മുനുഗോഡിൽ ബിജെപി അട്ടിമറി വിജയം നേടുമോ? എക്സിറ്റ് പോൾ ഫലങ്ങൾ ഇങ്ങനെ
ഹൈദരാബാദ്: ദക്ഷിണേന്ത്യയിൽ കർണാടക കഴിഞ്ഞാൽ ബി ജെ പി ഏറ്റവും കൂടുതൽ പ്രതീക്ഷ പുലർത്തുന്ന സംസ്ഥാനമാണ് തെലങ്കാന. അതുകൊണ്ട് തന്നെ സംസ്ഥാന നിയമസഭ തിരഞ്ഞെടുപ്പിന്റെ സെമി ഫൈനലെന്ന് വിശേഷിപ്പിക്കപ്പെടുന്ന മുനുഗോഡ് ഉപതിരഞ്ഞെടുപ്പ് ബി ജെ പിയെ സംബന്ധിച്ച് ഏറെ നിർണായകമാണ്. ഭരണകക്ഷിയായ ടി ആർ എസും ബി ജെ പിയും നേർക്ക് നേർ പോരാടിയ മണ്ഡലത്തിൽ അത്ഭുതം സംഭവിക്കുമോയെന്നാണ് ഉറ്റുനോക്കപ്പെടുന്നത്.പുറത്ത് വന്ന എക്സിറ്റ് പോൾ ഫലങ്ങൾ പക്ഷേ ബി ജെ പിക്ക് നിരാശ നൽകുന്നതാണ്.

തെലങ്കാനയിൽ മുനുഗോഡ് നിയോജക മണ്ഡലത്തിലേക്കുള്ള വോട്ടെടുപ്പ് ഇന്നലെയാണ് നടന്നത്. തെരഞ്ഞെടുപ്പില്‍ 90 ശതമാനത്തിലേറെയായിരുന്നു പോളിംഗ്. കോൺഗ്രസ് എം എൽ എ ആയിരുന്ന കോമതിറെഡ്ഡി രാജഗോപാൽ റെഡ‍്ഡി ബി ജെ പിയിൽ ചേർന്നതോടെയാണ് ഇവിടെ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. കോൺഗ്രസിന്റെ കോട്ടയിൽ രാജഗോപാല റെഡ്ഡിയെ പോലൊരു ശക്തൻ ഇറങ്ങിയതിലൂടെ മണ്ഡലം കൈപിടിയിലായെന്നാണ് ബി ജെ പി കണക്ക് കൂട്ടുന്നത്.

എന്നാൽ ബി ജെ പിയുടെ തന്ത്രങ്ങൾ വിജയിക്കില്ലെന്ന് എക്സിറ്റ് പോൾ ഫലങ്ങൾ ചൂണ്ടിക്കാട്ടുന്നു. പുറത്ത് വന്ന സർവ്വേകൾ എല്ലാം തന്നെ മണ്ഡലത്തിൽ ടി ഈർ എസ് സ്ഥാനാർത്ഥി കുസുകുണ്ട്ല പ്രഭാകർ റെഡ്ഡിയുടെ വിജയമാണ് പ്രവചിക്കുന്നത്. കോൺഗ്രസ് സ്ഥാനാർത്ഥിയായ പൽവൈ ശ്രവന്തിക്ക് മൂന്നാം സ്ഥാനമാണ് സർവ്വേകൾ പ്രവചിക്കുന്നത്. ടി ആർ എസിന് 41 മുതൽ 42 ശതമാനം വരെ സീറ്റുകളാണ് ആത്മസാക്ഷി സർവ്വേ പ്രവചിക്കുന്നത്. എന്നാൽ ബി ജെ പിയെ സർവ്വേ എഴുതി തള്ളുന്നില്ലെന്ന് മാത്രമല്ല മത്സരം കടുത്തതാണെന്ന് തന്നെയാണ് ഫലം സൂചിപ്പിക്കുന്നത്.

35-36 വരെ ശതമാനം വോട്ട് നേടാൻ ബി ജെ പിക്ക് സാധിക്കുമെന്നാണ് സർവ്വേ പറയുന്നത്. കോൺഗ്രസിന് 16.5 ശതമാനം സീറ്റുകളാണ് പ്രവചിക്കുന്നത്. ബി എസ് പി 4-5 ശതമാനം വോട്ടുകൾ നേടുമെന്നും സർവ്വേ പറയുന്നു. മിക്കവാറും സർവ്വേകൾ എല്ലാം തന്നെ 41 നും 45 നും ഇടയിലാണ് ടി ആർ എസ് സീറ്റുകൾ പ്രവചിക്കുന്നത്. എക്സിറ്റ് പോൾ ഫലങ്ങൾ ടി ആർ എസ് പ്രതീക്ഷകൾ വാനോളം ഉയർത്തിയിട്ടുണ്ട്.

ഉപതിരഞ്ഞെടുപ്പിന് തൊട്ട് മുൻപ് ഉയർന്ന ഓപ്പറേഷൻ കമല അടക്കമുള്ള ആരോപണങ്ങൾ ബി ജെ പിക്ക് കനത്ത തിരിച്ചടി നൽകിയോ എന്ന് അറിയാൻ ഇനി ഫലം വരുന്നത് വരെ കാത്തിരിക്കേണ്ടി വരും. അതേസമയം ഓപ്പറേഷൻ കമലയെ ചൊല്ലിയുള്ള ആരോപണ പ്രത്യാരോപണങ്ങൾ തെലങ്കാനയിൽ വീണ്ടും ശക്തമായിരിക്കുകയാണ്. തെലങ്കാനയിലെ ബിജെപിയുടെ 'ഓപ്പറേഷൻ കമലത്തിന്' പിന്നിൽ തുഷാർ വെള്ളാപ്പള്ളിയാണെന്ന ടി ആർ എസ് തലവനും മുഖ്യമന്ത്രിയുമായ ചന്ദ്രശേഖര റാവുവിന്റെ ആരോപണം വലിയ കേരള രാഷ്ട്രീയത്തിൽ പോലും വലിയ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

സർക്കാരിനെ അട്ടിമറിക്കാനുള്ള മുഴുവൻ ഓപ്പറേഷന്റെയും ചുമതല തുഷാർ വെള്ളാപ്പള്ളിക്കായിരുന്നുവെന്നും ഇതിന്റെ വീഡിയോ തെളിവുകൾ അടക്കം ഹൈക്കോടതിയിൽ ഹാജരാക്കിയിട്ടുണ്ടെന്നുമാണ് റാവു പറഞ്ഞത്. എന്നാൽ രോപണം തള്ളി തുഷാർ വെള്ളാപ്പള്ളിയും ബിജെപിയും രംഗത്തെത്തി. ആരോപണം ഉന്നയിക്കുന്നവർ തന്റെ പങ്ക് വ്യക്തമാക്കുന്ന തെളിവ് ഹാജരാക്കട്ടെയെന്നായിരുന്നു തുഷാർ വെള്ളാപ്പള്ളി വെല്ലുവിളിച്ചത്.സർക്കാരിനെ അട്ടിമറിക്കാൻ എം എൽ എമാരെ ചാക്കിടാനായി നൂറ് കോടി ബി ജെ പി വാഗ്ദാനം ചെയ്തുവെന്നായിരുന്നു ടി ആർ എസ് ആരോപണം.












Click it and Unblock the Notifications