ജനവികാരം അവഗണിച്ച് ഒന്നും ചെയ്യില്ല; കശ്മീർ സമ്പൂർണ്ണ സമാധാനത്തിലെത്തുമെന്നും രാജ്നാഥ് സിങ്
ശ്രീനഗർ: ജനവികാരം അവഗണിച്ച് ഒന്നും ചെയ്യാൻ സർക്കാർ ഉദ്ദേശിക്കുന്നില്ലെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിങ്. ജമ്മു കശ്മീരിലെ ജനങ്ങളുടെ വികാരങ്ങൾ മാനിച്ചു മാത്രമേ കേന്ദ്രസർക്കാർ മുന്നോട്ടു പോകൂവെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് സമാധാനവും സമ്പൽസമൃദ്ധിയും ഉറപ്പാക്കുന്നതിന് ആവശ്യമെങ്കിൽ 50 തവണ കശ്മീർ സന്ദർശിക്കാൻ ഒരുക്കമാണെന്ന് രാജ്നാഥ് സിങ് പറഞ്ഞു.
കശ്മീരിലേക്ക് ഭീകരവാദികളെ കയറ്റിവിടുന്നത് അവസാനിപ്പിക്കണമെന്ന് അദ്ദേഹം പാകിസ്താനോട് ആവശ്യപ്പെട്ടു. കശ്മീർ സന്ദർശനത്തിന്റെ രണ്ടാം ദിവസം, കശ്മീരിന് പ്രത്യേക പദവി നൽകുന്ന ആർട്ടിക്കിൾ 35എ-യുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കുക.യായിരുന്നു അദ്ദേഹം. കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി ഭീകരവാദവും ആഭ്യന്തര സംഘർഷങ്ങളും നിമിത്തം ദുരിതമനുഭവിക്കുന്ന കശ്മീരിലെ ജനങ്ങളുടെ മുഖത്ത് പുഞ്ചിരി വിരിയുന്നത് കാണണമെന്നാണ് കേന്ദ്ര സർക്കാർ ആഗ്രഹിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് കാര്യങ്ങൾ മെച്ചപ്പെട്ടിട്ടുണ്ട്. ഇതു മാറുന്നതിന് എല്ലാവരും കശ്മീരിലേക്കു സധൈര്യം വരാനും രാജ്നാഥ് സിങ് ആഹ്വാനം ചെയ്തു. വിനോദസഞ്ചാരികൾ കശ്മീരിലേക്ക് കൂടുതലായി എത്തുന്നതിന് പ്രത്യേക കാംപയിൻ നടത്തുമെന്നും രാജ്നാഥ് വ്യക്തമാക്കി. സംസ്ഥാനം സമ്പൂർണ സമാധാനത്തിലേക്കു തിരിച്ചുവരുമെന്നു പ്രത്യാശിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.