അഗസ്റ്റ വെസ്റ്റ്ലാൻഡ് അഴിമതി; ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ ചൊവ്വാഴ്ച രാത്രി ഇന്ത്യയിലെത്തും!!
ദുബായ്: അഗസ്റ്റാ വെസ്റ്റ്ലാൻഡ് ഹെലിക്കോപ്റ്റർ ഇടപാട് കേസിൽ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേൽ ചൊവ്വാഴ്ച രാത്രിയോടെ ഇന്ത്യയിലെത്തും. മിഷേലിനെ ഇന്ത്യയ്ക്കു വിട്ടു നൽകാൻ യുഎഇ നീതിന്യായ മന്ത്രാലയം ഉത്തരവിട്ടിരുന്നു.ഇതിന് പിന്നാലെയാണ് മിഷേലിനെ ഇന്ത്യയിലേക്ക് കൊണ്ടു വരുന്നത്. കഴിഞ്ഞ 19ന് ദുബായ് ഉന്നത കോടതി ഇതു സംബന്ധിച്ച കീഴ്ക്കോടതി ഉത്തരവ് ശരിവെക്കുകയായിരുന്നു.
എന്നാൽ അടുത്തയാഴ്ചയോടെ കൊണ്ടുവരുമെന്നായിരുന്നു റിപ്പോർട്ട്. വിദേശ കാര്യമന്ത്രി സുഷമ സ്വരാജിന്റെ യുഎഇ സന്ദർശനത്തിന് ഇടയിലാണ് യുഎഇ മന്ത്രാലയ ഉത്തരവ് ഉണ്ടായിരിക്കുന്നത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍ നിന്നു കരാര്‍ ലഭിക്കുന്നതിന് ഇടനിലക്കാരാനായി മിഷേല്‍ 225 കോടി രൂപ കൈക്കൂലി വാങ്ങിയെന്നാണ് എൻഫോർസ്മെന്റ് 2016ൽ സമർപ്പിച്ച കുറ്റപത്രം.

യുപിഎ സര്‍ക്കാരിന്റെ കാലത്താണു കോപ്റ്റര്‍ ഇടപാടു നടന്നത്. അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡ്, മാതൃ കമ്പനി ഫിന്‍ മെക്കാനിക്ക എന്നിവയ്ക്കായി മിഷേല്‍ ഇടനിലക്കാരനായി പ്രവര്‍ത്തിച്ചു പണം വെട്ടിച്ചെന്നാണ് ആരോപണം. ദുബായില്‍ താമസിക്കുകയായിരുന്ന മിഷേലിനെ കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയിലാണ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇന്റർപോളിന്റെ കസ്റ്റഡിയിലായിരുന്നു ഇദ്ദേഹം.
ആഗ്ലോ-ഇറ്റാലിയന്‍ കമ്പനിയായ അഗസ്റ്റ വെസ്റ്റ്‌ലാന്‍ഡില്‍നിന്നും 3760 കോടിരൂപയ്ക്ക് 12 അത്യാധുനിക വിവിഐപി ഹെലികോപ്റ്ററുകള്‍ വാങ്ങിയതില്‍ അഴിമതി നടന്നുവെന്നും, 2,666 കോടി രൂപയുടെ നഷ്ടമുണ്ടായെന്നെുമാണ് കേസ്. വ്യോമസേന മുന്‍ മേധാവി എസ്.പി ത്യാഗി ഇടപാടില്‍ കൈക്കൂലി വാങ്ങിയെന്നു ആരോപണമുയര്‍ന്നതിനെ തുടര്‍ന്ന് ത്യാഗിയെ അറസ്റ്റ് ചെയ്യുകയും പിന്നീട് ജാമ്യത്തില്‍ വിട്ടയക്കുകയും ചെയ്തിരുന്നു.












Click it and Unblock the Notifications