ബിജെപിയുമായി ഇനി ഒരു ബന്ധവുമില്ല! മുതിർന്ന ബിജെപി നേതാവ് യശ്വന്ത് സിൻഹ പാർട്ടി വിട്ടു
വാജ്പേയി സർക്കാരിൽ ധനകാര്യം, വിദേശകാര്യം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന യശ്വന്ത് സിൻഹ ബിജെപിയുടെ മുതിർന്ന ദേശീയ നേതാക്കളിൽ പ്രധാനിയാണ്.
പാട്ന: മുൻ കേന്ദ്രമന്ത്രിയും ബിജെപിയുടെ മുതിർന്ന നേതാവുമായ യശ്വന്ത് സിൻഹ പാർട്ടി വിട്ടു. ഇന്നത്തോടെ ബിജെപിയുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിക്കുകയാണെന്നും, രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുകയാണെന്നും യശ്വന്ത് സിൻഹ പാട്നയിൽ വ്യക്തമാക്കി.
ബിജെപിയുടെ നിലവിലെ അവസ്ഥ കണക്കിലെടുത്താണ് പാർട്ടി വിടുന്നതെന്നും, അടുത്തിടെ നടന്ന പാർലമെന്റ് സമ്മേളനം മാത്രം മതി ബിജെപിയുടെ പരിതാപകരമായ അവസ്ഥ വ്യക്തമാക്കാനെന്നും അദ്ദേഹം പറഞ്ഞു. വാജ്പേയി സർക്കാരിൽ ധനകാര്യം, വിദേശകാര്യം വകുപ്പുകൾ കൈകാര്യം ചെയ്തിരുന്ന യശ്വന്ത് സിൻഹ ബിജെപിയുടെ മുതിർന്ന ദേശീയ നേതാക്കളിൽ പ്രധാനിയാണ്. മോദി വിരുദ്ധ പ്രസ്താവനകളിലൂടെയാണ് യശ്വന്ത് സിൻഹ അടുത്തിടെ വാർത്തകളിലിടം നേടിയത്.

2014ലെ പാർലമെന്റ് തിരഞ്ഞെടുപ്പിൽ മോദിയെ പ്രധാനമന്ത്രി സ്ഥാനാർത്ഥിയായി ഉയർത്തിക്കാട്ടിയതിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയിരുന്ന യശ്വന്ത് സിൻഹയ്ക്ക് പാർട്ടി സീറ്റ് നൽകിയിരുന്നില്ല. പിന്നീട് അധികാരത്തിലേറിയ മോദി സർക്കാരിനെതിരെയും അദ്ദേഹം രൂക്ഷവിമർശനങ്ങൾ ഉന്നയിച്ചു. മോദി സർക്കാർ വാഗ്ദാനങ്ങൾ പാലിച്ചില്ലെന്നും സിൻഹ കുറ്റപ്പെടുത്തിയിരുന്നു. എന്നാൽ പാർട്ടി വിടില്ലെന്ന് നേരത്തെ പറഞ്ഞിരുന്ന അദ്ദേഹം ബിജെപി തന്നെ പുറത്താക്കുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്.












Click it and Unblock the Notifications