മുസ്ലീം ശക്തികേന്ദ്രങ്ങളിൽ കോൺഗ്രസ് ക്ഷീണിക്കും?; ബിജെപിയ്ക്ക് കാര്യങ്ങൾ എളുപ്പമാക്കി ഒവൈസി
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിൽ മുസ്ലീം സമുദായത്തിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ ബി ജെ പി ഇതര പാർട്ടികൾക്ക് കനത്ത വെല്ലുവിളി ഉയർത്തി അസാദുദ്ദീൻ ഒവൈസിയുടെ എ ഐ എം ഐ എം. പാർട്ടി സ്ഥാനാർത്ഥികൾ എല്ലാം തന്നെ മുസ്ലീം സമുദായാംഗങ്ങൾ ആണെന്നിരിക്കെ പല മണ്ഡലങ്ങളിലും വോട്ടുകൾ ഭിന്നിക്കപ്പെടാനുള്ള സാധ്യതയാണ് നിലനിൽക്കുന്നത്.
ഗുജറാത്തിൽ ഏകദേശം 11 ശതമാനമാണ് മുസ്ലീം വിഭാഗം. 27 മണ്ഡലങ്ങളിൽ മുസ്ലീം സമുദായാംഗങ്ങളുടെ എണ്ണം താരതമ്യന ഉയർന്നതാണ്. മുസ്ലീങ്ങളും ദളിത് വിഭാഗങ്ങളും കൂടുതൽ ഉള്ള മണ്ഡലങ്ങളാണ് എ ഐ എം ഐ എം ലക്ഷ്യം വയ്ക്കുന്നത്. പ്രത്യേകിച്ച് കോൺഗ്രസിന് സ്വാധീനമുള്ള മണ്ഡലങ്ങളിൽ.

അഹമ്മദാബാദ് നഗരത്തിലെ ദരിയാപൂർ, ജമാൽപൂർ-ഖാദിയ, സൗരാഷ്ട്രയിലെ വാങ്കനേർ, കച്ചിലെ അബ്ദസ, ബറൂച്ച് ജില്ലയിലെ വഗ്ര സീറ്റ്, സൂറത്ത് ഈസ്റ്റ് സീറ്റ് തുടങ്ങി 12 മണ്ഡലങ്ങളിൽ മുസ്ലീം വോട്ടുകൾ ഏറെ നിർണായകമാണ്. ഇവിടങ്ങളിൽ എല്ലാം എ ഐ എം ഐ എം സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ഈ മണ്ഡലങ്ങൾ തൂത്തുവാരാൻ ബി ജെ പിയെ എ ഐ എം ഐ എം സഹായിക്കുമോയെന്നതാണ് ഉറ്റുനോക്കപ്പെടുന്നത്.

മുസ്ലീം വോട്ടുകൾക്കായി കുറഞ്ഞത് മൂന്ന് പാർട്ടികളെങ്കിലും മത്സരിക്കുന്ന ബഹുകോണ മത്സരത്തിൽ ബി ജെ പിക്ക് നേട്ടമുണ്ടാകുമെന്ന് തന്നെയാണ് വിലയിരുത്തപ്പെടുന്നത്. ഉദാഹരണത്തിന്, ചിപ്പാ സമുദായത്തിൽ (മുസ്ലിംകൾ) നിന്നുള്ള ഇമ്രാൻ ഖെഡവാലെയെ ആണ് ജമാൽപൂർ-ഖാദിയ സീറ്റിൽ കോൺഗ്രസ് സ്ഥാനാർത്ഥിയാക്കിയത്. മുൻ കോൺഗ്രസുകാരനും ചിപ്പ സമുദായ നേതാവുമായ സാബിർ കബ്ലിവാലയ്ക്കാണ് എ ഐ എം ഐ എം ഇവിടെ സീറ്റ് നൽകിയത്. ബി ജെ പിക്ക് വേണ്ടി ഭൂഷൺ ഭായ് ഭട്ടും എ എ പിയുടെ ഹരുൺ നാഗോരിയും മത്സര രംഗത്തുണ്ട്.

ചിപ്പ സമുദായങ്ങളുടെ പിന്തുണ ഇവിടെ കോൺഗ്രസിനായിരുന്നുവെങ്കിലും എ ഐ എം ഐ എം എത്തിയതോടെ വോട്ടുകൾ വലിയ രീതിയിൽ ഭിന്നിക്കപ്പെട്ടേക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. സമാന സാഹചര്യമാണ് ദരിരാപൂർ സീറ്റിലും നിലനിൽക്കുന്നത്. ഇവിടെ എ ഐ എം ഐ എം ഹസൻ ഖാനെ മത്സരിപ്പിച്ചപ്പോൾ എ എ പി താജ് ഖുറേഷിക്കാണ് ടിക്കറ്റ് നൽകിയത്. വോട്ടുകൾ ഭിന്നിക്കപ്പെട്ടാൽ ഇവിടെ ഗുണം ബി ജെ പിക്കാണ്. 2017 ലെ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന്റെ ഗയാസുദ്ദീൻ ഷെയ്ക്ക് ഇവിടെ 63,712 വോട്ടുകൾക്കാണ് വിജയിച്ചത്. ബി ജെ പിയുടെ ഭാരത് ബറോട്ടിന് 57,525 വോട്ടും നേടാനായി. അത്തരമൊരു സാഹചര്യത്തിൽ കോൺഗ്രസിന് സീറ്റ് നഷ്ടപ്പെടാനുള്ള സാധ്യത തള്ളിക്കളയാനാകില്ല.

അതേസമയം ഗുജറാത്തിൽ ഇന്നാണ് ആദ്യഘട്ട വോട്ടെടുപ്പ്. 89 മണ്ഡലങ്ങളിലേക്ക് നടക്കുന്ന വോട്ടെടുപ്പിൽ788 സ്ഥാനാർത്ഥികളാണ് വിധി തേടുന്നത്. ബി ജെ പിയുടെ ശക്തി കേന്ദ്രമായ നഗര മണ്ഡലങ്ങൾ, കോൺഗ്രസിന് ശക്തമായ സ്വാധീനമുള്ള സൗരാഷ്ട്ര, ആദിവാസി മേഖലകൾ, ആം ആദ്മി വലിയ പ്രതീക്ഷ പുലർത്തുന്ന സൂറത്ത് എന്നിവ ഉൾപ്പെടെയുള്ള 89 മണ്ഡലങ്ങളിലാണ് വിധിയെഴുത്ത്.പതിവിൽ നിന്ന് വ്യത്യസ്തമായി ഇക്കുറി ത്രികോണ പോരാട്ടത്തിനാണ് സംസ്ഥാനത്ത് കളമൊരുങ്ങിയത്. ഡിസംബർ അഞ്ചിനാണ് രണ്ടാം ഘട്ട തിരഞ്ഞെടുപ്പ്. ഡിസംബർ 8 നാണ് ഫലം പ്രഖ്യാപിക്കുക.












Click it and Unblock the Notifications