രാജസ്ഥാനില്‍ നെഞ്ചിടിപ്പേറി ബിജെപി! കോണ്‍ഗ്രസിനെ വരിഞ്ഞ് കെട്ടാന്‍ സൈബര്‍ പോരാളികളോട് ആഹ്വാനം!
വരാനിരിക്കുന്ന രാജസ്ഥാന്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ നിലവിലെ മുഖ്യമന്ത്രിയായ വസുന്ധര രാജെ സിന്ധ്യ തന്നെ ബിജെപി മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയാകുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. സംസ്ഥാനത്ത് വസുന്ധര രാജയുടെ ഭരണ നേതൃത്വം പരാജയപ്പെട്ടെന്ന് ആര്‍എസ്എസും പാര്‍ട്ടിയിലെ ചില നേതാക്കളും ശക്തമായ വിമര്‍ശനങ്ങള്‍ ഉയര്‍ത്തുന്നതിനിടയിലാണ് അമിത് ഷായുടെ പ്രഖ്യാപനം.
ഇതോടെ വരും ദിവസങ്ങളില്‍ രാജസ്ഥാനിലെ ബിജെപി നേതൃത്വത്തില്‍ പൊട്ടിത്തെറികള്‍ ഉണ്ടാകുമെന്ന സൂചനയാണ് പുറത്തുവരുന്നത്. അതേസമയം കോണ്‍ഗ്രസിനോട് ഏറ്റുമുട്ടാന്‍ ശക്തമായ സോഷ്യല്‍ മീഡിയ പ്രചരണങ്ങള്‍ ആവശ്യമാണെന്ന് അമിത് ഷാ വ്യക്തമാക്കി.

ഭരണ വിരുദ്ധ വികാരം
ഈ വർഷം അവസാനമാണ് രാജ്യത്തെ വലിയ സംസ്ഥാനങ്ങളിലൊന്നും ബിജെപിക്ക് ഏറെ വേരുകളുമുള്ള രാജസ്ഥാനിൽ തിരഞ്ഞെടുപ്പ് നടക്കുന്നത്. ബിജെപി സർക്കാരിനെതിരെ ഭരണവിരുദ്ധ വികാരം നിലനിൽക്കുന്നതിനാൽ കഴിഞ്ഞ തവണത്തെ പോലെ അത്രയെളുപ്പമാവില്ല മത്സരമെന്നാണ് വിലയിരുത്തൽ.

ഭരണത്തില്‍
ബിജെപിയും കോൺഗ്രസും മാറിമാറി ഭരണത്തിലിരുന്ന സംസ്ഥാനമെന്നതാണ് രാജസ്ഥാനിലെ പ്രത്യേകത. ആകെയുള്ള 200 നിയമ സഭ മണ്ഡലങ്ങളിൽ 163ഉം തൂത്തുവാരിയാണ് കഴിഞ്ഞ തവണ ബിജെപി അധികാരത്തിലേറിയത്. നേരത്തെ 96 സീറ്റുമായി അധികാരത്തിലിരുന്ന കോൺഗ്രസിന് 21 സീറ്റിൽ ഒതുങ്ങി.

കോണ്‍ഗ്രസ്
കർണ്ണാടകയിലൂടെ ഉയർത്തെഴുന്നേറ്റ കോൺഗ്രസിന്‍റെ തന്ത്രങ്ങൾ രാജസ്ഥാനിലും പയറ്റി വിജയിക്കുമോയെന്ന ആശങ്ക ബിജെപി,ആർഎസ്എസ് നേതൃത്വങ്ങൾക്കുണ്ട്. ഇതിനിടെയാണ് ദേശീയ അധ്യക്ഷന്‍റെ പ്രഖ്യാപനം. വസുന്ധരാ രാജയ്ക്ക് പകരമായി മറ്റൊരു നേതാവിനെ ഉയർത്തിക്കാട്ടാനില്ലെന്നതും ബിജെപിക്ക് വെല്ലുവിളി സൃഷ്ടിക്കുന്നുണ്ട്.

തിരിച്ചടി
നേരത്തേ ഉപതെരഞ്ഞെടുപ്പ് നടന്ന ലോക്സഭ മണ്ഡലങ്ങളായ അജ്മീര്‍, അല്‍വാര്‍, നിയമസഭാ മണ്ഡലമായ മണ്ഡല്‍ഗാര്‍ഹ് എന്നിവിടങ്ങളില്‍ കനത്ത പരാജയമായിരുന്നു പാര്‍ട്ടി ഏറ്റുവാങ്ങിയത്. വന്‍ ഭൂരിപക്ഷത്തോടെയായിരുന്നു കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥികള്‍ വിജയിച്ചത്. ബിജെപിയുടെ സിറ്റിങ്ങ് സീറ്റുകളായിരുന്നു ഇവ മൂന്നും.

കാരണക്കാരി
തെരഞ്ഞെടുപ്പ് പരാജയത്തിന് കാരണക്കായരിയായ മുഖ്യമന്ത്രി വസുന്ധര രാജയെ മാറ്റാതെ പാര്‍ട്ടിയുടെ സംസ്ഥാനത്തെ മുഖം രക്ഷിക്കാനാകില്ലെന്ന് ചൂണ്ടിക്കാട്ടി ബിജെപി സംസ്ഥാന നേതാക്കള്‍ അമിത് ഷായ്ക്ക് കത്തയച്ചിരുന്നു.

ആര്‍എസ്എസ്
ഇതിനിടെ സർക്കാരിനെതിരെ ജനരോക്ഷമുണ്ടെങ്കിലും അടിത്തട്ടിലെ ചിട്ടയായ പ്രചാരണങ്ങളിലൂടെ ഇതുമറികടക്കാനാവുമെന്ന പ്രതീക്ഷയാണ് ആര്‍എസ്എസ് ഉയര്‍ത്തിയത്. . ഉത്തർപ്രദേശിലെ മിന്നുന്ന ജയത്തിൽ നിർണ്ണായക പങ്കുവഹിച്ച സുനില്‍ ബൻസാലിന് രാജസ്ഥാന്റെ ചുമതല നൽകി നിലനില്‍ക്കുന്ന ഭരണ വിരുദ്ധ വികാരം മറികടക്കാമെന്നാണ് ആര്‍എസ്എസ് കണക്കാക്കുന്നത്.

വസുന്ധര രാജ തന്നെ
അതേസമയം വസുന്ധര രാജയുടെ നേതൃത്വത്തില്‍ തന്നെ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടുമെന്ന് അമിത് ഷാ വ്യക്തമാക്കി. പാര്‍ട്ടിക്കുള്ളില്‍ നിലവില്‍ ഗ്രൂപ്പ് കളി കൂടുതലാണ്. അത് മാറ്റിവെച്ച് പ്രവര്‍ത്തിക്കാന്‍ പ്രവര്‍ത്തകര്‍ തയ്യാറാകണമെന്നും അമിത് ഷാ വ്യക്തമാക്കി.

സൈബര്‍ പോരാളികള്‍
അതേസമയം തിരഞ്ഞെടുപ്പില്‍ വിജയിക്കണമെങ്കില്‍ ശക്തമായ സോഷ്യല്‍ മീഡിയ സംവിധാനങ്ങളിലൂന്നി പ്രവര്‍ത്തിക്കണമെന്ന് അമിത് ഷാ വ്യക്തമാക്കി. അടുത്ത ഒന്നര മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പിനെ നേരിടാനുള്ള ഒരുക്കങ്ങള്‍ തയ്യാറാക്കണം. ബിജെപിക്ക് ജയിക്കണമെങ്കില്‍ സോഷ്യല്‍ മീഡിയയുടെ പങ്ക് വലുതാണെന്നും അദ്ദേഹം വ്യക്തമാക്കി.












Click it and Unblock the Notifications