2018 ആവർത്തിക്കുമോ? ജെഡിഎസിന് ചിരി..കർണാടകത്തിൽ നെഞ്ചിടിപ്പോടെ ബിജെപിയും കോൺഗ്രസും
പുറത്തുവന്ന സർവ്വേകളിൽ എല്ലാം കോൺഗ്രസിനാണ് മുൻതൂക്കം എന്നത് കൊണ്ട് തന്നെ പാർട്ടി ക്യാമ്പ് വലിയ ആവേശത്തിലാണ്.

ബെംഗളൂരു: കർണാടകത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് ചൂട് പകർന്നിരിക്കുകയാണ് പാർട്ടി. ദക്ഷിണേന്ത്യയിൽ അധികാരം ഉള്ള ഏക സംസ്ഥാനത്ത് അധികാരം നിലനിർത്താൻ പതിനെട്ട് അടവും പയറ്റുകയാണ് ഒരു വശത്ത് ബി ജെ പി. മറുവശത്ത് ശക്തമായ സംഘടന സംവിധാനമുള്ള സംസ്ഥാനത്ത് ഒരു തിരിച്ച് വരവിന് തയ്യാറെടുക്കുകയാണ് കോൺഗ്രസ്. പരമാവധി സീറ്റ് നേടിയെടുക്കാനുള്ള നീക്കങ്ങൾ ജെ ഡി എസും ആരംഭിച്ച് കഴിഞ്ഞു.

ബിജെപിയുടെ ഓപ്പറേഷൻ താമരയിൽ
2018 ൽ കർണാടകത്തിൽ ബി ജെ പിയായിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. അന്ന് ബി ജെ പി സർക്കാർ രൂപീകരിച്ചു. എന്നാൽ സഭയിൽ വിശ്വാസം തെളിയിക്കാൻ മുഖ്യമന്ത്രി ബി എസ് യെഡിയൂരപ്പയുടെ നേതൃത്വത്തിലുള്ള സർക്കാരിന് സാധിച്ചില്ല. ഇതിന് പിന്നാലെ ബി ജെ പിയെ അകറ്റി നിർത്തുകയെന്ന ലക്ഷ്യത്തോടെ ബദ്ധശത്രുവായ ജെ ഡി എസുമായി കോൺഗ്രസ് കൈകോർത്ത് ഭരണം പിടിച്ചു. എന്നാൽ ആ അട്ടിമറി നീക്കത്തിന് അധികം ആയുസ് ഉണ്ടായിരുന്നില്ല. സഖ്യത്തിലെ അസംതൃപ്തരെ മറുകണ്ടെം ചാടിച്ച് ബി ജെ പി ഓപ്പറേഷൻ താമര പയറ്റി, സഖ്യ സർക്കാർ താഴെ വീണു.

ആഞ്ഞ്പിടിച്ച് കോൺഗ്രസ്
ബി ജെ പി തന്ന തിരിച്ചടിക്ക് കനത്ത മറുപടി, അതാണ് ഇത്തവണ കോൺഗ്രസ് കർണാടകയിൽ ലക്ഷ്യം വെയ്ക്കുന്നത്. ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപ് കർണാടകത്തിൽ ബി ജെ പിയെ താഴെയിറക്കാനായാൽ അത് നൽകുന്ന ഊർജ്ജം ചെറുതാകില്ലെന്ന് കോൺഗ്രസിന് നന്നായി അറിയാം. അതുകൊണ്ട് തന്നെ ആഞ്ഞ് പിടിക്കുകയാണ് ഇവിടെ കോൺഗ്രസ്. ഭാരത് ജോഡോ യാത്ര പൂർത്തിയായ സാഹചര്യത്തിൽ രാഹുൽ തന്നെ കോൺഗ്രസിന് വേണ്ടി സംസ്ഥാനത്ത് ചുക്കാൻ പിടിക്കും.

ആശ്വസിക്കാനാകാതെ കോൺഗ്രസ്
പുറത്തുവന്ന സർവ്വേകളിൽ എല്ലാം കോൺഗ്രസിനാണ് മുൻതൂക്കം എന്നത് കൊണ്ട് തന്നെ പാർട്ടി ക്യാമ്പ് വലിയ ആവേശത്തിലാണ്. മിക്ക സർവ്വേകളും 100 ന് മുകളിൽ സീറ്റുകൾ കോൺഗ്രസിന് പ്രവചിക്കുന്നുണ്ട്. ബി ജെ പിക്കാകട്ടെ 70 വരെ സീറ്റുളും. 224 അംഗ സഭയിൽ കേവല ഭൂരിപക്ഷത്തിന് 113 സീറ്റുകൾ ആവശ്യമാണ്. 113 തികച്ചത് കൊണ്ട് മാത്രം കാര്യമില്ലെന്ന് കോൺഗ്രസിന് വ്യക്തമായി അറിയാം. സീറ്റുകൾ കൂടുതൽ നേടാനായില്ലെങ്കിൽ തീർച്ചയായും കർണാടക നിലനിർത്താൻ മറ്റൊരു ഓപ്പറേഷൻ ലോട്ടസ് കൂടി ബി ജെ പി പയറ്റിയേക്കും. അതുകൊണ്ട് തന്നെ സർവ്വേ പ്രവചനങ്ങൾ സത്യമായാൽ കന്നഡ മണ്ണ് ആരു ഭരിക്കണമെന്ന് ഇത്തവണയും ജെഡി എസ് തീരുമാനിക്കും.

ജെ ഡി എസ് വിജയ പ്രതീക്ഷ പുലർത്തുന്നുണ്ട്
പഴയ മൈസൂരു മേഖലയിലടക്കമുള്ള 30 ന് മുകളിൽ സീറ്റുകളിൽ ജെ ഡി എസ് വിജയ പ്രതീക്ഷ പുലർത്തുന്നുണ്ട്. ആർക്കും കേവല ഭൂരിപക്ഷമില്ലെങ്കിൽ ജെ ഡി എസ് ആർക്ക് കൈകൊടുക്കുമെന്നാണ് ഉറ്റുനോക്കപ്പെടുന്നത്. ബി ജെ പിയേയും കോൺഗ്രസിനേയും ഒരുപോലെ ശത്രുപക്ഷത്ത് നിർത്തിയാണ് ജെ ഡി എസ് പ്രചരണം. എങ്കിലും 2018 ലെ അനുഭവം മുന്നിലുള്ളതിനാൽ ഇക്കുറി ജെ ഡി എസ് ബി ജെ പിക്കൊപ്പം ചേരാനുള്ള സാധ്യതയാണ് പ്രവചിക്കപ്പെടുന്നത്. അത്തരമൊരു രാഷ്ട്രീയ സാഹചര്യം ഉരുത്തിരിഞ്ഞാൽ തിരിച്ചടി മറികടക്കാൻ കോൺഗ്രസ് എന്ത് പൂഴിക്കടകൻ പയറ്റുമെന്നത് കാത്തിരുന്ന് തന്നെ കാണേണ്ടി വരും.












Click it and Unblock the Notifications