'ആ ഫോർമുല വെളിപ്പെടുത്താനാകില്ല', കർണാടകത്തിൽ സസ്പെൻസ് ഒളിപ്പിച്ച് ഡികെ ശിവകുമാർ
ദില്ലി: നാല് ദിവസം നീണ്ട ചര്‍ച്ചകള്‍ക്കും അനിശ്ചിതത്വങ്ങള്‍ക്കും ഒടുവില്‍ കര്‍ണാടക മുഖ്യമന്ത്രിയെ തീരുമാനിച്ചിരിക്കുകയാണ് കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ്. സിദ്ധരാമയ്യ മുഖ്യമന്ത്രിയും ഡികെ ശിവകുമാര്‍ ഉപമുഖ്യമന്ത്രിയുമാകും. സോണിയാ ഗാന്ധിയുടെ ഇടപെടലിനെ തുടര്‍ന്നാണ് ഡികെ ശിവകുമാര്‍ ഹൈക്കമാന്‍ഡ് ഫോര്‍മുല അംഗീകരിച്ചത് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഡികെ ശിവകുമാര്‍ മൂന്ന് വര്‍ഷവും സിദ്ധരാമയ്യ രണ്ട് വര്‍ഷവുമായി മുഖ്യമന്ത്രി പദം പങ്കിട്ടേക്കും എന്നുളള അഭ്യൂഹം നിലനിന്നിരുന്നു. എന്നാല്‍ ചര്‍ച്ചയുടേയും ഒത്തുതീര്‍പ്പ് ഫോര്‍മുലയുടേയും വിവരങ്ങള്‍ പുറത്ത് പറയാനാകില്ലെന്ന് ഡികെ ശിവകുമാര്‍ ഇന്ത്യ ടുഡെയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ വ്യക്തമാക്കി.

''അക്കാര്യം കോണ്‍ഗ്രസ് അധ്യക്ഷന് വിട്ടിരിക്കുകയാണ്. ഏതെങ്കിലുമൊരു സമയത്ത് അക്കാര്യത്തില്‍ ചര്‍ച്ച നടക്കും. അതേക്കുറിച്ച് കൂടുതല്‍ വെളിപ്പെടുത്താന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഭരണമാണ് പ്രധാനം. മന്ത്രിസഭാ രൂപീകരണത്തിന്റെ ആദ്യത്തെ ദിവസം തന്നെ തിരഞ്ഞെടുപ്പില്‍ നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പിലാക്കാനുളള തീരുമാനമാണ് എടുത്തിരിക്കുന്നത്'', ഡികെ ശിവകുമാര്‍ പറഞ്ഞു.
ഹൈക്കമാന്‍ഡ് ആണ് തീരുമാനമെടുത്തിരിക്കുന്നത്. ഇനി ശ്രദ്ധ ഭരണത്തില്‍ മാത്രമായിരിക്കും എന്ന് ഉപമുഖ്യമന്ത്രി സ്ഥാനത്തേക്കുളള മറ്റ് അവകാശവാദങ്ങളെ കുറിച്ചുളള ചോദ്യത്തിന് മറുപടിയായി ഡികെ ശിവകുമാര്‍ പറഞ്ഞു. മുഖ്യമന്ത്രി ആരാകണം എന്ന തീരുമാനം തങ്ങള്‍ ഹൈക്കമാന്‍ഡിന് വിട്ടിരിക്കുകയായിരുന്നു. വ്യക്തിപരമായ താല്‍പര്യങ്ങള്‍ക്കും മുകളിലാണ് പാര്‍ട്ടി താല്‍പര്യമെന്നും അത് അംഗീകരിക്കുമെന്നും ഡികെ പറഞ്ഞു.
അതൊരു കോടതി വിധി പോലെയാണ്. കോടതിയില്‍ നമ്മള്‍ പല വാദങ്ങളും ഉന്നയിക്കും. എന്നാല്‍ ഒടുവില്‍ ജഡ്ജി പറയുന്ന വിധി അംഗീകരിക്കേണ്ടി വരും എന്നും ഡികെ ശിവകുമാര്‍ പറഞ്ഞു. കര്‍ണാടകയുടെ സുരക്ഷിതമായ ഭാവിയും ജനങ്ങളുടെ ക്ഷേമവും ആണ് തങ്ങളുടെ പ്രാഥമിക പരിഗണനാ വിഷയം. അതുറപ്പാക്കുന്നതില്‍ തങ്ങള്‍ ഒരുമിച്ചാണ് എന്നാണ് ഡികെ ശിവകുമാര്‍ ട്വിറ്ററില്‍ കുറിച്ചിരിക്കുന്നത്.
കന്നഡിഗരുടെ താല്‍പര്യങ്ങള്‍ സംരക്ഷിക്കുന്നതിന് വേണ്ടി തങ്ങള്‍ കൈകോര്‍ത്ത് പിടിക്കുമെന്നും കോണ്‍ഗ്രസ് പാര്‍ട്ടി ഒരു കുടുംബം പോലെ പ്രവര്‍ത്തിക്കുമെന്നും സിദ്ധരാമയ്യ ട്വീറ്റ് ചെയ്തു. ഈ വരുന്ന ശനിയാഴ്ചയാണ് കര്‍ണാടകത്തിലെ പുതിയ കോണ്‍ഗ്രസ് സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുക. നിയമസഭാ തിരഞ്ഞെടുപ്പില്‍ 136 സീറ്റുകളില്‍ വിജയിച്ചാണ് കോണ്‍ഗ്രസ് കര്‍ണാടക ബിജെപിയില്‍ നിന്ന് പിടിച്ചെടുത്തത്.












Click it and Unblock the Notifications