തീവ്രവാദിക്കും 'റെക്കോര്‍ഡ്'; കശ്മീരില്‍ നിന്നുള്ള ആദ്യ വ്യക്തി, എന്നിട്ടും ഇന്ത്യയ്ക്ക് ആശ്വാസം!!
നിലവില്‍ ഹിസ്ബുല്‍ മുജാഹിദീന് പാശ്ചാത്യ ലോകത്ത് സാന്നിധ്യമില്ല. എങ്കിലും ആഗോള തലത്തില്‍ ഭീഷണി സൃഷ്ടിക്കുന്ന വ്യക്തിയും സംഘടനയും എന്ന പേരിലാണ് അമേരിക്കയുടെ നടപടി.
വാഷിങ്ടണ്‍: ഹിസ്ബുല്‍ മുജാഹിദീന്റെയും യുണൈറ്റഡ് ജിഹാദ് കൗണ്‍സിലിന്റെയും മേധാവിയായ സയ്യിദ് സലാഹുദ്ദീനെ അമേരിക്ക ആഗോള ഭീകരവാദിയായി പ്രഖ്യാപിച്ചത് ഇന്ത്യയുടെ വാദങ്ങള്‍ക്ക് ശക്തി പകരുന്ന ഒന്നാണ്. പാകിസ്താനാകട്ടെ കനത്ത തിരിച്ചടിയുമാണത്. അതിര്‍ത്തി കടന്നുള്ള തീവ്രവാദം അവസാനിപ്പിക്കണമെന്ന് ഇന്ത്യ പലതവണ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നതാണ്.
കശ്മീരില്‍ തീവ്രവാദ പ്രവര്‍ത്തനം നടത്തുന്നവരെ നിലയ്ക്ക് നിര്‍ത്തണമെന്നും ഇന്ത്യന്‍ സൈന്യത്തിന് നേരെയുള്ള ആക്രമണം നിര്‍ത്തിവയ്ക്കണമെന്നും ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ നടപടി സ്വീകരിക്കുമെന്ന് പാകിസ്താന്‍ ആവര്‍ത്തിക്കുന്നതല്ലാതെ, വ്യത്യസ്തമായ ഒന്നും ആ രാജ്യത്തിന്റെ ഭാഗത്തുനിന്നുണ്ടായില്ല. ഈ പശ്ചാത്തലത്തിലാണ് അമേരിക്കയുടെ ഇടപെടല്‍ ആശ്വാസമാകുന്നത്.

ഇന്ത്യയും അമേരിക്കയും ഒരേ ദിശയില്‍
പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കയിലെത്തി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപുമായി ചര്‍ച്ച നടത്തുന്നതിന് തൊട്ടുമുമ്പാണ് അമേരിക്ക സലാഹുദ്ദീനെ ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തി പ്രഖ്യാപനം നടത്തിയത്. ഇത് ഇന്ത്യയെ അമേരിക്കയുമായി കൂടുതല്‍ അടുപ്പിക്കാന്‍ സഹായിക്കുമെന്ന് ട്രംപ് കരുതുന്നു.

2001ന് ശേഷം തുടങ്ങിയ പട്ടിക
ആഗോളതലത്തില്‍ പ്രശ്‌നങ്ങളുണ്ടാക്കുന്ന, രാജ്യാന്തര തീവ്രവാദത്തിന് ചുക്കാന്‍ പിടിക്കുന്ന സംഘങ്ങളെയും വ്യക്തികളെയും ആഗോള ഭീകരവാദികളായി പ്രഖ്യാപിക്കുന്ന രീതി 2001 സപ്തംബര്‍ 11ലെ ആക്രമണത്തിന് ശേഷമാണ് അമേരിക്ക ആരംഭിച്ചത്. ഇതുവരെ കശ്മീരില്‍ നിന്നുള്ള ഒരാള്‍ ഈ പട്ടികയില്‍ ഇടം നേടിയിരുന്നില്ല.

സലാഹുദ്ദീന്‍ ആദ്യ കശ്മീരി
അമേരിക്കയുടെ ഭീകര പട്ടികയില്‍ ഇടം നേടുന്ന ആദ്യ കശ്മീരിയാണ് സയ്യിദ് സലാഹുദ്ദീന്‍. ഇന്ത്യക്ക് ഭീഷണി സൃഷ്ടിക്കുന്ന ദാവൂദ് ഇബ്രാഹീം പോലുള്ള പല വ്യക്തികളെയും സഹായിക്കുന്നത് നിര്‍ത്തണമെന്ന് ഇന്ത്യ പാകിസ്താനോട് ആവശ്യപ്പെട്ടിരുന്നു. ദാവൂദ് ഇബ്രാഹീം ഉള്‍പ്പെടെയുള്ളവര്‍ പാകിസ്താനില്‍ ഇല്ലെന്നാണ് പാകിസ്താന്‍ വാദിച്ചിരുന്നത്.

പാകിസ്താനില്‍ സുഖവാസം
എന്നാല്‍ സലാഹുദ്ദീന്‍ കാര്യം മറിച്ചായിരുന്നു. ഇയാള്‍ പാകിസ്താനില്‍ ഇല്ലെന്ന് ഇതുവരെ പാകിസ്താന്‍ പറഞ്ഞിട്ടില്ല. അതായത് സലാഹുദ്ദീന്‍ പാകിസ്താന്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്നുവെന്ന് ആ രാജ്യം സമ്മതിച്ചതാണ്. അത്തരത്തിലൊരു വ്യക്തിയെ ആണ് അമേരിക്ക ഭീകര പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത്. അത് പാകിസ്താന് കനത്ത തിരിച്ചടിയാണ്.

ഇന്ത്യാവിരുദ്ധ നീക്കങ്ങള്‍
പാക് അധീന കശ്മീരിലും ഇസ്ലാമാബാദിലും റാവല്‍പിണ്ടിയിലും പരസ്യമായി യാത്ര ചെയ്യുന്ന വ്യക്തിയാണ് സലാഹുദ്ദീന്‍. ഇദ്ദേഹത്തിന്റെ നേതൃത്വത്തില്‍ പാകിസ്താനില്‍ കൂറ്റന്‍ റാലികള്‍ നടത്താറുണ്ട്. മാത്രമല്ല, ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് ഫണ്ട് പിരിവും നടക്കാറുണ്ട്.

ആഗോള സംഘങ്ങള്‍
ഇന്ത്യാവിരുദ്ധ പ്രവര്‍ത്തനം നടത്തുന്ന ലഷ്‌കറെ ത്വയ്യിബ, ജയ്‌ശെ മുഹമ്മദ്, ജമാഅത്തുദ്ദഅ്‌വ എന്നീ സംഘങ്ങളെല്ലാം അല്‍ ഖാഇദ പോലുള്ള ആഗോള തീവ്രവാദ സംഘങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുന്നതായി അമേരിക്കക്ക് വിവരം ലഭിച്ചിരുന്നു. അതുകൊണ്ടാണ് ഇത്തരം സംഘങ്ങള്‍ അമേരിക്കക്കും ഇന്ത്യയ്ക്കും ഒരുപോലെ നാശമാണെന്ന് അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പറയുന്നത്.

കശ്മീരികളുടെ അവകാശം
നിലവില്‍ ഹിസ്ബുല്‍ മുജാഹിദീന് പാശ്ചാത്യ ലോകത്ത് സാന്നിധ്യമില്ല. എങ്കിലും ആഗോള തലത്തില്‍ ഭീഷണി സൃഷ്ടിക്കുന്ന വ്യക്തിയും സംഘടനയും എന്ന പേരിലാണ് അമേരിക്കയുടെ നടപടി. അമേരിക്കയുടെ സുരക്ഷക്കും വിദേശനയത്തിനും ഇത്തരം വ്യക്തിയും സംഘവും ഭീഷണിയാണെന്നും അമേരിക്കന്‍ വിദേശകാര്യ വകുപ്പ് പറയുന്നു. എന്നാല്‍ സലാഹുദ്ദീന്‍ കശ്മീരികളുടെ അവകാശങ്ങള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കുന്ന വ്യക്തിയാണെന്നാണ് പാകിസ്താന്‍ പറയുന്നത്.












Click it and Unblock the Notifications