ആര്‍ബിഐയുടെ തലപ്പത്തേയ്ക്കും വിദേശ ഇറക്കുമതി
ന്യൂയോര്‍ക്ക് സര്‍വ്വകാലാശയിലെ പ്രൊഫസര്‍ വിരാല്‍ ആചാര്യയെയാണ് ആര്‍ബിഐ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. വിദേശ നിക്ഷേപത്തെ പ്രോത്സാഹിപ്പിക്കണമെന്ന നിലപാടുള്ള ആളാണ് വിരാല്‍
രഘുറാം രാജന്‍, ഊര്‍ജ്ജിത് പട്ടേല്‍, വിരാല്‍ ആചാര്യ കൂടുതല്‍ വിദേശ സാമ്പത്തിക ശാസ്ത്രഞ്ജര്‍ റിസര്‍ ബാങ്കിന്‌റെ തലപ്പത്തേക്ക്. ന്യൂയോര്‍ക്ക് സര്‍വ്വകലാശാലയിലെ സാമ്പത്തിക ശാസ്ത്ര അധ്യാപകനായ വിരാല്‍ ആചാര്യയെ ബുധനാഴ്ചയാണ് റിസര്‍ബാങ്ക് ഓഫ് ഇന്ത്യയുടെ ഡെപ്യൂട്ടി ഗവര്‍ണറായി നിയമിച്ചത്. ഊര്‍ജിത് പട്ടേലിനെ ഗവര്‍ണറായി നിയമിച്ചപ്പോൾ വന്ന ഒഴിവിലേക്കാണ് വിരാലിന്‌റെ നിയമനം.

2008 മുതല്‍ ന്യൂയോര്‍ക്കിലെ സ്‌റ്റേണ്‍ സര്‍വ്വകലാശാലയിലെ ബിസിനസ്സ് സ്‌കൂളില്‍ അക്കാദമിക് ഡയറക്ടറാണ് ഇദ്ദേഹം. ലിക്വിഡിറ്റി, കോര്‍പ്പറേറ്റ് ഡെബ്റ്റ്, ക്രഡിറ്റ് റിസ്‌ക് ഇവാല്യൂഷന്‍ എന്നീ മേഖലകളിലാണ് വിരാല്‍ പ്രധാനമായും പ്രവര്‍ത്തിച്ച് വരുന്നത്. മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള ജേര്‍ണല്‍ ഓഫ് ഫിനാന്‍ഷ്യല്‍ ഇക്കണോമിക്‌സിന്‌റെ 2000ലെ അവാര്‍ഡ് വിരാല്‍ ആചാര്യയ്ക്കായിരുന്നു.

മുംബൈ ഐഐടിയില്‍ നിന്ന് കമ്പ്യൂട്ടര്‍ സയന്‍സില്‍ എഞ്ചിനീയറിംഗ് ബിരുദം നേടിയ വിരാല്‍ സ്‌റ്റേണ്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഫിനാൻസിൽ പി എച്ച്ഡി നേടി.

ഇന്ത്യയുടെ അടിസ്ഥാന സൗകര്യങ്ങള്‍ക്ക് വിദേശനാണ്യ നിക്ഷേപം അത്യാവശ്യമാണെന്ന പക്ഷക്കാരാണ് വിരാല്‍ ആചാര്യ. ഇതിനായി വിദേശ നിക്ഷേപ നിയമങ്ങളില്‍ ഇളവ് വരുത്തണം. രാജ്യത്തിന്‌റ എല്ലാ മേഖലകളിലും ബാങ്കിംഗ് പ്രവര്‍ത്തനങ്ങള്‍ വ്യാപകമാകാത്തത് സാമ്പത്തിക നയങ്ങള്‍ ഫലപ്രദമായി നടപ്പിലാക്കുന്നതിന് തടസ്സമാണ്. ഗ്രാമീണ മേഖലകളിലെ ബാങ്കിഗ് പ്രവര്‍ത്തനങ്ങള്‍ക്ക് ചെറുകിട ബാങ്കുകളാണ് അനുയോജ്യമെന്നും വിരാല്‍ ആചാര്യ പറയുന്നു.

ആഗോള സാമ്പത്തികാവസ്ഥയെ കുറിച്ച് പഠനം നടത്തിയ ശാസ്ത്രഞ്ജര്‍ കൂടുതല്‍ ഇന്ത്യയിലേക്ക് എത്തുകയാണ്. ഇപ്പോഴത്തെ റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ ഗവര്‍ണര്‍ ഊര്‍ജ്ജിത് പട്ടേല്‍ ലണ്ടന്‍ സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സിലും ഓക്‌സ്ഫഡ് സര്‍വ്വകലാശാലയിലുമാണ് പഠനം നടത്തിയത് . അന്തര്‍ദേശീയ നാണയനിധിയിലും പ്രവര്‍ത്തിച്ച ശേഷമാണ് ഊര്‍ജ്ജിത് പട്ടേല്‍ ഇന്ത്യയിൽഎത്തിയത്.

ഏറെ വിവാദങ്ങള്‍ ഉണ്ടാക്കിയ നിയമനമായിരുന്നു കേരള മുഖ്യമന്ത്രി പിണറായി വിജന്‌റെ സാമ്പത്തിക ഉപദേഷ്ടാവായി നിയമിതയായ ഗീതാഗോപിനാഥിന്‌റേത്. ഹാര്‍വാര്‍ഡ് സര്‍വ്വകലാശാലയിലെ അധ്യാപികയാണ് ഗീത. നവ-ലിബറല്‍ സാമ്പത്തിക നയങ്ങളെ പിന്തുണയ്ക്കുന്ന ഗീതയുടെ നിലപാട് സംസ്ഥാനത്തെ കമ്മ്യൂണിസ്റ്റ് സര്‍ക്കാരിന്‌റെ നിലപാടുകള്‍ക്ക് യോജിയ്ക്കുന്നത് അല്ലെന്നായിരുന്നു ആരോപണം. എന്നാല്‍ സംസ്ഥാനത്തെ ധനകാര്യമന്ത്രി തോമസ് ഐസക്ക് സാമ്പത്തിക രംഗത്തെ കുറിച്ച് നല്ല അറിവുള്ള ആളാണ് എന്നിരിക്കെ ഗീതയുടെ ഉപദേശങ്ങള്‍ പൂര്‍ണമായി സ്വീകരിക്കുകയല്ല സര്‍ക്കാര്‍ ചെയ്യുക എന്നും, കണ്‍സള്‍ട്ടന്‌റ് ആയി മാത്രമാണ് നിയമനമെന്നും പിണറായി നിലപാട് വ്യക്തമാക്കി.
വളര്‍ന്നു വരുന്ന സാമ്പത്തിക ശക്തി എന്ന നിലയില്‍ ആഗോള സാമ്പത്തിക രംഗത്തെ കുറിച്ച് അറിവുള്ള ശാസ്ത്രഞ്ജരുടെ നിര്‍ദ്ദേശങ്ങള്‍ ഇന്ത്യയ്ക്ക് സഹായകരമാവുമെന്ന് പ്രതീക്ഷിയ്ക്കാം.












Click it and Unblock the Notifications