യുദ്ധമുഖത്ത് പോരാടാൻ സ്ത്രീകളും: ഇന്ത്യൻ സൈന്യത്തിന്‍റേത് നിർണ്ണായക നീക്കം, ഇന്ത്യ ചരിത്രത്തിലേക്ക്!
കരസേനാ മേധാവി ജനറല്‍ ബിപിൻ റാവത്താണ് സ്ത്രീ പങ്കാളിത്തത്തെക്കുറിച്ച് വെളിപ്പെടുത്തിയത്
ദില്ലി: ഇന്ത്യൻ സൈന്യത്തില്‍ യുദ്ധമുഖത്ത് പോരാടാൻ സ്ത്രീകൾക്ക് അവസരമൊരുക്കാനുള്ള നീക്കവുമായി കരസേന. സ്ത്രീകള്‍ക്ക് സൈന്യത്തിൽ അധിക പരിഗണന നല്‍കുമെന്ന് വ്യക്തമാക്കിയ കരസേനാ മേധാവി ജനറല്‍ ബിപിൻ റാവത്താണ് യുദ്ധമുന്നണിയിലും ഏറ്റുമുട്ടലുകൾക്കും സ്ത്രീകളെ നിയോഗിക്കാനുള്ള നീക്കമുണ്ടെന്ന് വ്യക്തമാക്കിയത്. സ്ത്രീകളെ ജവാന്മാരായി സൈന്യത്തിലേയ്ക്ക് കൊണ്ടുവരാൻ ആലോചിക്കുന്നുണ്ടെന്നും അത് ഉടൻ ഉണ്ടാകുമെന്നും റാവത്ത് വ്യക്തമാക്കി.
ആദ്യം സൈനിക പോലീസ് ആയി നിയമിക്കുന്ന സ്ത്രീകളെ ക്രമേണ യുദ്ധമുഖത്തേയ്ക്കും സൈനിക ഓപ്പറേഷനുകൾക്കും ഉപയോഗിക്കുമെന്നും ബിപിന്‍ റാവത്ത് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ കേന്ദ്രസർക്കാരുമായി ആലോചിച്ച ശേഷം മാത്രമായിരിക്കും ഇക്കാര്യത്തിൽ നടപടി ഉണ്ടാവുകയുള്ളൂവെന്നും റാവത്ത് വ്യക്തമാക്കി.
മെഡിക്കൽ, നിയമം, വിദ്യാഭ്യാസം, സിഗ്നൽ, എൻജിനീയറിംഗ്, തുടങ്ങിയ മേഖലകളിലാണ് സ്ത്രീ പ്രാതിനിധ്യമുള്ളത്. പുരുഷന്മാർ മാത്രം അധികാരം കയ്യാളിപ്പോന്ന യുദ്ധമുഖത്തേയ്ക്ക് സ്ത്രീകളെ എത്തിക്കുകയെന്നതാണ് ഇന്ത്യൻ സൈന്യത്തിന്‍റെ പുതിയ ദൗത്യം. നിലവിൽ ലോകത്ത് ബ്രിട്ടൻ, ഡെന്മാർക്ക്, ഫ്രാൻസ്, ഫിൻലൻഡ്, നോര്‍വെ, ജർമ്മനി, ഓട്രേലിയ, സ്വീഡന്‍, ഇസ്രായേൽ തുടങ്ങിയ രാഷ്ട്രങ്ങളാണ് സ്ത്രീകളുടെ സേവനം യുദ്ധമുഖത്ത് ഉപയോഗപ്പെടുത്തുന്നത്.