ജോസ് കെ മാണി എൻഡിഎയിലേക്ക്? കേന്ദ്ര മന്ത്രിസ്ഥാനം ഉറപ്പ്, ചര്‍ച്ചകള്‍ നടന്നുവെന്ന് പിസി തോമസ്!
കോട്ടയം: കേരള കോണ്‍ഗ്രസിലെ പൊട്ടിത്തെറികള്‍ക്കൊടുവില്‍ ജോസ് കെ മാണി വിഭാഗത്തെ പുറന്തള്ളിയിരിക്കുകയാണ് യുഡിഎഫ് നേതൃത്വം. പഞ്ചായത്ത് തിരഞ്ഞെടുപ്പും അതിന് ശേഷമുളള നിയമസഭാ തിരഞ്ഞെടുപ്പും മുന്നില്‍ നില്‍ക്കവേയുളള ഈ നീക്കം കേരള രാഷ്ട്രീയത്തിലെ മുന്നണി സമവാക്യങ്ങളെ മാറ്റി മറിച്ചേക്കും.
ജോസ് കെ മാണി വിഭാഗം എല്‍ഡിഎഫിലേക്ക് പോകും എന്നാണ് ഒരു വശത്ത് വിലയിരുത്തപ്പെടുന്നത്. എന്നാല്‍ ജോസ് കെ മാണിക്ക് വേണ്ടി വാതില്‍ തുറന്നിട്ട് കാത്തിരിക്കുകയാണ് ബിജെപി. എന്‍ഡിഎയ്‌ക്കൊപ്പം ചേര്‍ന്നാല്‍ കേന്ദ്ര മന്ത്രി പദവി അടക്കമാണ് ജോസിനെ കാത്തിരിക്കുന്നത്. ഇതിനകം ചില ചര്‍ച്ചകളും നടന്ന് കഴിഞ്ഞു എന്നാണ് റിപ്പോര്‍ട്ടുകള്‍. വിശദാംശങ്ങള്‍ ഇങ്ങനെ...
തിരഞ്ഞെടുപ്പുകൾ മുന്നിൽ കണ്ട് ബിജെപി
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പിനേയും നിയമസഭാ തിരഞ്ഞെടുപ്പിനേയും നേരിടാന്‍ ബിജെപി ഇതിനകം തന്നെ തയ്യാറെടുപ്പുകള്‍ സംസ്ഥാനത്ത് തുടങ്ങിക്കഴിഞ്ഞു. മുന്നണി വിപുലീകരണം ബിജെപിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്നാണ്. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന ബിജെപി സംസ്ഥാന കോര്‍ കമ്മിറ്റി യോഗത്തില്‍ ഇത് സംബന്ധിച്ച് പ്രധാനപ്പെട്ട ചര്‍ച്ചകളും നടന്നിട്ടുണ്ട്.
രണ്ട് എംപിമാർ
എന്‍ഡിഎയിലേക്ക് ഏതൊക്കെ പാര്‍ട്ടികളെ ഉള്‍പ്പെടുത്താനാകും എന്നത് സംബന്ധിച്ച് പരിശോധന നടത്താന്‍ ബിജെപി ഒരു ഉപസമിതിയെ നിയോഗിച്ചിരിക്കുകയാണ്. അതിനിടെയാണ് യുഡിഎഫില്‍ നിന്നും ജോസ് കെ മാണി പക്ഷത്തിന്റെ പുറത്താക്കപ്പെടല്‍ സംഭവിച്ചിരിക്കുന്നത്. കേരളത്തില്‍ നിന്ന് രണ്ട് എംപിമാര്‍ ഉണ്ട് ജോസ് കെ മാണി വിഭാഗത്തിന്.
ക്രിസ്ത്യൻ പിന്തുണ ഉറപ്പാക്കാൻ
അക്കാര്യം ബിജെപിയെ ജോസ് കെ മാണി പക്ഷത്തെ സ്വന്തം പാളയത്തില്‍ എത്തിക്കാനുളള നീക്കങ്ങള്‍ ശക്തിപ്പെടുത്താന്‍ പ്രേരിപ്പിക്കും എന്നുറപ്പാണ്. ക്രിസ്ത്യന്‍ ന്യൂനപക്ഷത്തിന്റെ അടക്കം പിന്തുണ ഉയര്‍ത്താന്‍ കേരളത്തില്‍, പ്രത്യേകിച്ച് മധ്യകേരളത്തില്‍ ബിജെപി ശ്രമം തുടങ്ങിയിട്ട് കുറച്ചധികം കാലമായി. അല്‍ഫോണ്‍സ് കണ്ണന്താനത്തേയും ടോം വടക്കനേയും പോലുളള നേതാക്കളെ ബിജെപി ഒപ്പം കൂട്ടിയത് ഈ ലക്ഷ്യം വെച്ചാണ്.
Recommended Video
ബിജെപി നടത്തിയ ശ്രമങ്ങൾ
കേരള കോണ്‍ഗ്രസ് പിസി തോമസ് വിഭാഗം നിലവില്‍ എന്‍ഡിഎയ്ക്ക് ഒപ്പമാണ്. മൂവാറ്റുപുഴ മണ്ഡലത്തില്‍ നിന്ന് എന്‍ഡിഎ പിന്തുണയില്‍ മത്സരിച്ച് ജയിച്ച് ലോക്‌സഭയിലേക്കും പിസി തോമസ് എത്തുകയുണ്ടായി. കെഎം മാണിയോട് ഇടഞ്ഞ് കേരള കോണ്‍ഗ്രസ് വിട്ട പിസി ജോര്‍ജും ബിജെപി പക്ഷത്തേക്ക് ചാഞ്ഞിരുന്നു. എന്നാല്‍ തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ അത് ബിജെപിക്ക് ഗുണമൊന്നും ചെയ്തില്ല.
മാണിയുടെ പാരമ്പര്യം
എന്നാല്‍ അത് പോലാകില്ല ജോസ് കെ മാണി വിഭാഗം എന്‍ഡിഎയിലേക്ക് വരുന്നത്. രണ്ട് എംപിമാര്‍ കൂടി കേരളത്തില്‍ ബിജെപിയുടെ അക്കൗണ്ടിലേക്ക് വരും. മാത്രമല്ല കേരള രാഷ്ട്രീയത്തിലെ അതികായന്‍ കൂടിയായ കെഎം മാണിയുടെ മകന്‍ ബിജെപിക്കൊപ്പം ചേരുന്നത് പാര്‍ട്ടിക്ക് ഗുണം ചെയ്യും എന്നും നേതൃത്വം കണക്ക് കൂട്ടുന്നു. അതുകൊണ്ട് തന്നെ ജോസ് കെ മാണിയെ ഒപ്പം നിര്‍ത്താനുളള ശ്രമം ബിജെപി ശക്തമാക്കിയേക്കും.
സ്വാഗതം ചെയ്ത് നേതാക്കൾ
നരേന്ദ്ര മോദിയുടെ നേതൃത്വം അംഗീകരിക്കുകയും ബിജെപിയുടെ ആശയങ്ങളോട് യോജിക്കുകയും ചെയ്യുന്ന ഏതൊരു കക്ഷിക്കും എന്‍ഡിഎയിലേക്ക് സ്വാഗതമെന്നാണ് പികെ കൃഷ്ണദാസ് പ്രതികരിച്ചിരിക്കുന്നത്. പിസി തോമസും ജോസ് കെ മാണിയെ എന്‍ഡിഎയിലേക്ക് സ്വാഗതം ചെയ്ത് രംഗത്ത് വന്നിട്ടുണ്ട്. ജോസ് കെ മാണിക്ക് കേന്ദ്രത്തില്‍ കൂടുതല്‍ പദവികള്‍ ലഭിക്കുമെന്ന് പിസി തോമസ് പ്രതികരിച്ചു.
നയം പറയാതെ എൽഡിഎഫ്
ജോസ് കെ മാണി വിഭാഗത്തിന്റെ എന്‍ഡിഎ പ്രവേശനം സംബന്ധിച്ച് ഇതിനകം തന്നെ അനൗപചാരികമായി ചര്‍ച്ചകള്‍ നടന്നിട്ടുണ്ട് എന്നും പിസി തോമസ് വെളിപ്പെടുത്തി. ജോസ് കെ മാണി വിഭാഗത്തെ സ്വീകരിക്കുമോ ഇല്ലയോ എന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന നിലപാടാണ് സിപിഎം സ്വീകരിച്ചിരിക്കുന്നത്. ജോസ് കെ മാണി തന്നെ ആദ്യം നിലപാട് വ്യക്തമാക്കട്ടെ എന്നാണ് എംവി ഗോവിന്ദന്‍ പ്രതികരിച്ചിരിക്കുന്നത്.
കേന്ദ്രത്തിൽ സ്ഥാനം ഉറപ്പ്
എല്‍ഡിഎഫ് നയം വ്യക്തമാക്കാതിരിക്കുകയും എന്‍ഡിഎ എല്ലാ വാതിലുകളും തുറന്നിട്ടിരിക്കുകയും ചെയ്യുമ്പോള്‍ ജോസ് കെ മാണി എന്ത് തീരുമാനമെടുക്കും എന്നത് നിര്‍ണായകമാണ്. എന്‍ഡിഎ പക്ഷത്ത് ചേരുകയാണെങ്കില്‍ രാജ്യസഭയില്‍ എംപിയായ ജോസ് കെ മാണിക്ക് കേന്ദ്രമന്ത്രി സഭയില്‍ ഒരു കസേര ഏറെക്കുറേ ഉറപ്പാണ്. അല്‍ഫോണ്‍സ് കണ്ണന്താനത്തെ നീക്കിയ ഇടത്തേക്ക് കേരളത്തില്‍ നിന്നും ജോസ് കെ മാണി എത്തുമോ എന്ന് കാത്തിരുന്ന് കാണാം.