കൃഷ്ണ ജന്മഭൂമിയിലാണോ പള്ളി; ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വ്വെ നടത്താന്‍ കോടതി നിര്‍ദേശം
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശിലെ മഥുരയിലുള്ള ഷാഹി ഈദ്ഗാഹ് മസ്ജിദില്‍ സര്‍വ്വെ നടത്താന്‍ കോടതി നിര്‍ദേശം. കൃഷ്ണ ജന്മഭൂമിയിലാണ് പള്ളി നിര്‍മിച്ചത് എന്നാരോപിച്ച് സമര്‍പ്പിച്ച ഹര്‍ജിയിലാണ് മഥുര കോടതിയുടെ നിര്‍ദേശം. പുരാവസ്തു വകുപ്പാണ് സര്‍വ്വെ നടത്തുക. ജനുവരി രണ്ട് മുതല്‍ സര്‍വ്വെ ആരംഭിക്കും. ജനുവരി 20ന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും കോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഹിന്ദുത്വ സംഘടനയായ ഹിന്ദു സേനയുടെ നേതാവ് വിഷ്ണു ഗുപ്ത സമര്‍പ്പിച്ച ഹര്‍ജിയാണ് കോടതി പരിഗണിച്ചത്. വാരണാസിയിലെ ഗ്യാന്‍വാപി പള്ളിയില്‍ നേരത്തെ സമാനമായ ഹര്‍ജിയില്‍ സര്‍വ്വെ നടത്തിയിരുന്നു. ഇതേ രീതിയിലുള്ള സര്‍വ്വെ ഷാഹി ഈദ്ഗാഹ് പള്ളിയിലും നടത്തണമെന്ന് ഹര്ജിക്കാരന് ആവശ്യപ്പെട്ടു. അടുത്ത വാദം കേള്‍ക്കല്‍ ജനുവരി 20നാണ്. അപ്പോള്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് മഥുര കോടതി നിര്‍ദേശിച്ചിരിക്കുന്നത്.
മഥുരയില്‍ കത്ര കേശവ് ദേവ് ക്ഷേത്രവും ഷാഹി ഈദ്ഗാഹ് മസ്ജിദും തൊട്ടടുത്താണ് സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ഭൂമി കൈയ്യേറിയാണ് പള്ളി നിര്‍മിച്ചത് എന്നാണ് ഹിന്ദുത്വ സംഘടനകളുടെ ആരോപണം. മസ്ജിദ് നിര്‍മിച്ച സ്ഥലത്താണ് കൃഷ്ണന് ജനിച്ചത് എന്നും പള്ളി പൊളിച്ചുനീക്കണമെന്നും ഇവര്‍ വാദിക്കുന്നു. നേരത്തെ ഈ ആവശ്യം ഉന്നയിച്ചുള്ള ഹര്‍ജി കോടതി തള്ളിയിരുന്നു. തുടര്‍ന്ന് വീണ്ടും സമര്‍പ്പിച്ച വേളയിലാണ് കോടതി സര്‍വ്വെ നടത്താന്‍ നിര്‍ദേശം നല്‍കിയിരിക്കുന്നത്.
അടപടലം തകരുമോ ആസാദ്? കോൺഗ്രസിലേക്ക് മടങ്ങാൻ മുൻ ഉപമുഖ്യമന്ത്രി, കൂടുതൽ പേർ തിരിച്ചെത്തും?
മുഗള്‍ ഭരണാധികാരി ഔറംഗസീബിന്റെ നിര്‍ദേശ പ്രകാരം 1669-70 കാലത്താണ് ക്ഷേത്ര ഭൂമിയില്‍ പള്ളി നിര്‍മിച്ചത് എന്ന് വിഷ്ണു ഗുപ്തയുടെ ഹര്‍ജിയില്‍ പറയുന്നു. ഹിന്ദു സേനയുടെ ദേശീയ അധ്യക്ഷനാണ് ഡല്‍ഹിക്കാരനായ വിഷ്ണു ഗുപ്ത. ഇയാളും സംഘടനയുടെ വൈസ് പ്രസിഡന്റ് സുര്‍ജിത് സിങ് യാദവുമാണ് പുതിയ വാദവുമായി രംഗത്തുവന്നിരിക്കുന്നത്.
കൃഷ്ണന്റെ ജന്മം മുതല്‍ ക്ഷേത്രം നിര്‍മിച്ചത് വരെയുള്ള ചരിത്രം എന്ന പേരില്‍ കുറച്ച് രേഖകള്‍ വിഷ്ണു ഗുപ്ത കോടതിയില്‍ ഹാജരാക്കിയിട്ടുണ്ട്. ക്ഷേത്രത്തിന്റെയും മസ്ജിദിന്റെയും ഭാരവാഹികള്‍ തമ്മില്‍ 1968ല്‍ ഒരു കരാറുണ്ടാക്കിയിരുന്നു. ഇത് റദ്ദാക്കണമെന്ന് വിഷ്ണു ഗുപ്ത ആവശ്യപ്പെട്ടു. 1991ല്‍ നിലവില്‍ വന്ന നിയമ പ്രകാരം ഹര്‍ജി പരിഗണിക്കാന്‍ സാധിക്കില്ല എന്ന് ചൂണ്ടിക്കാട്ടി നേരത്തെ മഥുര കോടതി വിഷ്ണു ഗുപ്തയുടെ ഹര്‍ജി തള്ളിയിരുന്നു. ഈ ഹര്‍ജി അംഗീകരിച്ചാല്‍ ഒട്ടേറെ ആരാധനാലയങ്ങളുടെ കാര്യത്തില്‍ പുതിയ വാദങ്ങള്‍ ഉയരുമെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതി തള്ളിയത്.
സ്വാതന്ത്ര്യത്തിന് ശേഷമുള്ള അതേ രീതിയില്‍ ആരാധനാലയങ്ങള്‍ നിലനില്‍ക്കണം എന്നാണ് 1991ലെ ആരാധനാലയ സംരക്ഷണ നിയമം പറയുന്നത്. ഈ നിയമത്തില്‍ ഇളവ് നല്‍കിയാണ് അയോധ്യ കേസ് പരിഗണിച്ചത്. അയോധ്യയില്‍ ബാബരി മസ്ജിദ് നിന്നിരുന്ന സ്ഥലത്താണ് രാമന് ജനിച്ചത് എന്നായിരുന്നു ഹിന്ദുത്വരുടെ വാദം. 2019ല്‍ ഈ ഭൂമി ക്ഷേത്രം നിര്‍മിക്കാന്‍ വിട്ടുകൊടുക്കുകയും മുസ്ലിങ്ങള്‍ക്ക് പള്ളി നിര്‍മിക്കാന്‍ മറ്റൊരിടത്ത് സ്ഥലം നല്‍കുകയുമായിരുന്നു സുപ്രീംകോടതി.
ഷാഹി മസ്ജിദ് കേസില്‍ മഥുര കോടതി ഹര്‍ജി തള്ളിയതോടെ ഹര്‍ജിക്കാര്‍ അപ്പീല്‍ സമര്‍പ്പിച്ചു. കൃഷ്ണന്റെ ഭക്തര്‍ എന്ന നിലയില്‍ ഞങ്ങള്‍ക്ക് ഹര്‍ജി സമര്‍പ്പിക്കാന്‍ അവകാശമുണ്ട് എന്ന് അപ്പീല്‍ ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. കൃഷ്ണന്റെ ജന്മസ്ഥലത്ത് ആരാധന നടത്താന്‍ ഞങ്ങള്‍ക്ക് അവകാശമുണ്ടെന്നും അവര്‍ വാദിക്കുന്നു. ഷാഹി മസ്ജിദില്‍ ഹനുമാന് ചാലിസ നടത്തുമെന്ന് ഹിന്ദുമഹാസഭ നേരത്തെ ഭീഷണി മുഴക്കിയിരുന്നു. സംഘടനയുടെ ചില നേതാക്കളെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു.