സ്ത്രീ സുരക്ഷയ്ക്ക് പാനിക് ബട്ടണും ക്യാമറയും, ഡിടിസി മുഖം മിനുക്കുന്നു, എല്ലാം നിര്‍ഭയ ഫണ്ടില്‍!!
കരാർ ഒപ്പുവയ്ക്കുന്നതോടെ ദില്ലിയിലെ 6,350 ഡിടിസി, ക്ലസ്റ്റർ ബസുകളിൽ സിസിടിവി ക്യാമകളും പാനിക് ബട്ടണുകളും സ്ഥാപിക്കും
ദില്ലി: സ്ത്രീ സുരക്ഷയ്ക്ക് പ്രാമുഖ്യം നൽകിക്കൊണ്ട് ദില്ലി സർക്കാർ പൊതുഗതാഗത സംവിധാനം പരിഷ്കരിക്കുന്നു. ഡിടിസി ബസുകളിലും ക്ലസ്റ്റർ ബസുകളിലും സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി സിസിടിവി ക്യാമറകളും പാനിക് ബട്ടനുകളും സ്ഥാപിച്ചുകൊണ്ടുള്ളതാണ് സർക്കാർ നീക്കം. മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാളിന്‍റെ അധ്യക്ഷതയില്‍ നടന്ന ക്യാബിനറ്റ് യോഗത്തിലാണ് ഗതാഗത വകുപ്പിന്‍റെ പ്രമേയം പാസാക്കിയത്. കരാർ ഒപ്പുവയ്ക്കുന്നതോടെ ദില്ലിയിലെ 6,350 ഡിടിസി, ക്ലസ്റ്റർ ബസുകളിൽ സിസിടിവി ക്യാമകളും പാനിക് ബട്ടണുകളും സ്ഥാപിക്കും.
കേന്ദ്ര സർക്കാർ അനുവദിച്ച നിർഭയ ഫണ്ട് ചെലവഴിച്ചായിരിക്കും പദ്ധതി ഫലപ്രദമായി പൂർത്തിയാക്കുക. 140 കോടി രൂപയാണ് പദ്ധതിയ്ക്കായി വകയിരുത്തുന്നത്. ബസുകളിൽ സിസിടിവി ക്യാമറകൾ സ്ഥാപിക്കുമെന്ന നിർദേശം മുന്നോട്ടുവച്ചത് ആം ആദ്മി സർക്കാരാണ്. 2015-16ലെ ധനകാര്യ ബജറ്റ് അവതരണത്തിനിടെ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ഇത് സംബന്ധിച്ച് ഒരു പ്രമേയവും സർക്കാരിന് സമർപ്പിച്ചിരുന്നു. പൊതുതസ്ഥലങ്ങളിൽ സ്ത്രീകൾക്ക് സുരക്ഷ ഒരുക്കുന്നതിനുള്ള ദില്ലി സര്‍ക്കാരിന്‍റെ നീക്കത്തിന്‍റെ ഭാഗമാണിത്. മന്ത്രിമാരുടെ കൗൺസിലാണ് ദില്ലി ട്രാന്‍സ്പോർട്ട് ഇൻഫ്രാസ്ട്രക്ചര്‍ ഡെവലപ്പ്മെന്‍റ് കോര്‍പ്പറേഷൻ ലിമിറ്റഡ് വഴി പദ്ധതി നടപ്പിലാക്കാനുള്ള നിർദേശം മുന്നോട്ടുവച്ചത്.

ഡിടിസി ബസുകളിൽ സ്ഥാപിക്കുന്ന മൂന്ന് ക്യാമറകളുടേയും ഐപി സംസ്ഥാന സര്‍ക്കാരിന്റേതായിരിക്കും. ഓരോ അഞ്ച് വർഷത്തിനും ക്യാമറകൾ സർവ്വീസ് നടത്തുകയും ചെയ്യേണ്ടത് സംസ്ഥാന സർക്കാരിന്‍റെ ഉത്തരവാദിത്തമാണ്. ബസിൽ സ്ഥാപിച്ചിട്ടുള്ള സ്ക്രീനിൽ ദൃശ്യങ്ങള്‍ പ്രദർശിപ്പിക്കുകയും ചെയ്യും. ഇതിന് പുറമേ ഓരോ ബസുകളിലും ഓരോ പാനിക് ബട്ടണുകളും സ്ഥാപിക്കും. അപകട ഘട്ടങ്ങളിൽ പാനിക് ബട്ടണില്‍ അമർത്തുന്നതോടെ കൺട്രോൾ റൂമിൽ വിവരം ലഭിക്കുന്നതാണ് സംവിധാനം.
നാഷണല്‍ ലെവൽ വെഹിക്കിൾ സെക്യൂരിറ്റി ആൻഡ് ട്രാക്കിംഗ് സംവിധാനമുള്ള പ്രത്യേക തരത്തിലുള്ള ക്യാമറകളായിരിക്കും ബസുകളിൽ സ്ഥാപിക്കുക. 2012ൽ കൂട്ടബലാത്സംഗത്തിനിരയായി ജ്യോതി സിംഗ് കൊല്ലപ്പെട്ടതിന് പിന്നാലെയാണ് കേന്ദ്രം സ്ത്രീ സുരക്ഷയ്ക്ക് വേണ്ടി നിർഭയ ഫണ്ട് അനുവദിക്കുന്നത്.












Click it and Unblock the Notifications