ത്രിപുരയിൽ തനിച്ച് മത്സരികുമെന്ന് തിപ്ര മോത്ത; ബിജെപിക്ക് ആശ്വാസം
ഗ്രോതവര്‍ഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ത്രിപുരയില്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് തിപ്രയ്ക്ക് വലിയ പിന്തുണയാണ് ഉള്ളത്.
ദില്ലി: നിയമസഭ തിരഞ്ഞെടുപ്പിൽ തനിച്ച് മത്സരിക്കുമെന്ന് വ്യക്തമാക്കി തിപ്ര. ആരുമായും സഖ്യമില്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കാൻ ബി ജെ പി തയ്യാറായില്ലെന്നും പാർട്ടി തലവൻ പ്രദ്യോത് മാണിക്യ ദേബ്ബർമ്മ വ്യക്തമാക്കി. അടുത്ത മാസമാണ് ത്രിപുരയിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കുന്നത്.
കോൺഗ്രസും സി പി എമ്മും സഖ്യം പ്രഖ്യാപിച്ചതോടെ തിപ്രയുമായി സഖ്യത്തിനുള്ള സാധ്യത ബി ജെ പി തേടിയിരുന്നു. ഗോത്ര വർഗ മേഖലയിൽ ശക്തമായ സ്വാധീനമുള്ള പാർട്ടിയാണ് തിപ്ര. അതുകൊണ്ട് തന്നെ സഖ്യം കൂടുതൽ ഗുണം ചെയ്യുമെന്നായിരുന്നു ബി ജെ പി കണക്ക് കൂട്ടൽ. ഇതിന്റെ ഭാഗമായി പ്രദ്യോത് ദേബ്ബർമ്മ ദില്ലിയിലെത്തി ബി ജെ പി ദേശീയ നേൃത്വവുമായി കൂടിക്കാഴ്ച നടത്തുകയും ചെയ്തിരുന്നു. എന്നാൽ തങ്ങൾ മുന്നോട്ട് വെച്ച നിർദ്ദേശങ്ങളൊന്നും അംഗീകരിക്കാൻ ബി ജെ പി തയ്യാറായില്ലെന്ന് ദേബ്ബർമ്മ പറഞ്ഞു.

രേഖാമൂലം ഉള്ള ഉറപ്പ് നൽകാൻ അവർ തയ്യാറല്ല
തിപ്രലാന്റ് എന്ന തങ്ങളുടെ ആവശ്യത്തിൽ രേഖാമൂലം ഉള്ള ഉറപ്പ് നൽകാൻ അവർ തയ്യാറല്ല. ആവശ്യത്തിൽ എന്തെങ്കിലും വിട്ടുവീഴ്ച വരുത്താനോ ജനങ്ങളെ ഒറ്റിക്കെടുക്കാനോ ഞങ്ങൾ തയ്യാറല്ല', കൂടിക്കാഴ്ചയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോയിൽ ദേബ്ബർമ്മൻ പറഞ്ഞു.പലരും തങ്ങളുടെ ആവശ്യവുമായി ഇതുപോലെ ദില്ലിയിലേക്ക് പോയിട്ടുണ്ട്. അവിടെ നിന്ന് ലഭിക്കുന്ന ഉറപ്പിന്റെ അടിസ്ഥാനത്തിൽ മടങ്ങി വരും. എന്നാൽ തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഉറപ്പ് നൽകിയ വാഗ്ദാനങ്ങൾ ഒന്നും പാലിക്കാൻ അവർ തയ്യാറാകില്ല. ഞങ്ങളുടെ ആവശ്യത്തെ അംഗീകരിക്കാത്തവർക്കെതിരായിട്ടാണ് ഞങ്ങളുടെ പേരാട്ടം. തയ്യാറായിരിക്കൂ, ഞങ്ങൾ പോരാടും, പരാജയപ്പെട്ടേക്കാം, എന്നാൽ അവസാന നിമിഷം വരേയും പോരാട്ടം തുടരും', ദേബ്ബർമ്മൻ പറഞ്ഞു. ഉടൻ തന്നെ തങ്ങളുടെ സ്ഥാനാർത്ഥികളെ പ്രഖ്യാപിക്കുമെന്നും ദേബ്ബർമ്മൻ വ്യക്തമാക്കി.

തിപ്രയുടെ ആവശ്യം അംഗീകരിച്ചാൽ
ത്രിപുര ട്രൈബൽ ഏരിയസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിന്റെ (ടിടിഎഡിസി) കീഴിലുള്ള പ്രദേശവും ത്രിപുര സംസ്ഥാന അതിർത്തിക്കുള്ളിലെ 36 ഗ്രാമങ്ങളുമാണ് ടിപ്രലാന്റിൽ ഉൾപ്പെടുന്നത്. ഇത് സംസ്ഥാനമോ കേന്ദ്ര ഭരണ പ്രദേശമോ ആയി പ്രഖ്യാപിക്കണമെന്നതാണ് തിപ്രയുടെ ആവശ്യം. തിപ്രയുടെ ആവശ്യം അംഗീകരിച്ചാൽ മറ്റ് വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നും സമാന ആവശ്യം ഉയർന്നേക്കുമെന്ന ആശങ്ക ബി ജെ പിക്കുണ്ട്. നേരത്തേ പ്രബോദ് ദേബ്ബർമ്മന്റെ ആവശ്യത്തോട് സി പി എം അനുകൂല നിലപാട് പുലർത്തിയിരുന്നുവെങ്കിലും കോൺഗ്രസിന് ഇക്കാര്യത്തിൽ അനുകൂല നിലപാട് ഉണ്ടായിരുന്നില്ല.

ബി ജെ പിക്ക് ആശ്വാസം
അതേസമയം തിപ്ര കൂടി മത്സരരംഗത്തേക്ക് കടന്നതോടെ കനത്ത പോരാട്ടത്തിനാണ് ഇപ്പോൾ ത്രിപുരയിൽ കളമൊരുങ്ങിയിരിക്കുന്നത്.ഗ്രോതവര്‍ഗങ്ങള്‍ക്ക് നിര്‍ണായക സ്വാധീനമുള്ള ത്രിപുരയില്‍ ജനങ്ങള്‍ക്കിടയില്‍നിന്ന് തിപ്രയ്ക്ക് വലിയ പിന്തുണയാണ് ലഭിക്കുന്നത്. കഴിഞ്ഞ വർഷം ഏപ്രിലിൽ ത്രിപുര ട്രൈബൽ ഏരിയാസ് ഓട്ടോണമസ് ഡിസ്ട്രിക്ട് കൗൺസിലിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ 28 ട്രൈബൽ കൗൺസിൽ സീറ്റുകളിൽ 20 ഉം നേടി പ്രധാനകക്ഷികളെ വിറപ്പിക്കുന്ന പ്രകടനമായിരുന്നു തിപ്ര കാഴ്ച വെച്ചത് .അതേസമയം തനിച്ച് മത്സരിക്കാനുള്ള തിപ്രയുടെ തീരുമാനം ആശ്വാത്തോടെയാണ് ബി ജെ പി ഉറ്റുനോക്കുന്നത്. ഗോത്ര വോട്ടുകൾ ഭിന്നിക്കാൻ ഇത് കാരണമാകുമെന്നും ഇതിൽ നേട്ടം കൊയ്യാനാകുമെന്നുമാണ് ബി ജെ പി കണക്ക് കൂട്ടൽ.












Click it and Unblock the Notifications