Get Updates
Get notified of breaking news, exclusive insights, and must-see stories!

വോട്ടർ പട്ടിക പുനഃപരിശോധിക്കുന്നു: ആദ്യം ബിഹാറില്‍; കടുത്ത എതിർപ്പ്, ലക്ഷങ്ങള്‍ക്ക് വോട്ടവകാശം നഷ്ടമാകുമെന്ന്

പാട്ന: ഈ വർഷം അവസാനം രാജ്യത്ത് നടക്കാനിരിക്കുന്ന പ്രധാന രാഷ്ട്രീയ പോരാട്ടമാണ് ബിഹാർ നിയമസഭ തിരഞ്ഞെടുപ്പ്. ബി ജെ പി - ജെ ഡിയു സംഖ്യം അധികാരം നിലനിർത്താന്‍ ശ്രമിക്കുമ്പോള്‍ ഏത് വിധേനയും ഭരണം പിടിച്ചെടുക്കാനാണ് ആർ ജെ ഡി - കോണ്‍ഗ്രസ് സംഖ്യത്തിന്റെ ശ്രമം. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ട് തന്നെ സംസ്ഥാനത്തെ രാഷ്ട്രീയ ആരോപണ-പ്രത്യാരോപണങ്ങള്‍ ഇതിനോടകം തന്നെ ശക്തമായി തുടങ്ങി.

സംസ്ഥാനത്ത് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന (SIR) സംസ്ഥാനത്തെ ഏകദേശം രണ്ട് കോടി വോട്ടർമാരെ, പ്രത്യേകിച്ച് കുടിയേറ്റ തൊഴിലാളികളെ സാരമായി ബാധിക്കുമെന്നാണ് പ്രതിപക്ഷ പാർട്ടികള്‍ ഇപ്പോള്‍ പ്രധാനമായും ചൂണ്ടിക്കാട്ടുന്നത്. ഈ നടപടിയിലൂടെ സംസ്ഥാനത്ത് ഇപ്പോള്‍ ഇല്ലാത്ത വോട്ടർമാർക്ക് വോട്ടവകാശം ഇല്ലാതാകുന്ന സ്ഥിതി വരും. കഴിഞ്ഞ ദിവസം കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷനുമായി (ECI) മൂന്ന് മണിക്കൂർ നീണ്ടുനിന്ന യോഗത്തിന് ശേഷം 11 പ്രതിപക്ഷ പാർട്ടികളിൽ നിന്നുള്ള 20 നേതാക്കൾ ഈ ആശങ്ക ശക്തമായി തന്നെ പ്രകടിപ്പിച്ചു.

vote

ഈ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ നടക്കാനിരിക്കുന്ന ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായാണ് വോട്ടർ പട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധന സംസ്ഥാനത്ത് നടപ്പിലാക്കുന്നത്. 2016-ലെ നോട്ട് നിരോധനത്തിന് സമാനമായ രീതിയില്‍ (നോട്ട്ബന്ദി) 'വോട്ട്ബന്ദി' നയമാണ് ഇപ്പോള്‍ നടപ്പിലാക്കാന്‍ ശ്രമിക്കുന്നതെന്നും പ്രതിപക്ഷം ആരോപിക്കുന്നു. ബിഹാറിലെ 20% ജനസംഖ്യ കുടിയേറ്റ തൊഴിലാളികളാണെന്ന തിരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ കണക്കുകള്‍ പരിഗണിക്കുമ്പോള്‍ ഇവരില്‍ വലിയൊരു വിഭാഗത്തിന് പുതിയ നീക്കത്തിലൂടെ വോട്ടവകാശം നഷ്ടപ്പെടാനുള്ള സാധ്യതയുണ്ടെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടി.

യോഗത്തിന് ശേഷം നടത്തിയ വാർത്താസമ്മേളനത്തിൽ, കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ മനു അഭിഷേക് സിംഗ്വി, പരിഷ്കരണത്തിന്റെ ആവശ്യകത, സമയം, പ്രായോഗികത എന്നിവ സംബന്ധിച്ച് മൂന്ന് പ്രധാന ആശങ്കകൾ ഉന്നയിക്കുകയും ചെയ്തു. '2003-ലെ തിരഞ്ഞെടുപ്പ് പട്ടിക പരിഷ്കരണത്തിന് ശേഷം 22 വർഷത്തിനിടെ നടന്ന നാലോ അഞ്ചോ നിയമസഭാ തിരഞ്ഞെടുപ്പുകൾ തെറ്റായിരുന്നോ?" എന്ന് അദ്ദേഹം ചോദിച്ചു

2003-ലെ പുനഃപരിശോധന ലോക്സഭ, നിയമസഭ തിരഞ്ഞെടുപ്പുകൾക്ക് വളരെ മുമ്പാണ് നടത്തിയതെന്നും, എന്നാൽ എട്ട് കോടി വോട്ടർമാരെ ബാധിക്കുന്ന ഒരു പരിഷ്കരണമാണ് വെറും രണ്ട് മാസത്തിനുള്ളിൽ നടത്താന്‍ നോക്കുന്നതെന്നും. തൊഴിയില്‍ തേടി പുറത്തേക്ക് പോയവർക്ക് ഈ രണ്ട് മാസത്തിനുള്ളില്‍ തിരിച്ചെടുത്തി പട്ടിക പുതുക്കലില്‍ പങ്കെടുക്കാന്‍ സാധിച്ചെന്ന് വരില്ലെന്നും മനു അഭിഷേക് സിംഗ്വി കൂട്ടിച്ചേർത്തു.

'വോട്ടവകാശം നിഷേധിക്കപ്പെടുന്നത് ഭരണഘടനയുടെ അടിസ്ഥാന ഘടനയ്ക്ക് എതിരായ ഗുരുതരമായ ആക്രമണമാണ്. ഏകദേശം 2-3 കോടി ആളുകൾ, കുറഞ്ഞത് രണ്ട് കോടി പേർക്ക്, ഈ പുനഃപരിശോധന മൂലം വോട്ടവകാശം നഷ്ടപ്പെട്ടേക്കാം. തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് ഇത് നടപ്പാക്കുന്നത് എന്തിനാണ്?. വോട്ടർമാരെ തിരിച്ചറിയുന്നതിനായി മുമ്പ് ഉപയോഗിച്ചിരുന്ന ആധാർ കാർഡ് ഉപേക്ഷിച്ചതിന്റെ കാരണവും, പരിഷ്കരണത്തെക്കുറിച്ച് രാഷ്ട്രീയ പാർട്ടികളെ മുൻകൂട്ടി അറിയിക്കാത്തതും എന്തുകൊണ്ടാണ്. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തങ്ങളുടെ വാദങ്ങൾ പരിഗണിക്കാൻ തയ്യാറല്ല' കോണ്‍ഗ്രസ് നേതാവ് ആരോപിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷനുമായുള്ള യോഗം സൗഹാർദ്ദപരമല്ല എന്നായിരുന്നു രാഷ്ട്രീയ ജനതാദൾ (RJD) നേതാവ് മനോജ് ഝായുടെ പ്രതികരണം. ' സംസ്ഥാനത്തെ 20% ജനസംഖ്യ, ഉപജീവനത്തിനായി ബിഹാറിന് പുറത്തേക്ക് കുടിയേറിയവരാണ്. ഇവർക്ക് വോട്ടവകാശം നഷ്ടപ്പെടുമെന്ന സാധ്യതയാണ് ഇപ്പോഴുള്ളത്. ഈ പരിഷ്കരണത്തിലൂടെ ആളുകളെ വോട്ടർ പട്ടികയില്‍ ഉള്‍പ്പെടുത്തുകയല്ല മറിച്ച് ഒഴിവാക്കലാണ് ലക്ഷ്യം' അദ്ദേഹം പറഞ്ഞു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം ആശങ്ക വർധിപ്പിക്കുന്നതാണെന്ന് യോഗത്തില്‍ പങ്കെടുത്ത സിപിഐ(എംഎല്‍)ജനറൽ സെക്രട്ടറി ദീപങ്കർ ഭട്ടാചാര്യയും വ്യക്തമാക്കി. 'സാധാരണ താമസക്കാർ മാത്രമേ വോട്ടർ പട്ടികയിൽ ഉണ്ടാകൂ എന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ വ്യക്തമാക്കി. ഉപജീവനത്തിനായി സംസ്ഥാനം വിടേണ്ടി വന്നവർ തിരഞ്ഞെടുപ്പ് കമ്മീഷന്റെ കാഴ്ചപ്പാടിൽ, സാധാരണ താമസക്കാർ ആയി കണക്കാക്കപ്പെടുന്നില്ല. മഴക്കാലത്ത് എട്ട് കോടി വോട്ടർമാരിലേക്ക് ഇത് എങ്ങനെ എത്തും' എന്നും അദ്ദേഹം ചോദിച്ചു.

തിരഞ്ഞെടുപ്പ് കമ്മീഷന്റെ പ്രതികരണം

പ്രതിപക്ഷത്തിന്റെ ആശങ്കകൾക്ക് മറുപടിയായി, ഭരണഘടനയുടെ ആർട്ടിക്കിൾ 326, 1950 ലെ ജനപ്രാതിനിധ്യ നിയമം, ജൂൺ 24 ന് പുറപ്പെടുവിച്ച നിർദ്ദേശങ്ങൾ എന്നിവ അനുസരിച്ചാണ് എസ്‌ഐആർ നടത്തുന്നതെന്ന് കമ്മീഷൻ പ്രതികരിച്ചു. യോഗത്തിൽ ഉന്നയിച്ച ഓരോ ആശങ്കയും പൂർണ്ണമായി പരിഹരിച്ചതായും കമ്മീഷൻ അവകാശപ്പെട്ടു. എസ്‌ഐആറിൽ അടിസ്ഥാനതല പങ്കാളിത്തത്തിനായി 1.5 ലക്ഷത്തിലധികം ബൂത്ത് ലെവൽ ഏജന്റുമാരെ (ബി എൽ എ) നിയമിച്ചതിന് രാഷ്ട്രീയ പാർട്ടികൾക്ക് നന്ദി അറിയിക്കുന്നതായും കമ്മീഷന്‍ അറിയിച്ചു.

യോഗത്തിലേക്ക് അംഗങ്ങളെ പ്രവേശിപ്പിക്കുന്ന വിഷയത്തിലും ചെറിയ തർക്കം ഉടലെടുത്തിരുന്നു. പാർട്ടിയുടെ നേതാക്കളെ മാത്രം യോഗത്തിലേക്ക് പ്രവേശിപ്പിക്കുയുള്ളുവെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. 'ഇത് രാഷ്ട്രീയ പാർട്ടികളും തിരഞ്ഞെടുപ്പ് കമ്മീഷനും തമ്മിലുള്ള സംഭാഷണം പൂർണ്ണമായും അസാധ്യമാക്കും' തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനത്തെ വിമർശിച്ചുകൊണ്ട് ഈ നീക്കത്തെ വിമർശിച്ചുകൊണ്ട് മനു അഭിഷേക് സിംഗ്വി പറഞ്ഞു.

യോഗം ചിലരെ മുൻകൂട്ടി നിശ്ചയിച്ചിരുന്നുവെന്നും മറ്റുള്ളവർക്ക് കമ്മീഷന്റെ സ്വന്തം വിവേചനാധികാരത്തിൽ പ്രവേശനം അനുവദിച്ചിരുന്നുവെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍ വൃത്തങ്ങൾ പിന്നീട് വ്യക്തമാക്കി. എല്ലാവരുടെയും അഭിപ്രായങ്ങൾ കേട്ടിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ഓരോ കക്ഷിയിൽ നിന്നും രണ്ട് പ്രതിനിധികളെ അനുവദിച്ചതായും അവർ അറിയിച്ചു.

യോഗേന്ദ്ര യാദവ്

അതേസമയം, വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പരിഷ്കരണത്തിനെതിരെ സ്വരാജ് പാർട്ടി നേതാവ് യോഗേന്ദ്ര യാദവും രംഗത്ത് വന്നു. ഇന്ത്യൻ പൗരന്മാരുടെ വോട്ടവകാശം കൂട്ടമായി നിഷേധിക്കാനുള്ള നീക്കമാണ് ഇതെന്നാണ് അദ്ദേഹം അവകാശപ്പെടുന്നത്. തുടക്കത്തില്‍ ബിഹാറിലും പിന്നീട് പറ്റ് സംസ്ഥാനങ്ങളിലും ഈ പദ്ധതി നടപ്പിലാക്കും. ഏറ്റവും മണ്ടത്തരവും പൈശാചികപരവുമായ ഒരു നീക്കമായിരിക്കും ഇത്. ഈ ക്രൂരമായ നയമാറ്റം കോടിക്കണക്കിന് സാധാരണ ഇന്ത്യക്കാർക്ക് ഉണ്ടായിരുന്ന ഒരേയൊരു അവകാശമായ വോട്ടവകാശത്തെ ഇല്ലാതാക്കുന്നതിലേക്ക് നയിച്ചേക്കുമെന്നും ഇന്ത്യന്‍ എക്സ്പ്രസില്‍ എഴുതിയ ലേഖനത്തില്‍ അദ്ദേഹം പറയുന്നു.

എന്താണ് പ്രത്യേക തീവ്ര പുനഃപരിശോധന

പ്രത്യേക തീവ്ര പരിഷ്കരണ പ്രകാരം 2003-ൽ വോട്ടർ പട്ടികയിൽ ഇല്ലാതിരുന്ന എല്ലാ നിലവിലുള്ള വോട്ടർമാർക്കും അവരുടെ യോഗ്യത തെളിയിക്കുന്നതിന് ആവശ്യമായ രേഖകൾ വീണ്ടും സമർപ്പിക്കേണ്ടി വരും. 1987 ജൂലൈ 1-ന് മുമ്പ് ജനിച്ചവരാണെങ്കില്‍ സ്വന്തം ജനനത്തീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖ നൽകണം. 1987 ജൂലൈ 1-നും 2004 ഡിസംബർ 2-നും ഇടയിൽ ജനിച്ചവർ മാതാവിന്റെയോ പിതാവിന്റെയോ ജനനത്തീയതിയും ജനനസ്ഥലവും തെളിയിക്കുന്ന രേഖയും ഹാജരാക്കണം. 2004 ഡിസംബർ 2 ന് ശേഷം ജനിച്ചവർക്ക്, മാതാപിതാക്കളുടെ ജനനത്തീയതിയും/ ജനനസ്ഥലവും നിർബന്ധമായും തെളിയിക്കേണ്ടി വരും.

1955-ലെ പൗരത്വ നിയമത്തിന് അനുസൃതമായാണ് ഈ വിഭാഗങ്ങൾ രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വൃത്തങ്ങൾ അറിയിക്കുന്നത്. 1950-ലെ ജനപ്രാതിനിധ്യ നിയമം അനുസരിച്ച്, പുതിയ വോട്ടർ പട്ടിക തയ്യാറാക്കുന്നത് ഉൾപ്പെടെ വോട്ടർ പട്ടികകളുടെ പരിഷ്കരണത്തിന് നിർദ്ദേശങ്ങൾ നൽകാൻ തിരഞ്ഞെടുപ്പ് കമ്മീഷന് അധികാരമുണ്ടെന്നും ഉത്തരവിൽ വ്യക്തമാക്കുന്നു. 1952 മുതൽ 2004 വരെ 13 തവണ ഈ അധികാരം കമ്മീഷൻ പ്രയോഗിച്ചിട്ടുണ്ട്.

More From
Prev
Next
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+