കുതിരക്കച്ചവടമെന്ന് സുപ്രീം കോടതിയും; കൂറുമാറ്റനിരോധനം പൊളിക്കാന്‍ കേന്ദ്രം... കടുത്ത ഭാഷയില്‍ കോടതി
ദില്ലി: കര്‍ണാടകം പിടിക്കാന്‍ വേണ്ടി ഏതറ്റം വരേയും പോകാന്‍ ബിജെപിയും അതിന്റെ സംവിധാനങ്ങളും തയ്യാറാണെന്ന് വ്യക്തമാക്കുന്നതായിരുന്നു മെയ് 17 ന് പുലര്‍ച്ചെ വരെ നീണ്ടു നിന്ന സുപ്രീം കോടതിയിലെ നിയമ യുദ്ധം. രാഷ്ട്രീയ കുതിരക്കച്ചവടം തടയാന്‍ വേണ്ടി ഉണ്ടാക്കിയ കൂറുമാറ്റ നിരോധന നിയമത്തെ പോലും വെല്ലുവിളിച്ചുകൊണ്ടായിരുന്നു കോടതിയിലെ പ്രകടനം.
കര്‍ണാടകത്തില്‍ കൂറുമാറ്റ നിരോധന നിയമം ഇപ്പോഴത്തെ സാഹചര്യത്തില്‍ ബാധകമാകില്ലെന്ന നിലപാടായിരുന്നു കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സ്വീകരിച്ചത്. എന്നാല്‍ അതി ശക്തമായ ഭാഷയില്‍ കോതി അതിനെ പ്രതിരോധിക്കുകയായിരുന്നു.
സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കാത്ത സാഹചര്യത്തില്‍ കൂറുമാറ്റ നിരോധന നിയമം കര്‍ണാടകത്തിലെ എംഎല്‍എമാര്‍ക്ക് ബാധകം ആകില്ലെന്നായിരുന്നു കേന്ദ്രത്തിന്റെ വാദം. എന്നാല്‍ ഈ വാദം നിയമവിരുദ്ധം ആണെന്ന് തിരിച്ചടിക്കുകയായിരുന്നു കോടതി. ഇത് അര്‍ത്ഥമാക്കുന്നത് തുറന്ന കുതിരക്കച്ചവടം ആണോഎന്ന് പോലും കോടതി ചോദിച്ചു.

ബിജെപിയല്ല വാദിച്ചത്
കൂറുമാറ്റ നിരോധനം നിയമം ഇപ്പോഴത്തെ സാഹചര്യത്തില്‍ കര്‍ണാടകത്തിലെ എംഎല്‍എമാര്‍ക്ക് ബാധകം ആകില്ലെന്ന് വാദിച്ചത് ബിജെപി ആയിരുന്നില്ല എന്നതാണ് സത്യം. അറ്റോര്‍ണി ജനറും മലയാളിയും ആയ കെകെ വേണുഗോപാല്‍ ആയിരുന്നു സുപ്രീം കോടതിയില്‍ ഇത്തരം ഒരു വാദം ഉന്നയിച്ചത്. അതുകൊണ്ട് തന്നെ ഏറെ ഗൗരവം അര്‍ഹിക്കുന്ന ഒന്നാണിത്.

എന്താണ് കൂറുമാറ്റം?
ഒരു ജനപ്രതിനിധി മറ്റൊരു പാര്‍ട്ടിയില്‍ ചേരുന്നതിനെ ആണ് കൂറുമാറ്റം എന്ന് വിളിക്കുന്നത് എന്നായിരുന്നു വേണുഗോപാലിന്റെ വാദം. അതുകൊണ്ട് തന്നെ ഒരു എംഎല്‍എ സത്യപ്രതിജ്ഞ ചെയ്യുന്നതിന് മുമ്പ് കൂറുമാറ്റ നിരോധന നിയമം ബാധകമാകില്ലെന്നായിരുന്നു സുപ്രീം കോടതിയില്‍ വേണുഗോപാല്‍ വാദിച്ചത്.

കോടതി പോലും ഞെട്ടി
കേന്ദ്ര സര്‍ക്കാരിന്റെ ഏറ്റവും ഉയര്‍ന്ന പദവിയിലുള്ള അഭിഭാഷകന്റെ വാദമുഖം കോടതിയെ തന്നെ ഞെട്ടിക്കുകയായിരുന്നു. സത്യപ്രതിജ്ഞയ്ക്ക് മുമ്പ് എംഎല്‍എമാര്‍ക്ക് പാര്‍ട്ടിമാറാം എന്നാണോ താങ്കള്‍ ഉദ്ദേശിക്കുന്നത് എന്ന് വരെ സുപ്രീം കോടതി കെകെ വേണുഗോപാലിനോട് ആരായുകയുണ്ടായി. അപഹാസ്യമായ വാദമാണിതെന്നും കോടതി വിലയിരുത്തി.

എംഎല്‍എമാരെ കൂറുമാറ്റിയാല്‍ അല്ലാതെ
ബിജെപിക്ക് ഒറ്റയ്ക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ഇല്ലെന്നായിരുന്നു കോണ്‍ഗ്രസ്സിന് വേണ്ടി ഹാജരായ മനു അഭിഷേക് സിങ് വി വാദിച്ചത്. കുതിരക്കച്ചവടം നടത്തി എംഎല്‍മാരെ കൂടെ കൂട്ടിയാല്‍ മാത്രമേ അവര്‍ക്ക് ഭൂരിപക്ഷം ലഭിക്കൂ എന്നും അദ്ദേഹം വാദിച്ചു. ഈ സമയത്താണ് കൂറുമാറ്റ നിരോധന നിയമത്തെ കുറിച്ച് സുപ്രീം കോടതി പറഞ്ഞത്. ഇതിനെ പ്രതിരോധിച്ചുകൊണ്ടായിരുന്നു കെകെ വേണുഗോപാല്‍ എത്തിയത്.

കോമണ്‍ സെന്‍സ് മാത്രം മതിയെന്ന്!
ഗവര്‍ണര്‍ക്ക് ഒരിക്കലും ജനാധിപത്യത്തെ അട്ടിമറിക്കാന്‍ ആവില്ലെന്നായിരുന്നു അഭിഷേക് സിങ് വിയുടെ വാദം. കോണ്‍ഗ്രസ് -ജെഡിഎസ് സഖ്യത്തിന് 116 സീറ്റുകളും ബിജെപിക്ക് 104 സീറ്റും ആണ് ഉള്ളത്. ആര്‍ക്കാണ് ഭൂരിപക്ഷം എന്ന് മനസ്സിലാക്കാന്‍ പ്രാഥമികമായ സാമാന്യ ബുദ്ധി മാത്രം മതി എന്നും അഭിഷേക് സിങ് വി വാദിച്ചു. ഗവര്‍ണറെ ലക്ഷ്യം വച്ചായിരുന്നു ഈ ആരോപണം.

കോടതി അന്തംവിട്ടു!
യെദ്യൂരപ്പയുടെ അവകാശവാദവും കോടതിയെ അമ്പരപ്പിക്കുന്നതായിരുന്നു. കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തിന് 116 സീറ്റുകള്‍ ഉണ്ടെങ്കില്‍ പിന്നെ എങ്ങനെയാണ് യെദ്യൂരപ്പ കേവല ഭൂരിപക്ഷം അവകാശപ്പെടുന്നത് എന്നായിരുന്നു കോടതിയുടെ സംശയം. യെദ്യൂരപ്പ ഗവര്‍ണര്‍ക്ക് കൊടുത്ത കത്ത് കണ്ടിട്ടില്ല, പക്ഷേ, ഈ കണക്ക് ചേരുന്നില്ലെന്ന നിരീക്ഷണവും സുപ്രീം കോടതി നടത്തിയിരുന്നു.
Recommended Video


ഗോവയിലെ പോലെ അല്ല
കഴിഞ്ഞ വര്‍ഷം തിരഞ്ഞെടുപ്പ് നടന്ന ഗോവയില്‍ കോണ്‍ഗ്രസ് ആയിരുന്നു ഏറ്റവും വലിയ ഒറ്റകക്ഷി. എന്നാല്‍ സര്‍ക്കാര്‍ ഉണ്ടാക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ചത് ബിജെപിയേയും. എന്നാല്‍ അത് പോലെ അല്ല കര്‍ണാടകത്തിലെ കാര്യം. ഗോവയില്‍ കോണ്‍ഗ്രസ് സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കാതിരുന്ന സാഹചര്യത്തില്‍ ആയിരുന്നു ഗവര്‍ണര് ബിജെപി സഖ്യത്തെ ക്ഷണിച്ചത്. പക്ഷേ, ഇപ്പോള്‍ രണ്ട് കക്ഷികളും സര്‍ക്കാരുണ്ടാക്കാന്‍ അവകാശവാദം ഉന്നയിക്കുന്നുണ്ട്.
രണ്ട് ബിജെപി എംഎല്‍എമാര്‍ക്ക് വേണ്ടി ഹാജരായ മുന്‍ അറ്റോര്‍ണി ജനറല്‍ മുഗുള്‍ റോത്തഗി ആയിരുന്നു ഗോവ വിഷയം കോടതിയില്‍ പരാമര്‍ശിച്ചത്.












Click it and Unblock the Notifications