ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ ഭാഗ്യമാവുമോ 'ഖാം': പഴയ വിജയ ഫോർമുലയില്‍ ശ്രദ്ധയൂന്നി പാർട്ടി
അഹമ്മദാബാദ്: ഗുജറാത്ത് നിയമസഭ തിരഞ്ഞെടുപ്പ് ജീവന്മരണ പോരാട്ടമായി എടുത്തുകൊണ്ടാണ് കോണ്‍ഗ്രസ് പ്രവർത്തിക്കുന്നത്. ബി ജെ പിയും ഇത് തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് 'ഇത്തവണ കോൺഗ്രസിന്റെ കാര്യത്തിൽ ശ്രദ്ധവേണം. ഇത്തവണ അവർ ഗ്രാമീണ പ്രദേശങ്ങളിൽ വീടുവീടാന്തരമുള്ള യോഗങ്ങളിലൂടെ നിശബ്ദമായി പ്രവർത്തിക്കുന്നു" എന്നാണ് രണ്ട് മാസം മുമ്പ് ഗുജറാത്തിലെ ബി ജെ പി പ്രവർത്തകർക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെ മുന്നറിയിപ്പ് നൽകിയത്. ഈ ഉപദേശം ഭരണകക്ഷിക്കുള്ളിലും നിയമസഭാ തിരഞ്ഞെടുപ്പ് നിരീക്ഷകർക്കിടയിലും വളരെ ആഴത്തിലുള്ള ചർച്ചകള്‍ക്കുമാണ് ഇടയാക്കിയത്.

തിരഞ്ഞെടുപ്പ് പ്രചാരണം ഇപ്പോൾ അവസാന ലാപ്പിൽ ആയിരിക്കുമ്പോൾ, കോൺഗ്രസ് പ്രചാരണത്തിന് ഒരു പ്രത്യേക രീതിയുണ്ടെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വ്യക്തമാക്കുന്നത്. തങ്ങളുടെ പതിറ്റാണ്ടുകൾ പഴക്കമുള്ള ജാതി എഞ്ചിനീയറിംഗായ KHAM (ക്ഷത്രിയ, ഹരിജൻ, ആദിവാസികളും മുസ്ലീങ്ങളും) ല്‍ ശ്രദ്ധ കേന്ദ്രീകരിച്ചാണ് കോണ്‍ഗ്രസ് ഇത്തവണയും മുന്നോട്ട് പോവുന്നത്.

സംസ്ഥാനത്ത് സ്വാധീനമുള്ള പാട്ടിദാർ സമുദായത്തെ കോണ്‍ഗ്രസ് കഴിഞ്ഞ തവണത്തെയത്ര ശ്രദ്ധവെക്കുന്നില്ലെന്നതാണ് സത്യം. ഗുജറാത്തിൽ മൂന്ന് പതിറ്റാണ്ടോളമായി കോൺഗ്രസ് അധികാരത്തിന് പുറത്താണ്. എന്നാൽ ഇന്നും, 182 അംഗ സംസ്ഥാന അസംബ്ലിയിൽ ഏറ്റവും കൂടുതൽ സീറ്റുകൾ നേടിയതിന്റെ റെക്കോർഡ് പാർട്ടിയുടെ പേരിലാണ്. 1985ൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന മാധവ്‌സിംഗ് സോളങ്കിയുടെ നേതൃത്വത്തിൽ 55.5 ശതമാനം വോട്ട് വിഹിതത്തോടെ 149 സീറ്റുകള്‍ നേടാന്‍ കോണ്‍ഗ്രസിന് സാധിച്ചിരുന്നു.

തുടർച്ചയായി ആറ് തവണ പാർട്ടി അധികാരത്തിൽ തുടരുന്നുണ്ടെങ്കിലും ഈ സീറ്റുകളുടെയും വോട്ട് ഷെയറിന്റെയും റെക്കോർഡ് ഇതുവരെ ബി ജെ പിക്ക് മറികടക്കാന്‍ സാധിച്ചിട്ടില്ല. പിന്നോക്ക സമുദായങ്ങളുടെ ഒരു കൂട്ടത്തിന് മുൻഗണന നൽകുകയും അവരെ വിശ്വസ്ത വോട്ട് ബാങ്കായി വളർത്തിയെടുക്കുകയും ചെയ്തുവെന്നതുമായിരുന്നു അക്കാലത്തെ വിജയ സൂത്രവാക്യം,. ദലിതരും ഗോത്രവർഗക്കാരും മുസ്‌ലിംകളും തങ്ങൾക്കൊപ്പമാണ് ഇപ്പോഴും നില്‍ക്കുന്നതെന്നാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ.

ഈ സമുദായങ്ങൾക്ക് ആധിപത്യമുള്ള സീറ്റുകളിൽ ബി ജെ പി വലിയ വെല്ലുവിളിയാണ് നേരിടുന്നത്. 58 നഗര സീറ്റുകൾ ഒഴികെ, ജാതി മാട്രിക്സ് പ്രധാന ഘടകമല്ല. എങ്കിലും ഗ്രാമീണ സീറ്റുകളിൽ ബി ജെ പി വിജയിക്കുന്നത് നേരിയ വ്യത്യാസത്തിലാണ്. ഗുജറാത്തിലെ നഗരവൽക്കരണം ഈ ഗ്രാമപ്രദേശങ്ങളെ അതിവേഗം നഗര സംയോജനത്തിലൂടെ മാറ്റിസ്ഥാപിക്കുന്നു എന്നത് കോൺഗ്രസിനെ സംബന്ധിച്ചിടത്തോളം അടുത്ത തെരഞ്ഞെടുപ്പിൽ നേരിടേണ്ട പ്രധാന ആശങ്കയുമാണ്.

ഇത്തവണ, ഭരണവിരുദ്ധത ഒഴികെയുള്ള പ്രശ്നങ്ങളൊന്നും സംസ്ഥാനത്തില്ലെന്നിരിക്കെയാണ് വിശ്വസ്തരായ വോട്ടർമാരിലേക്ക് ഒരിക്കല്‍ കൂടി മടങ്ങിപ്പോവാനുള്ള കോണ്‍ഗ്രസിന്റെ ശ്രമം. 2017ലെ തെരഞ്ഞെടുപ്പിലെ പരാജയത്തിന് ശേഷം നഗരപ്രദേശങ്ങളിലും സൗരാഷ്ട്രയിലും പട്ടീദാർ വോട്ടുകൾ ബിജെപി ആസൂത്രിതമായി ഏകീകരിക്കുകയായിരുന്നുവെന്നാണ് കോൺഗ്രസ് വൃത്തങ്ങൾ തന്നെ പറയുന്നത്. ഇത്തവണ തെക്കൻ ഗുജറാത്തിൽ പാട്ടിദാർ വോട്ടുകൾ ആം ആദ്മി പാർട്ടിക്കും ബി ജെ പിക്കുമിടയില്‍ ഭിന്നിച്ചാല്‍ കോണ്‍ഗ്രസ് ഈ മേഖലയില്‍ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടേക്കും.

ഈ വർഷം ജൂലൈയിൽ വർക്കിംഗ് പ്രസിഡന്റായി നിയമിതനായ ക്ഷത്രിയ നേതാവ് ഇന്ദ്രവിജയ്‌സിംഗ് ഗോഹില്‍, ദളിത് നേതാവ് ജിഗ്നേഷ് മേവാനി, സൂറത്തിൽ നിന്നുള്ള മുസ്ലീം നേതാവ് കാദിർ പിർസാദ എന്നിവരും ഹാർദിക് പട്ടേൽ ബി ജെ പിയിലേക്ക് പോയതിന് ശേഷം പാർട്ടി പ്രഖ്യാപിച്ച ഏഴ് വർക്കിംഗ് പ്രസിഡന്റുമാരിൽ ഉൾപ്പെടുന്നു എന്നത് കോണ്‍ഗ്രസ് എന്താണ് ലക്ഷ്യം വെക്കുന്നത് എന്നതിന്റെ കൃത്യമായ ഉദാഹരണമാണ്. താരപ്രചാരകനായ ഇന്ദ്രവിജയ്‌സിംഗ് സംസ്ഥാനത്തുടനീളം പര്യടനം നടത്തുകയാണ്.

കോൺഗ്രസിന്റെ ആദിവാസി നേതൃത്വവും ശക്തമായി തുടരുന്നു. ഉദാഹരണത്തിന്, ഉനായ് എംഎൽഎ അനന്ത് പട്ടേൽ പാർ-താപി-നർമ്മദ നദി ബന്ധിപ്പിക്കൽ പദ്ധതിക്കെതിരെ പ്രതിഷേധത്തിന് നേതൃത്വം നൽകിയതിലൂടെ ശ്രദ്ധേയനാണ്. ഇത്തവണ പാർട്ടി നാല് മുസ്ലീം സ്ഥാനാർത്ഥികൾക്ക് പകരം ആറ് മുസ്ലീം സ്ഥാനാർത്ഥികളെ നിർത്തുകയും ചെയ്തിട്ടുണ്ട്.












Click it and Unblock the Notifications