തിരഞ്ഞെടുപ്പ് കമ്മീഷന്‍ പക്ഷപാതപരമായി പെരുമാറുന്നു: പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്
കൊല്‍ക്കത്ത: തിരഞ്ഞെടുപ്പ് കമ്മീഷന് മുന്നില്‍ വീണ്ടും പരാതിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. സംസ്ഥാനത്തെ തിരഞ്ഞെടുപ്പ് പാനല്‍ കൃത്യമായ രീതിയില്‍ പ്രവര്‍ത്തിക്കുന്നില്ലെന്ന് കാട്ടിയാണ് തൃണമൂല്‍ കോണ്‍ഗ്രസ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് പുതിയ പരാതി നല്‍കിയിരിക്കുന്നത്. തൃണമൂല്‍ കോണ്‍ഗ്രസും ബിജെപിയും നൽകിയ പരാതികൾ പരിഗണിച്ച സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷന് പക്ഷപാതപരമായ സമീപനമാണ് സ്വീകരിച്ചതെന്ന് രണ്ട് പേജുള്ള കത്തിൽ തൃണമൂല്‍ ആരോപിക്കുന്നു.
തിരഞ്ഞെടുപ്പ് കമ്മീഷനെ സ്വതന്ത്രവും നിഷ്പക്ഷവുമായ ഒരു സംഘടനയായി ഭരണഘടന വിഭാവനം ചെയ്യുന്നുവെന്ന് സൂചിപ്പിക്കുന്ന കത്തില്‍ ഈ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത്, തിരഞ്ഞെടുപ്പ് കമ്മീഷൻ പക്ഷപാതപരമായാണ് പ്രവർത്തിക്കുന്നതെന്ന് വ്യക്തമാണ്, അവര്‍ പൂര്‍ണ്ണമായും ബിജെപിയെ അനുകൂലിക്കുകയാണെന്നും തൃണമൂല്‍ കോണ്‍ഗ്രസ് വ്യക്തമാക്കുന്നു.

പശ്ചിമ ബംഗാളിലെ ജനങ്ങൾ തെരഞ്ഞെടുപ്പ് കമ്മീഷന്റെ ഇത്തരം നിയമവിരുദ്ധ നടപടികൾക്ക് ഉചിതമായ രീതിയിൽ പ്രതികരിക്കുമെന്ന് ടിഎംസിക്ക് വിശ്വാസമുണ്ടെന്നും കത്തിൽ കൂട്ടിച്ചേർത്തിട്ടുണ്ട്. സമീപനത്തിൽ കുറച്ച് നീതി കാണിക്കാൻ ഞങ്ങൾ തിരഞ്ഞെടുപ്പ് കമ്മീഷനോട് അഭ്യർത്ഥിക്കുന്നു. നിലവിൽ, അവരുടെ പ്രവർത്തനങ്ങൾ ന്യായീകരിക്കാന്‍ കഴിയാത്തതാണ്. ബിജെപിയുടെ പരാതികൾക്ക് മറുപടിയായി തിരഞ്ഞെടുപ്പ് കമ്മീഷൻ നോട്ടീസ് നൽകുകയും പാര്‍ട്ടി അധ്യക്ഷ മമത ബാനർജിയെ പ്രചാരണത്തിൽ നിന്ന് വിലക്കുകയും ചെയ്തു. എന്നാല്‍ തൃണമൂല്‍ കോണ്‍ഗ്രസ് നല്‍കിയ പരാതികളില്‍ ഒരു നടപടിയും സ്വീകരിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറായിട്ടില്ലെന്നും കത്തില്‍ സൂചിപ്പിക്കുന്നു.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെയും പ്രസംഗങ്ങല്‍ മാതൃക പെരുമാറ്റച്ചട്ടം ലംഘിക്കുന്നതാണെന്നും തൃണമൂല്‍ കത്തിലൂടെ ചൂണ്ടിക്കാട്ടുന്നു. പ്രസംഗങ്ങൾ നിരീക്ഷിക്കുന്നതായി തിരുഞ്ഞെടുപ്പ് കമ്മീഷന്‍ അവകാശപ്പെടുന്നുണ്ട്. എന്നിരുന്നാലും, ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. ശേഷിക്കുന്ന ഘട്ടങ്ങളിൽ പ്രചാരണം നടത്തുന്നതില്‍ നിന്നും നരേന്ദ്ര മോദിയെയും അമിത് ഷായെയും വിലക്കണമെന്നും തൃണമൂല്‍ ആവശ്യപ്പെടുന്നു. അതേസമയം ബംഗാളിലെ അഞ്ചാംഘട്ട തിരഞ്ഞെടുപ്പിന്‍റെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും.












Click it and Unblock the Notifications