ഷഹീന്‍ ബാഗ് മാതൃകയില്‍ മുംബൈയിലും വന്‍ പ്രതിഷേധം; ഒഴുകിയെത്തിയത് പതിനായിരക്കണക്കിന് സ്ത്രീകള്‍
മുംബൈ: ഷഹീന്‍ ബാഗ് മാതൃകയില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരെ മുംബൈയിലും സ്ത്രീകളുടെ വന്‍ പ്രതിഷേധം. മുംബൈ സെന്‍ട്രലിലെ വൈഎംഎസിഎ മൈതാനത്ത് ആരംഭിച്ച പ്രതിഷേധത്തില്‍ പതിനായിരക്കണക്കിന് സ്ത്രീകളാണ് പങ്കെടുത്തത്. മുംബൈ സിറ്റിസണ്‍ കോറം എന്ന പേരില്‍ ഒരു കൂട്ടും എന്‍ജിഒകളാണ് പ്രതിഷേധത്തിന് നേതൃത്വം നല്‍കുന്നത്. വെള്ളിയാഴ്ച്ച വൈകീട്ട് ആറ് മണിക്ക് തുടങ്ങിയ പ്രതിഷേധം ശനിയാഴ്ച്ച രാത്രി വരെ നീണ്ട് നില്‍ക്കും.
എന്‍സിപി എംപിയും ശരദ് പവാറിന്‍റെ മകളുമായ സുപ്രിയ സുളെ, പ്രമുഖ ആക്ടിവിസ്റ്റ് ടീസ്റ്റ സെറ്റല്‍വാദ് തുടങ്ങിയവര്‍ പ്രതിഷേധക്കാരെ അഭിസംബോധന ചെയ്ത് സംസാരിച്ചു. രാജ്യത്തുടനീളമുള്ള കാമ്പ്യസുകളില്‍ നടന്ന ആക്രമണത്തെയും സുളെ വിമര്‍ശിച്ചു. ഭരണഘടനയ്ക്ക് വിരുദ്ധമായ പൗരത്വ നിയമ ഭേദഗതി രാജ്യത്തെ എല്ലാ പൗരന്‍മാര്‍ക്കും എതിരാണെന്നും സുളെ അഭിപ്രായപ്പെട്ടു.

ഭരണഘടനയുടെ അടിസ്ഥാന തത്വങ്ങളെ ആക്രമിക്കുന്ന ഒരു നിയമം രാജ്യത്ത് പാസാക്കിയാല്‍ പ്രതിഷേധിക്കേണ്ടത് നമ്മുടെ കടമായണെന്നായിരുന്നു ടീസ്റ്റ സെറ്റല്‍വാദ് അഭിപ്രായപ്പെട്ടത്. ജാമിയ മില്ലിയ ഇസ്ലാമിയ, ജെഎൻയു, അലിഗഢ് മുസ്ലിം യൂണിവേഴ്സിറ്റി എന്നിവിടങ്ങളിലെ വനിതാ വിദ്യാർത്ഥികളും ചടങ്ങിൽ സംസാരിച്ചു. സിഎഎയ്‌ക്കെതിരെ പ്രതിഷേധിച്ച് രാജിവച്ച ഐപിഎസ് ഉദ്യോഗസ്ഥൻ അബ്ദുർ റഹ്മാനും റാലിയിൽ പങ്കെടുത്തു.
അധ്യാപികമാര്‍, വിദ്യാര്‍ത്ഥികള്‍, വീട്ടമ്മമാര്‍ തുടങ്ങി സമൂഹത്തിന്‍റെ വിവിധ മേഖലകളില്‍ നിന്നുള്ളവരാണ് പ്രതിഷേധത്തില്‍ പങ്കെടുക്കുന്നത്. തെക്കന്‍ മുംബൈ, വാസെ, താനെ, നവി മുംബൈ പ്രദേശങ്ങളില്‍ നിന്നുള്ളവരാണ് പ്രതിഷേധക്കാരില്‍ ഭൂരിപക്ഷം. കയ്യില്‍ ത്രിവര്‍ണ പതാകയും ഏന്തിയാണ് സ്ത്രീകള്‍ വൈഎംഎസിഎ മൈതാനാത്ത് പ്രതിഷേധിക്കുന്നത്.












Click it and Unblock the Notifications