വന്ദേഭാരതിന് പണിയായി ഉയർന്നനിരക്ക്; ആളുള്ളത് 17 സർവീസുകൾക്ക് മാത്രം, 13 എണ്ണത്തിൽ സീറ്റുകൾ കാലി, കേരളത്തിലോ?
തിരുവനന്തപുരം: രാജ്യത്തെ അതിവേഗ ട്രെയിൻ യാത്ര എന്ന സ്വപ്‌നത്തിന് ചിറക് മുളപ്പിച്ച വന്ദേഭാരതിന് ടിക്കറ്റ് വിലയും അധിക നിരക്കുമൊക്കെ വെല്ലുവിളിയാവുമോ എന്ന ചോദ്യം ഏറെനാളായി ഉയരുന്നതാണ്. അത് കൂടുതൽ ശാക്തമാക്കുന്ന ചില കണക്കുകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. നിലവിൽ രാജ്യത്ത് സർവീസ് നടത്തി കൊണ്ടിരിക്കുന്ന വന്ദേഭാരത് ട്രെയിനുകളിൽ മൂന്നിലൊന്ന് പോലും മുഴുവൻ യാത്രക്കാരെയും ഉൾക്കൊള്ളിച്ചു കൊണ്ട് സർവീസ് നടത്തുന്നില്ല എന്നതാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
രാജ്യത്ത് ആകെയുള്ള 59 വന്ദേ ഭാരത് സർവീസുകളിൽ 17 എണ്ണം മാത്രമാണ് നൂറിൽ നൂറ് യാത്രക്കാരെയും വഹിച്ചുകൊണ്ട് സർവീസ് നടത്തുന്നത് എന്നതാണ് കണക്കുകൾ വ്യക്തമാക്കുന്നത്. അതിൽ രണ്ടെണ്ണം കേരളത്തിൽ നിന്നുള്ളതാണ്. ഇതിലെ മറ്റൊരു ശ്രദ്ധേയമായ കാര്യം എന്തെന്നാൽ പതിമൂന്ന് സർവീസുകളിൽ സീറ്റുകൾ പകുതി പോലും നിറയുന്നില്ല എന്നതാണ്.

ഇതോടെയാണ് വീണ്ടും വന്ദേഭാരത് ട്രെയിനുകളിലെ ടിക്കറ്റ് നിരക്ക് സാധാരണക്കാർക്ക് താങ്ങാവുന്ന നിരക്കിൽ ഉള്ളതല്ലെന്ന ആക്ഷേപം ഉയരുന്നത്. അതിനെ കൂടുതൽ സാധൂകരിക്കുന്ന ചില വിവരങ്ങളും പുറത്തുവന്ന റിപ്പോർട്ടിലുണ്ട്. നിലവിൽ മംഗളൂരു-ഗോവ വന്ദേഭാരത് ട്രെയിനിൽ നാലിലൊന്ന് സീറ്റുകൾ പോലും ആളുകൾ കയറുന്നില്ല.
ഈ റൂട്ടിൽ, കൊങ്കൺ മേഖലയിൽ ഈടാക്കുന്ന അധിക നിരക്ക് തിരിച്ചടിയാവുന്നു എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. അതുകൊണ്ട് തന്നെയാവണം ദക്ഷിണേന്ത്യയിൽ മറ്റ് സർവീസുകൾ ഭേദപ്പെട്ട പ്രകടനം കാഴ്‌ചവയ്ക്കുമ്പോൾ പോലും 474 സീറ്റുകളുള്ള മംഗളൂരു-ഗോവ സർവീസിൽ മുന്നൂറ് സീറ്റ് വരെ ഒഴിഞ്ഞുകിടക്കുന്ന സാഹചര്യമുള്ളത്.
കേരളത്തിലാവട്ടെ രണ്ട് പ്രധാന സർവീസുകളും ഹൗസ്‌ഫുള്ളായാണ് സർവീസ് നടത്തുന്നത്. അതിൽ പ്രധാനം 16 കോച്ചുകളുള്ള കാസർഗോഡ്-തിരുവനന്തപുരം വന്ദേഭാരത് എക്‌സ്പ്രസ് തന്നെയാണ്. ഈ സർവീസിൽ ആകെ 1016 സീറ്റുകളാണ് ഉള്ളതെങ്കിൽ ഏതാണ്ട് പൂർണമായും അത് നിറയുന്ന സാഹചര്യമാണുള്ളത്.
രണ്ടാമത്തെ സർവീസായ മംഗളൂരു-തിരുവനന്തപുരം സർവീസിലും ആളുകൾ ഇടിച്ചു കയറുന്നുണ്ട്. എന്നാൽ കേരളത്തിന് പുറത്ത് സ്ഥിതി വ്യത്യസ്‌തമാണ്. പ്രത്യേകിച്ച് ഇരുപത് കോച്ചുകൾ ഉള്ള വന്ദേഭാരത് ട്രെയിനുകളിൽ നാഗ്‌പൂർ-സെക്കന്തരാബാദ് സർവീസ് ആകെ 1328 സീറ്റിൽ 1100 സീറ്റും കാലിയായാണ് സർവീസ് നടത്തുന്നത്.
സാധാരണക്കാരെ പരിഗണിക്കാതെയുള്ള ടിക്കറ്റ് നിരക്കിനൊപ്പം യാത്രക്കാരുടെ എണ്ണവും, സാധ്യതകളും പരിശോധിക്കാതെ കേവലം സോണൽ അടിസ്ഥാനത്തിൽ സർവീസുകൾ അനുവദിച്ചതും തിരിച്ചടിയാണ്. കേരളത്തിന് കൂടുതൽ വന്ദേഭാരത് അനുവദിക്കണം എന്ന ആവശ്യം പൊതുവെ ശക്തമാണ്. പുതിയ കണക്കുകൾ വന്ന സാഹചര്യത്തിൽ റെയിൽവേ ഇനി വിഷയത്തിൽ ഒരു പുനരാലോചന നടത്തുമോ എന്നാണ് കണ്ടറിയേണ്ടത്.












Click it and Unblock the Notifications