വാരണാസിയില്‍ മോദിക്കെതിരെ പ്രിയങ്ക മത്സരിക്കും? പ്രിയങ്കയ്ക്കായി പ്രമേയം പാസാക്കി കോണ്‍ഗ്രസ്
ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയെ പരാജയപ്പെടുത്താനുള്ള ബ്രഹ്മാസ്ത്രം എന്ന നിലയ്ക്കാണ് പ്രിയങ്ക ഗാന്ധിയെ കോണ്‍ഗ്രസ് രാഷ്ട്രീയത്തിലേക്ക് ഇറക്കിയിരിക്കുന്നത്. പ്രിയങ്കയുടെ രാഷ്ട്രീയപ്രവേശം പ്രവര്‍ത്തകരില്‍ പ്രതീക്ഷയും ആവേശവും നിറയ്ക്കുമ്പോള്‍ ബിജെപിക്ക് നെഞ്ചിടിപ്പ് കൂട്ടുന്നുണ്ടെന്ന് പറയാതെ വയ്യ. ഇന്ദിരാഗാന്ധിയുടെ കരിസ്മയാണ് പ്രിയങ്കാ ഗാന്ധിയുടെ മൂലധനം. ഇതാണ് ബിജെപിക്കെതിരായ കോണ്‍ഗ്രസിന്‍റെ തുറുപ്പും.
യോഗിയുടെ ഖൊരക്പൂറും മോദിയുടെ വാരണാസിയും ഉള്‍പ്പെടുന്ന കിഴക്കന്‍ യുപിയുടെ ചുമതലയാണ് പ്രിയങ്ക ഗാന്ധിയ്ക്ക് നല്‍കിയിരിക്കുന്നത്. പ്രിയങ്ക സോണിയയ്ക്ക് പകരം റായ്ബറേലിയില്‍ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ട്. എന്നാല്‍ പ്രിയങ്കയെ റായ്ബറേലിയില്‍ മത്സരിപ്പിക്കുന്നതിന് പകരം വാരണാസിയില്‍ മോദിക്കെതിരെ മത്സരിപ്പിക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസ് നേതാക്കള്‍ ഉയര്‍ത്തുന്നത്.
ലക്ഷ്യം യുപി മാത്രമല്ല
അപ്രതീക്ഷിതമായിരുന്നില്ല പ്രിയങ്ക ഗാന്ധിയുടെ രാഷ്ട്രീയ പ്രവേശനം. അതേസമയം കോണ്‍ഗ്രസ് തങ്ങളുടെ 'തുറുപ്പ്' പുറത്തെടുത്തത് ഉചിത സമയത്ത് തന്നെയാണെന്ന് വിലയിരുത്തപ്പെടുന്നു. കിഴക്കന്‍ യുപിയുടെ ചുമതല നല്‍കി അത് വഴി പരാമവധി സീറ്റുകള്‍ സംസ്ഥാനത്ത് നിന്ന് നേടുക മാത്രമല്ല പ്രിയങ്കയിലൂടെ കോണ്‍ഗ്രസ് ലക്ഷ്യം വെയ്ക്കുന്നുണ്ട്.
പ്രചരണത്തില്‍ സജീവമാകാന്‍ പ്രിയങ്ക
ബിജെപിയുടെ പരാജയം പൂര്‍ണരീതിയില്‍ ഉറപ്പാക്കുകയാണ് പ്രിയങ്കയിലൂടെ കോണ്‍ഗ്രസ് സ്വപ്നം കാണുന്നത്. യുപിയെ കൂടാതെ വരും ദിവസങ്ങളില്‍ അവര്‍ തിരഞ്ഞെടുപ്പ് പ്രചരണങ്ങളില്‍ രാജ്യം മുഴുവന്‍ സജീവമാകും. പ്രിയങ്കയെ റായ്ബറേലിയില്‍ കോണ്‍ഗ്രസ് മത്സരിപ്പിക്കുമോയെന്ന ചോദ്യവും ഇതിനിടെ ഉയര്‍ന്നു വരുന്നുണ്ട്.
മോദിക്കെതിരെ പ്രിയങ്ക?
സോണിയ ഗാന്ധി രാഷ്ട്രീയത്തില്‍ നിന്ന് പിന്‍വാങ്ങുമ്പോള്‍ റായ്ബറേലിയില്‍ പ്രിയങ്ക എത്തുമെന്നാണ് കണക്കാക്കപ്പെടുന്നത്. എന്നാല്‍ റായ്ബറേലിക്ക് പകരം മോദിക്കെതിരെ വാരണാസിയില്‍ പ്രിയങ്ക മത്സരിക്കണമെന്നാണ് പ്രവര്‍ത്തകരുടെ ആവശ്യം.
വാരണാസിയില്‍ പൊടി പാറും
നേരത്തേ വാരണാസിക്ക് പകരം മോദി പുരിയില്‍ മത്സരിക്കുമെന്ന് വാര്‍ത്തകള്‍ ഉണ്ടായിരുന്നു. എന്നാല്‍ കഴിഞ്ഞ ദിവസം വാരണാസിയില്‍ മോദി തന്നെ മത്സരിക്കുമെന്ന് ഉറപ്പായതോടെയാണ് മോദിക്കെതിരെ പ്രിയങ്ക തന്നെ രംഗത്തെിറങ്ങണമെന്ന ആവശ്യം പ്രവര്‍ത്തകര്‍ ഉയര്‍ത്തുന്നത്.
മോദിക്ക് വെല്ലുവിളി
മോദിയുടെ മണ്ഡലമായ വാരണാസി ഇതുവരെ ബിജെപിക്കൊപ്പം നിന്ന ചരിത്രമാണ് ഉള്ളത്.ഇത്തവണ പക്ഷേ മോദിക്കെതിരെ മണ്ഡലത്തില്‍ ഭരണ വിരുദ്ധ വികാരം ശക്തമാണ്. കർഷക പ്രശ്നങ്ങൾ, തൊഴിലില്ലായ്മ, ചെറുകിട മേഖലയുടെ തകർച്ച തുടങ്ങിയ പ്രശ്നങ്ങളെല്ലാം മോദിക്ക് വെല്ലുവിളി ഉയർത്തുന്നുണ്ട്.
കെജരിവാള്‍ ഇല്ല
കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ എതിര്‍ സ്ഥാനാര്‍ത്ഥിയായ കെജരിവാളിനെ 3.7 ലക്ഷം വോട്ടുകള്‍ക്കാണ് മോദി വാരണാസിയില്‍ പരാജയപ്പെടുത്തിയത്. അതേസമയം ഇത്തവണ പക്ഷേ മോദിക്കെതിരെ കെജരിവാള്‍ മത്സരിക്കില്ലെന്ന് എഎപി വ്യക്തമാക്കിയിട്ടുണ്ട്.
ഹാര്‍ദ്ദിക്ക് പട്ടേല്‍ എത്തും?
പട്ടേല്‍ പ്രക്ഷോഭ നേതാവ് ഹാര്‍ദ്ദിക്ക് പട്ടേല്‍ മോദിക്കെതിരെ രംഗത്തിറങ്ങുമെന്ന വാര്‍ത്തകളും സജീവമാണ്. ആവശ്യം വന്നാല്‍ മത്സരിക്കാന്‍ താന്‍ തയ്യാറാണെന്ന് 27 കാരനായ ഹാര്‍ദ്ദിക്ക് പട്ടേല്‍ വ്യക്തമാക്കിയിട്ടുമുണ്ട്.
വാരണാസിയില്‍ മാര്‍ച്ച്
ഇതിനിടെയാണ് വാരണാസിയില്‍ പ്രിയങ്ക ഗാന്ധിയ്ക്കായി പ്രവര്‍ത്തകര്‍ രംഗത്തെത്തിയത്. പ്രിയങ്കയെ മത്സരിപ്പിക്കാന്‍ ആവശ്യപ്പെട്ട് വാരണാസിയില്‍ പ്രവര്‍ത്തകര്‍ പ്രമേയം പാസാക്കി. ഇതേ ആവശ്യമുയര്‍ത്തി യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വാരണാസിയില്‍ മാര്‍ച്ചും സംഘടിപ്പിച്ചു.
പാര്‍ട്ടിക്ക് ഗുണം ചെയ്യും
പ്രിയങ്ക മത്സരിക്കുകയാണെങ്കില്‍ അവരുടെ വിജയം തങ്ങള്‍ ഉറപ്പാക്കും. വാരണാസിയില്‍ തന്നെ പ്രിയങ്ക മത്സരിക്കുകയെന്നത് രാജ്യത്താകമാനം പ്രവര്‍ത്തകരില്‍ ആവേശമുണ്ടാക്കും. വാരണാസിയിലെ അവരുടെ സ്ഥാനാര്‍ത്ഥിത്വം കോണ്‍ഗ്രസിന് ഗുണം ചെയ്യുമെന്നും കോണ്‍ഗ്രസ് നേതാവ് അജയ് റായ് പറഞ്ഞു.
മത്സരിച്ച് പരാജയപ്പെട്ടു
2014 ല്‍ മോദിക്കെതിരെ മത്സരിച്ച കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായിരുന്നു അജയ് റായ്.പ്രിയങ്കയ്ക്ക് ചുമതലയുള്ള വാരണാസിയില്‍ തന്നെ അവര്‍ മത്സരിക്കുന്നത് യുപിയില്‍ കോണ്‍ഗ്രസിന് ആധിപത്യം ഉറപ്പാക്കാന്‍ സഹായിക്കുമെന്നും അജയ് വ്യക്തമാക്കി.