റായ്ബറേലിയും കോണ്‍ഗ്രസ് മുക്തമാകുമോ: 2 സിറ്റിങ് എംഎല്‍എമാരും ഇത്തവണ ബിജെപി സ്ഥാനാർത്ഥികള്‍
റായ്ബറേലി: യുപി നിയമസഭ തിരഞ്ഞെടുപ്പിന്റെ അഞ്ചാം ഘട്ടം കോണ്‍ഗ്രസിന് ഏറെ നിർണ്ണായകം. റായ്ബറേലി ഉള്‍പ്പടെ കോണ്‍ഗ്രസിന് നിർണ്ണായക സ്വാധീനമുള്ള പല മണ്ഡലങ്ങളിലും അഞ്ചാം ഘട്ടത്തിലാണ് വോട്ടെടുപ്പ് നടക്കുന്നത്. അതില്‍ തന്നെ ഏറെ ശ്രദ്ധേയമായി മാറിയിരിക്കുന്നത്. റായ്ബറേലി സദർ മണ്ഡലമാണ്. കോണ്‍ഗ്രസിന്റെ സിറ്റിങ് മണ്ഡലമായിരുന്നെങ്കിലും ഇത്തവണ പ്രധാന മത്സരം എസ് പി ക്കും ബി ജെ പിക്കും ഇടയിലാണ്. കോണ്‍ഗ്രസ് സിറ്റിങ് എം എല്‍ എയായിരുന്ന അദിതി സിംങാണ് ഇത്തവണ ബി ജെ പിക്ക് വേണ്ടി മത്സരിക്കുന്നത്. എസ് പിക്ക് വേണ്ടി കളത്തിലിറങ്ങിയതാവട്ടെ മുതിർന്ന നേതാവ് ആർപി യാദവും.
സോണിയാ ഗാന്ധിയുടെ ലോക്‌സഭാ മണ്ഡലമായ റായ്ബറേലിയിൽ നിന്നുള്ള മണ്ഡലത്തിലെ മത്സരം കോണ്‍ഗ്രസിനും ഏറെ പ്രധാനപ്പെട്ടതാണ്. യുപിയുടെ പാർട്ടി ചുമതലയുള്ള എ ഐ സി സി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയെ സംബന്ധിച്ചും റായ്ബറേലി സദർ അഗ്നിപരീക്ഷയാണ്. 2019-ൽ യുപിയിൽ കോൺഗ്രസ് വിജയിച്ച ഏക ലോക്‌സഭാ സീറ്റ് കൂടിയാണ് റായ്ബറേലി.

2017-ൽ കോണ്‍ഗ്രസ് നേടി നേടിയ ഏഴ് നിയമസഭാ സീറ്റുകളിൽ രണ്ടെണ്ണവും ഈ പാർലമെന്റ് മണ്ഡലത്തിന് കീഴിലാണ്. റായ്ബറേലി സദർ, ഹർചന്ദ്പൂർ എന്നിവയായിരുന്നു കോണ്‍ഗ്രസ് വിജയിച്ച മണ്ഡലങ്ങള്‍. കോണ്‍ഗ്രസ് പാർട്ടിയുടെ ശക്തനായ അഖിലേഷ് സിംഗ് നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ തുടർച്ചയായി വിജയിച്ചിരുന്ന റായ്ബറേലി സദർ കോണ്‍ഗ്രസിന്റെ പരമ്പരാഗത സീറ്റായിരുന്നു. 2017 ൽ അഖിലേഷ് സിങിന്റെ മകൾ അദിതി സിംഗ് കോണ്‍ഗ്രസ് സ്ഥാനാർത്ഥിയാവുകയും വിജയിക്കുകയും ചെയ്തു.
ഇത്തവണ ബി ജെ പിയിലേക്ക് കൂറുമാറിയ അദിതിക്ക് നേരിയ മുൻതൂക്കമുണ്ടെങ്കിലും മത്സരം പ്രവചനാതീതമാണെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്. മണ്ഡലം നിലനിർത്താന്‍ മനീഷ് ചൌഹാനെയാണ് കോണ്‍ഗ്രസ് ഇറക്കിയിരിക്കുന്നത്. പ്രചരണത്തില്‍ ബി ജെ പി, എസ് പി സ്ഥാനാർത്ഥികള്‍ക്ക് ഒപ്പം പിടിക്കാന്‍ സാധിച്ചതും മണ്ഡലത്തിന്റെ പൊതു രാഷ്ട്രീയ ചായ്വുമാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കോണ്‍ഗ്രസ് സ്ഥാനാർത്ഥികള്‍ക്ക് വോട്ട് ചെയ്യണമെന്ന് വീഡിയോ കോണ്‍ഫറന്സീലൂടെ ആവശ്യപ്പെട്ട് എ ഐ സി സി അധ്യക്ഷ സോണിയ ഗാന്ധി കഴിഞ്ഞ ദിവസം രംഗത്ത് എത്തിയിരുന്നു. അതേസമയം ഹർചന്ദ്പൂരില്‍ നിന്നും കഴിഞ്ഞ തവണ വിജയിച്ച കോണ്‍ഗ്രസ് സ്ഥാനാർത്ഥി രാകേഷ് സിംഗും ഇത്തവണ ബി ജെ പി ടിക്കറ്റിലാണ് മത്സരിക്കുന്നത്.












Click it and Unblock the Notifications