മോദി പറഞ്ഞത് തെറ്റ്? ഇന്ത്യക്ക് വാക്‌സിനുകള്‍ക്കായി കാത്തിരിക്കേണ്ടി വന്നിട്ടില്ല... ഇതാണ് ചരിത്രം
ദില്ലി: കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തെ അഭിസംബോധന ചെയ്തിരുന്നു. രാജ്യത്ത് 18 വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും കൊവിഡ്19 വാക്‌സിന്‍ സൗജന്യമായി നല്‍കും എന്ന നിര്‍ണായക പ്രഖ്യാപനവും അദ്ദേഹം നടത്തിയിരുന്നു.
എന്നാല്‍ രാജ്യത്തെ അഭിസംബോധന ചെയ്യുന്നതിനിടെ അദ്ദേഹം പറഞ്ഞ ചില കാര്യങ്ങളെ കുറിച്ച് പൊതുമണ്ഡലത്തില്‍ വലിയ ചര്‍ച്ചകളാണ് നടക്കുന്നത്. ഇന്ത്യയുടെ വാക്‌സിനേഷന്‍ ചരിത്രത്തില്‍ വിദേശത്ത് നിന്ന് വാക്‌സിനുകള്‍ എത്താന്‍ ദശാബ്ദങ്ങളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. അത് സത്യമാണോ? ദി ഹിന്ദു ഇത് സംബന്ധിച്ച ചരിത്രപരമായ വസ്തുതകൾ കണ്ടെത്തിയിട്ടുണ്ട്. പരിശോധിക്കാം...

നരേന്ദ്ര മോദി പറഞ്ഞത്
നാം ചരിത്രത്തിലേക്ക് തിരിഞ്ഞുനോക്കിയാല്‍ വാക്‌സിന്‍ ലഭ്യതയ്ക്ക് വേണ്ടി ഇന്ത്യക്ക് ദശാബ്ദങ്ങളോളം കാത്തിരിക്കേണ്ടി വന്നിട്ടുണ്ട് എന്നാണ് അദ്ദേഹം പറഞ്ഞത്. വസൂരിയുടെ കാര്യത്തില്‍ ആയാലും ഹെപ്പറ്റൈറ്റിസ് ബിയുടെ കാര്യത്തിലായാലും പോളിയോയുടെ കാര്യത്തിലായാലും വിദേശത്ത് നിന്ന് വാക്‌സിന്‍ ലഭ്യമാക്കാന്‍ കാത്തിരിക്കേണ്ടി വന്നു. മറ്റ് രാജ്യങ്ങളില്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയായപ്പോള്‍ പോലും നമ്മുടെ രാജ്യത്ത് വാക്‌സിനേഷന്‍ തുടങ്ങിയിരുന്നില്ല എന്നും അദ്ദേഹം പറഞ്ഞു.

എന്താണ് സത്യം?
ചരിത്രപരമായി നോക്കിയാല്‍ ഒരു കാര്യം വ്യക്തമാണ്. സ്വാതന്ത്ര്യലബ്ധിക്ക് മുമ്പ് തന്നെ തദ്ദേശീയമായി വാക്‌സിന്‍ നിര്‍മിച്ചിരുന്ന രാജ്യങ്ങളില്‍ ഒന്നായിരുന്നു ഇന്ത്യ. വാക്‌സിന്‍ കണ്ടെത്തി വര്‍ഷങ്ങള്‍ക്കകം തന്നെ അവ ഇന്ത്യയില്‍ നിര്‍മിച്ചിരുന്നു എന്നാണ് ചരിത്രം വ്യക്തമാക്കുന്നത്. വാക്‌സിനേഷന്റെ കാര്യത്തില്‍ പല വെല്ലുവിളികളും ഇന്ത്യക്ക് നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും, അതില്‍ പ്രധാനം വാക്‌സിന്‍ ലഭ്യതയിലെ കുറവായിരുന്നില്ല.

വസൂരിയ്ക്കുള്ള കുത്തിവപ്പ്
ഒരുകാലത്ത് ഏറ്റവും അധികം ആളുകളുടെ മരണത്തിന് കാരണമായ രോഗമായിരുന്നു വസൂരി. ഇന്ത്യയില്‍ ആദ്യ വസൂരി പ്രതിരോധ കുത്തിവപ്പ് എടുത്തത് 1,802 ല്‍ മൂന്ന് വയസ്സുള്ള ഒരു കുഞ്ഞിനാണ്. എഡ്വേര്‍ഡ് ജെന്നര്‍ കൗപോക്‌സ് വൈറസുകളില്‍ നിന്ന് വികസിപ്പിച്ചെടുത്ത മരുന്നിന്റെ ഫലങ്ങള്‍ പ്രസിദ്ധീകരിച്ച് നാല് വര്‍ഷം പോലും അപ്പോള്‍ തികഞ്ഞിട്ടുണ്ടായിരുന്നില്ല. 2012 ല്‍ ഇന്ത്യന്‍ ജേര്‍ണല്‍ ഓഫ് മെഡിക്കല്‍ റിസര്‍ച്ചില്‍ ഡോ ചന്ദ്രകാന്ത് ലെഹാരിയ എഴുതിയ ലേഖനത്തില്‍ ഇക്കാര്യം പ്രതിപാദിക്കുന്നുണ്ട്.

ചരിത്രം പറയുന്നത്
1850 വരെ വസൂരിയ്ക്കുള്ള വാക്‌സിന്‍ ഇന്ത്യ ഇറക്കുമതി ചെയ്തിരുന്നു. എന്നാല്‍ ഇതിന്റെ സംഭരണം വലിയ വെല്ലുവിളി ആയിരുന്നു. 1895 ല്‍ ഇതിന് ഒരു പ്രതിവിധി കണ്ടെത്താന്‍ ഇന്ത്യക്ക് സാധിച്ചു. 1890 ല്‍ തന്നെ ഇന്ത്യയില്‍ ആദ്യത്തെ വാക്‌സിന്‍ ഡിപ്പോ സ്ഥാപിക്കപ്പെട്ടിട്ടുണ്ട്. ഷില്ലോങിലായിരുന്നു ഇത്. ഇവിടെ വാക്‌സിന്‍ ഉത്പാദനവും തുടങ്ങിയിരുന്നു.
ഇന്ത്യയില്‍ പിന്നീട് വാക്‌സിനേഷന്‍ ഒരിക്കലും അവസാനിപ്പിക്കപ്പെട്ടിട്ടില്ല. എന്നാല്‍ പലകാര്യങ്ങള്‍ കൊണ്ട് വാക്‌സിന്‍ വിതരണത്തില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായിട്ടുണ്ട്.

സ്വയം പര്യാപ്തത നേടി
1947 ല്‍ വസൂരി വാക്‌സിന്റെ കാര്യത്തില്‍ ഇന്ത്യ സ്വയംപര്യാപ്തത നേടിയിട്ടുണ്ട്. രണ്ടാം ലോകമഹായുദ്ധത്തിന്റെ അവസാന കാലത്ത്(1944-1945) ഇന്ത്യയില്‍ വസൂരി പ്രതിരോധം വലിയ പ്രതിസന്ധിയില്‍ ആയിരുന്നു. യുദ്ധം അവസാനിച്ചതിന് ശേഷം വളരെ പെട്ടെന്ന് തന്നെ വാക്‌സിനേഷന്റെ കാര്യത്തില്‍ ത്വരിത വളര്‍ച്ച നേടാന്‍ ഇന്ത്യക്ക് കഴിഞ്ഞിട്ടുണ്ട് എന്നും ഡോ ലെഹാരിയയുടെ ലേഖനത്തില്‍ പറയുന്നുണ്ട്.

സമയമെടുത്തു
വസൂരി ഉന്‍മൂലത്തിന്റെ കാര്യത്തില്‍ അമേരിക്കയേയും യൂറോപ്പിനേയും താരതമ്യം ചെയ്യുമ്പോള്‍ ഇന്ത്യ അല്‍പം വൈകിയാണ് ലക്ഷ്യം കൈവരിച്ചത്. അവര്‍ 1953 ല്‍ തന്നെ ഇത് സാധ്യമാക്കിയപ്പോള്‍ ഇന്ത്യ ഉള്‍പ്പെടെയുള്ള ഏഷ്യന്‍ രാജ്യങ്ങള്‍ക്ക് അതിനായി 1975 വരെ കാത്തിരിക്കേണ്ടി വന്നു. എന്നാല്‍ അതിന് കാരണം വാക്‌സിന്റെ ലഭ്യതയിലെ പ്രശ്‌നങ്ങള്‍ ആയിരുന്നില്ല. വാക്‌സിന്‍ സ്വീകരിക്കുന്നത് സംബന്ധിച്ച സാമൂഹ്യ സാമ്പത്തിക ഘടകങ്ങള്‍ ആയിരുന്നു എന്നും ഡോ ലെഹാരിയ വ്യക്തമാക്കുന്നുണ്ട്.

പോളിയോ വാക്‌സിന്‍
പോളിയോ വാക്‌സിന്‍ ഗവേഷണത്തിലും വാക്‌സിന്‍ ഉത്പാദനത്തിലും എല്ലാം മുന്‍നിരയില്‍ നിന്ന രാജ്യമാണ് ഇന്ത്യ. പോളിയോ തുള്ളിമരുന്ന് ഉത്പാദനത്തിലും കുത്തിവയ്ക്കുന്ന പ്രതിരോധ മരുന്നിന്റെ ഉത്പാദനത്തിലും ഇന്ത്യ ഏറെ മുന്നിലായിരുന്നു. എന്നാല്‍ തുടര്‍ന്നുള്ള വര്‍ഷങ്ങളില്‍ ദീര്‍ഘവീക്ഷണമില്ലാത്ത നയങ്ങളും അസ്ഥിരമായ തീരുമാനങ്ങളും ഇക്കാര്യത്തില്‍ രാജ്യത്തിന് തിരിച്ചടിയുണ്ടാക്കിയതായി ടി ജേക്കബ് ജോണും എം വിപിന്‍ വസിഷ്ഠയും 2013 ല്‍ ഐജെഎംആറില്‍ എഴുതിയിട്ടുണ്ട്.
1970 ല്‍ ആണ് പാസ്റ്റര്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ ആദ്യമായി പോളിയോ തുള്ളിമരുന്ന് വികസിപ്പിക്കുന്നതും ഉത്പാദിപ്പിക്കുന്നതും. തുടര്‍ന്ന് കുത്തിവയ്ക്കുന്ന മരുന്ന് സംബന്ധിച്ച് ചില ആശയക്കുഴപ്പങ്ങളും ആശങ്കളും രാജ്യത്ത് തുടര്‍ന്നു. എന്തായാലും 2011 വരെ സമയമെടുത്തു പോളിയോ നിര്‍മാര്‍ജ്ജനത്തിന്. പോളിയോ നിര്‍മാര്‍ജ്ജനത്തിന് ഇത്രയും കാലതാമസമെടുക്കാന്‍ കാരണം വാക്‌സിന്‍ ലഭ്യത ആയിരുന്നില്ല എന്നതാണ് വാസ്തവം.
Recommended Video

മിഷന്‍ ഇന്ദ്രധനുഷ്
മിഷന്‍ ഇന്ദ്രധനുഷിനെ കുറിച്ചും പ്രധാനമന്ത്രി പറഞ്ഞ കാര്യങ്ങളില്‍ വസ്തുതാപരമായ പിശകുണ്ട് എന്നാണ് ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്യുന്നത്. 2014 മുതല്‍ മിഷന്‍ ഇന്ദ്രധനുഷ് നടപ്പിലാക്കിയപ്പോള്‍ കുട്ടികളിലെ വാക്‌സിനേഷനില്‍ 60 ശതമാനത്തില്‍ നിന്ന് 90 ശതമാനം വരെ വര്‍ദ്ധനയുണ്ടായി എന്നായിരുന്നു ദ്ദേഹം പറഞ്ഞത്. എന്നാല്‍ ദേശീയ കുടുംബാരോഗ്യ സര്‍വ്വേയുടെ ഏറ്റവും ഒടുവിലത്തെ കണക്ക് അനുസരിച്ച് ഒരു സംസ്ഥാനം പോലും 90 ശതമാനം വാക്‌സിനേഷന്‍ സാധ്യമാക്കിയിട്ടില്ല. 17 സംസ്ഥാനങ്ങളിലേയും അഞ്ച് കേന്ദ്ര ഭരണ പ്രദേശങ്ങളിലേയും കണക്കുകളാണ് പുറത്ത് വന്നിട്ടുള്ളത്. ഹിമാചല്‍ പ്രദേശ്, പശ്ചിമ ബംഗാള്‍, കര്‍ണാടകം, ഗോവ, സിക്കിം എന്നീ അഞ്ച് സംസ്ഥാനങ്ങളാണ് കുട്ടികളില്‍ 80 ശതമാനം വാക്‌സിനേഷന്‍ എത്തിയിട്ടുള്ളത്.












Click it and Unblock the Notifications