കേംബ്രിഡ്ജ് അനലറ്റിക്കയില് ബിജെപിയും കോണ്‍ഗ്രസും കുരുക്കില്‍, ബീഹാര്‍ തിരഞ്ഞെടുപ്പും വിവാദത്തില്‍!
ബിജെപി സഖ്യകക്ഷിയുടെ എംപിയുടെ മകനാണ് കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഇന്ത്യന്‍ പങ്കാളി ഒവ്ലീന് ബിസിസനസ് ഇന്റലിജന്‍സ് എന്ന കമ്പനി നടത്തുന്നത്
ദില്ലി: കേംബ്രിഡ്ജ് അനലറ്റിക്കയുടെ വെളിപ്പെടുത്തലില്‍ ഇന്ത്യന്‍ രാഷ്ട്രീയപാര്‍ട്ടികള്‍ കടുത്ത സമ്മര്‍ദത്തില്‍. സുപ്രധാന പാര്‍ട്ടിയായ കോണ്‍ഗ്രസും ബിജെപിയും ഒരേസമയം ഈ വിഷയത്തില്‍ പ്രതിരോധത്തലായിരിക്കുകയാണ്. കോണ്‍ഗ്രസിനെതിരെ ആരോപണമുന്നയിച്ചാണ് ബിജെപി ഇതിനെ പ്രതിരോധിച്ചിരിക്കുന്നത്. എന്നാല്‍ ഇനിയുള്ള കാര്യങ്ങള്‍ അത്ര എളുപ്പമാവില്ലെന്നാണ് ബിജെപിയുടെ കണക്കുകൂട്ടല്‍.
വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനായി വിവിധ രാജ്യങ്ങളില്‍ നിന്ന് വിവരങ്ങള്‍ ചോര്‍ത്തുന്ന കേംബ്രിഡ്ജ് അനലറ്റിക്കയെ കോണ്‍ഗ്രസ് ഉപയോഗിച്ചു എന്നാണ് ഇപ്പോഴത്തെ ആരോപണം. വിവിധ രാജ്യങ്ങളില്‍ നിന്നായി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വിവരങ്ങള്‍ അവരുടെ അനുവാദം കൂടാതെ ചോര്‍ത്തിയ സംഭവത്തില്‍ പ്രതിസ്ഥാനത്തുള്ള കമ്പനിയാണ് കേംബ്രിഡ്ജ് അനലറ്റിക്ക. ഇന്ത്യന്‍ രാഷ്ട്രീയകക്ഷികള്‍ ബന്ധമുണ്ടെന്ന് ഇവര്‍ തന്നെ വ്യക്തമാക്കിയിട്ടുണ്ട്.
മോദിക്കെതിരായ ബ്രഹ്മാസ്ത്രം
തിരഞ്ഞെടുപ്പില്‍ ക്രമക്കേട് കാണിക്കാന്‍ രാഹുല്‍ ഗാന്ധി കേംബ്രിഡ്ജ് അനലറ്റിക്കയുടെ സഹായം തേടിയെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതാണ് ബിജെപി കോണ്‍ഗ്രസിനെ വിമര്‍ശിക്കാന്‍ ഉപയോഗിച്ചത്. തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ഉപയോഗിക്കാനുള്ള ബ്രഹ്മാസ്ത്രമായിട്ടാണ് കേംബ്രിഡ്ജ് അനലറ്റിക്കയെ രാഹുല്‍ വിലയിരുത്തുന്നതെന്നാണ് ബിജെപിയുടെ വാദം. സോഷ്യല്‍മീഡിയയില്‍ കോണ്‍ഗ്രസിനെ കുറിച്ച് കൂടുതല്‍ അവബോധം കൃത്രിമമായി ഉണ്ടാക്കാനു രാഹുല്‍ ഉദ്ദേശിച്ചിരുന്നെന്ന് കേന്ദ്രമന്ത്രി രവിശങ്കര്‍ പ്രസാദ് പറയുന്നു. കേംബ്രിഡ്ജ് അനലറ്റിക്കയുടെ മുന്‍ സിഇഒയെ രാഹുല്‍ നേരിട്ട് കണ്ടിരുന്നതായും ആരോപണമുണ്ട്. അതേസമയം ഇയാളെ ആരോപണങ്ങളെ തുടര്‍ന്ന് കമ്പനി സസ്പെന്റ് ചെയ്തിരിക്കുകയാണ്. എന്നാല്‍ വലിയ രീതിയില്‍ ഈ ആരോപണത്തെ കോണ്‍ഗ്രസ് പ്രതിരോധിച്ചിട്ടില്ല.
ബീഹാര്‍ തിരഞ്ഞെടുപ്പ്
കേംബ്രിഡ്ജ് അനലറ്റിക്കയുടെ വിവരങ്ങള്‍ തങ്ങള്‍ക്ക് പ്രതിസന്ധിയാവാതിരിക്കാനാണ് ബിജെപി നേരത്തെ കോണ്‍ഗ്രസിനെ കടന്നാക്രമിച്ചിരുന്നത്. എന്നാല്‍ ഇപ്പോള്‍ അവര്‍ തന്നെ കുരുക്കിലായിരിക്കുകയാണ്. 2010ലെ ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഇടപെട്ടതായി അനലറ്റിക്ക് അവകാശപ്പെടുന്നുണ്ട്. അതും പ്രമുഖരെ സഹായിച്ചെന്നാണ് വെളിപ്പെടുത്തല്‍. ഇതോടെ ബിജെപി-ജെഡിയു സഖ്യമാണ് കുരുക്കിലായിരിക്കുന്നത്. ഇവര്‍ തമ്മിലാണ് അന്ന് ബീഹാര്‍ തിരഞ്ഞെടുപ്പില്‍ സഖ്യമുണ്ടായിരുന്നത്. പ്രധാന കക്ഷികളും ഇവരായിരുന്നു. അതേസമയം കൂടുതല്‍ രാഷ്ട്രീയ പാര്‍ട്ടികളുമായി ഇവര്‍ക്ക് ബന്ധമുണ്ടോയെന്ന് സംശയമുണ്ട്. കമ്പനിയുടെ സൈറ്റില്‍ ഇക്കാര്യം പരാമര്‍ശിക്കുന്നുണ്ടെങ്കിലും പാര്‍ട്ടി ഏതാണെന്ന് വ്യക്തമാക്കിയിട്ടില്ല. ഇതോടെ കോണ്‍ഗ്രസ് ബിജെപിക്കെതിരെ തിരിച്ചടിച്ച് രംഗത്തെത്തിയിട്ടുണ്ട്.
ജെഡിയു പ്രതിരോധത്തില്‍
ബിജെപി സഖ്യകക്ഷിയുടെ എംപിയുടെ മകനാണ് കേംബ്രിഡ്ജ് അനലറ്റിക്കയുടെ ഇന്ത്യന്‍ പങ്കാളി ഒവ്ലീന് ബിസിസനസ് ഇന്റലിജന്‍സ് എന്ന കമ്പനി നടത്തുന്നത്. ബിജെപി സഖ്യകക്ഷി ബീഹാറില്‍ ജെഡിയുവാണ്. ഇതോടെ അവര്‍ ശരിക്കും പ്രതിരോധത്തിലായിരിക്കുകയാണ്. നേരത്തെ ഒബിഐ സേവനം രാജ്നാഥ് സിങ് ഉപയോഗപ്പെടുത്തിയതായി കോണ്‍ഗ്രസ് നേതാവ് രണ്‍ദീപ് സുര്‍ജേവാല പറഞ്ഞു. ഇക്കാര്യം തിരഞ്ഞെടുപ്പ് കമ്മീഷന് അന്വേഷിക്കണമെന്നും ആവശ്യമുയര്‍ന്നിട്ടുണ്ട്. അതേസമയം രാജ്യത്തുള്ള ജനങ്ങളുടെ വിവരങ്ങള്‍ വിദേശ കമ്പനിക്ക് ചോര്‍ത്തി നല്‍കുകയാണ് കോണ്‍ഗ്രസ് ചെയ്തതെന്ന് ബിജെപി നേതാവ് രവിശങ്കര്‍ പ്രസാദ് പറഞ്ഞു. രാഹുലിന്റെയും കോണ്‍ഗ്രസിന്റെ സമൂഹമാധ്യമങ്ങള്‍ ഈ കമ്പനിയാണ് നിയന്ത്രിക്കുന്നതെന്നും രവിശങ്കര്‍ പ്രസാദ് വ്യക്തമാക്കി. 2010ല്‍ വന്‍വിജയമാണ് ബിജെപി-ജെഡിയു സഖ്യം നേടിയത്. ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ ഈ വിജയവും സംശയത്തിന്റെ നിഴലിലാണ്.
ട്രംപും കുടുങ്ങി
കഴിഞ്ഞ യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഡൊണാള്‍ഡ് ട്രംപിന്റെ പ്രചാരണങ്ങള്‍ക്കായി അഞ്ചു കോടി ഫേസ്ബുക്ക് ഉപയോക്താക്കളുടെ വ്യക്തിവിവരങ്ങള്‍ അനധികൃതമായി ഉപയോഗപ്പെടുത്തിയെന്ന് റിപ്പോര്‍ട്ട് പുറത്തുവന്നിട്ടുണ്ട്. ഇതോടെ അദ്ദേഹവും കുടുങ്ങിയിരിക്കുകയാണ്. കേംബ്രിഡ്ജ് അനലറ്റിക്ക തയ്യാറാക്കിയ ട്രംപ് അനുകൂല പോസ്റ്ററുകളും വ്യാജ വാര്‍ത്തകളും തിരഞ്ഞെടുപ്പില്‍ സ്വാധീനം ചെലുത്തിയെന്നാണ് റിപ്പോര്‍ട്ട്. സംഭവത്തില്‍ തങ്ങള്‍ക്ക് വീഴ്ച്ച സംഭവിച്ചതായി ഫേസ്ബുക്ക് സിഇഒ മാര്‍ക്ക് സക്കര്‍ബര്‍ഗ് തന്നെ വ്യക്തമാക്കിയിട്ടുണ്ട്. കേംബ്രിഡ്ജ് അനലറ്റിക്ക വിശ്വാസ വഞ്ചന കാണിച്ചെന്നും സക്കര്‍ബര്‍ഗ് പറയുന്നു. അതേസമയം പേഴ്സണാലിറ്റി ക്വിസ് ആപ്പിലൂടെയാണ് വ്യക്തിവിവരങ്ങള്‍ ചോര്‍ന്നത് എന്ന കാര്യം സംഭവത്തിന്റെ ഗൗരവം വര്‍ധിപ്പിക്കുന്നതാണ്. എത്രപേരുടെ വിവരങ്ങള്‍ ഇതുവഴി ചോര്‍ത്തി എന്ന് ഇപ്പോഴും വ്യക്തമായിട്ടില്ല. ഇത്തരം ആപ്പുകളുടെ ഓഡിറ്റ് നടത്താനും ഫേസ്ബുക്ക് തീരുമാനിച്ചിട്ടുണ്ട്.
കേംബ്രിഡ്ജ് അനലിറ്റിക്ക: കോണ്‍ഗ്രസിനെ പഴിചാരി കേന്ദ്രസര്‍ക്കാര്‍, രാഹുലിനും ഫേസ്ബുക്കിന താക്കീത്!
ഫേസ്ബുക്ക് ആപ്പുകൾ വിവരങ്ങൾ ചോർത്തുന്നത് എങ്ങനെ? അതെങ്ങനെ തടയാം? നിഖിൽ നാരായണൻ എഴുതുന്നു!
വന്‍ ഭൂരിപക്ഷത്തോടെ ബിജെപി അധികാരത്തിലെത്തും: ആത്മവിശ്വാസത്തില്‍ അമിത് ഷാ, യുപിയില്‍ സംഭവിച്ചത്!