പശ്ചിമ ബംഗാളിൽ കൊവിഡ് ബാധിച്ച് സ്ഥാനാർത്ഥികൾ മരിച്ചു: സംസ്ഥാനത്ത് രോഗവ്യാപനം രൂക്ഷം
കൊൽക്കത്ത: പശ്ചിമബംഗാളിൽ കൊവിഡ് സ്ഥിരീകരിച്ച സ്ഥാനാർത്ഥി മരിച്ചു. റെവല്യൂഷണറി സോഷ്യലിസ്റ്റ് പാർട്ടി സ്ഥാനാർത്ഥി പ്രദീപ് കുമാർ നന്ദിയാണ് മരണമടഞ്ഞിട്ടുള്ളത്. നാല് ദിവസം മുമ്പ് കൊവിഡ് സ്ഥിരീകരിച്ച ഇദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. 73 കാരനായ നന്ദി മൂർഷിദാബാദ് ജില്ലയിലെ ജൻഗിപൂർ നിയമസഭാ മണ്ഡലത്തിൽ നിന്നാണ് പാർട്ടി ടിക്കറ്റിൽ മത്സരിക്കാൻ നാമനിർദേശ പത്രിക സമർപ്പിച്ചത്. ഹോം ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന നന്ദിയെ പിന്നീട് ആരോഗ്യനില മോശമായതിനെ തുടർന്ന് വ്യാഴാഴ്ച രാത്രി ബെഹ്രാംപൂർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വൈകിട്ട് ആറുമണിയോടെ ആശുപത്രിയിൽ വച്ച് അദ്ദേഹം മരണത്തിന് കീഴടങ്ങുകയായിരുന്നു. കൊവിഡ് സ്ഥിരീകരിച്ച സാംസർഗഞ്ച് നിയമസഭാ വിഭാഗത്തിലെ കോൺഗ്രസ് സ്ഥാനാർത്ഥി റെസോൾ ഹക്കും വ്യാഴാഴ്ച കൊൽക്കത്തയിലെ ആശുപത്രിയിൽ വെച്ച് മരിച്ചു.

അതേസമയം പശ്ചിമ ബംഗാളിലെ കൊവിഡ് ബാധിതരുടെ എണ്ണം വെള്ളിയാഴ്ച 6,43,795 ആയി ഉയർന്നിട്ടുണ്ട്. സംസ്ഥാനത്ത് 6,910 പുതിയ കേസുകൾകൂടി റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക് സൂചിപ്പിക്കുന്നത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 26 പുതിയ മരണങ്ങൾ കൂടി റിപ്പോർട്ട് ചെയ്തതോടെ സംസ്ഥാനത്ത് മരണസംഖ്യ 10,506 ലേക്ക് ഉയർന്നു. രോഗവ്യാപനം രൂക്ഷമായതോടെ കൊവിഡ് പരിശോധനനയും സർക്കാർ ഉയർത്തിയിട്ടുണ്ട്. വ്യാഴാഴ്ച മുതൽ 40,153 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ മൊത്തം ടെസ്റ്റുകളുടെ എണ്ണം 97,15,115 ആയിട്ടുണ്ട്. അതേ സമയം ദില്ലിയിലും മഹാരാഷ്ട്രയിലും കൊവിഡ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയർന്നിട്ടുണ്ട്. ദില്ലിയിൽ ഇരുപതിനായിരത്തിനടുത്ത് കേസുകളും മഹാരാഷ്ട്രയിൽ 63000 നടുത്ത് കേസുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.












Click it and Unblock the Notifications