഉള്‍പ്പടെ ഒരു പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് പ്രഖ്യാപിച്ചിട്ടുണ്ട്. ഈ സാഹചര്യത്തില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പ് കോണ്‍ഗ്രസിനെ സംബന്ധിച്ച് വലിയ വെല്ലുവിളിയുമാണ് സൃഷ്ടിക്കുന്നത്. എന്നാല്‍ കൃത്യമായ മുന്നൊരുക്കം നടത്തിയാല്‍ ഇത്തരത്തിലുള്ള വെല്ലുവിളികളെയെല്ലാം മറികടക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ അവകാശപ്പെടുന്നത്.
ഫിറ്റ് ഇൻ ബ്യൂട്ടി; സാറ അലി ഖാന്റെ വർക്കൗട്ട് ഫൊട്ടോസ് വൈറലാകുന്നു












Click it and Unblock the Notifications