കർണാടക പ്രതിസന്ധിയും ബിജെപിയുമായി യാതൊരു ബന്ധവുമില്ല; വിശദീകരണവുമായി യെദ്യൂരപ്പയുടെ മകൻ
ബെംഗളൂരു: മുംബൈയിൽ ആഡംബര ഹോട്ടലിൽ താമസിക്കുന്ന വിമത എംഎൽഎമാരെ ബിജെപി നേതാക്കൾ സന്ദർശിച്ചെന്ന വാർത്ത നിഷേധിച്ച് ബിജെപി സംസ്ഥാന അധ്യക്ഷൻ ബിഎസ് യെദ്യൂരപ്പയുടെ മകൻ ബി വൈ വിജയേന്ദ്ര. നിലവിൽ കർണാടകയിലെ രാഷ്ട്രീയ നാടകങ്ങളിൽ ബിജെപിക്ക് യാതൊരു പങ്കുമില്ലെന്നും കോൺഗ്രസും ജെഡിഎസും അനാവശ്യ വിവാദങ്ങൾ സൃഷ്ടിക്കുകയാണെന്നും വിജയേന്ദ്ര ആരോപിച്ചു.
വിമത എംഎൽഎമാരെ കാണാൻ ഡികെ ശിവകുമാർ മുംബൈയിൽ എത്തിയിട്ടുണ്ട്. ബിജെപി നേതാക്കൾക്കെതിരെ ഉന്നയിക്കുന്ന അനാവശ്യ ആരോപണങ്ങൾ പാർട്ടി ക്ഷമിക്കുകയില്ല. മുംബൈയിലെ ഹോട്ടലിൽ ഏതെങ്കിലുമൊരു ബിജെപി നേതാവ് സന്ദർശനം നടത്തിയതായി തങ്ങൾക്ക് അറിയില്ലെന്നും വിജയേന്ദ്ര മാധ്യമങ്ങളോട് പറഞ്ഞു.

ഭരണകക്ഷി എഎൽഎമാരെ രാജി വയ്ക്കാൻ പ്രേരിപ്പിച്ചത് ബിജെപിയാണെന്നും ഓപ്പറേഷൻ താമരയുടെ ഫലമായാണ് കൂട്ടരാജിയെന്നുമാണ് കോൺഗ്രസും ജെഡിഎസും ആരോപിക്കുന്നത്. ബിജെപി നേതാക്കൾ മുംബൈയിലുള്ള വിമത എംഎൽഎമാരുമായി കൂടിക്കാഴ്ച നടത്തിവരികയാണെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. എന്നാൽ നിലവിലെ പ്രതിസന്ധി കോൺഗ്രസ്-ജെഡിഎസ് സഖ്യത്തിൽ എംഎൽഎമാർക്കുള്ള വിശ്വാസം നഷ്ടപ്പെട്ടതിനെ തുടർന്നുണ്ടായതാണെന്നാണ് ബിജെപി ആരോപിക്കുന്നത്.
13 വിമത എംഎൽഎമാർ രാജി സമർപ്പിച്ചതോടെ കർണാടകയിലെ സഖ്യ സർക്കാർ ഏത് നിമിഷവും നിലം പതിച്ചേക്കാം. വിമത എംഎൽഎമാരെ അനുനയിപ്പിക്കാനായി മുംബൈയിലെത്തിയ കോൺഗ്രസ് നേതാവ് ഡികെ ശിവകുമാറിന് ഹോട്ടലിലേക്ക് പ്രവേശിക്കാനായില്ല. പ്രതിഷേധം ശക്തമായതോടെ ഹോട്ടലിന്റെ 500 മീറ്റർ പരിധിയിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. എംഎൽഎമാരെ കാണാതെ മടങ്ങില്ലെന്ന് ശിവകുമാർ നിലപാട് എടുത്തതോടെ മുംബൈ പോലീസ് ഡികെ ശിവകുമാറിനെ അറസ്റ്റ് ചെയ്തു. അതേ സമയം ബിജെപി നേതാവും മഹാരാഷ്ട്ര മുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫട്നാവിസിന്റെ ഇടപെടലിനെ തുടർന്നാണ് മുംബൈ പോലീസ് ഡികെ ശിവകുമാറിനെ തടഞ്ഞതെന്ന് സിദ്ധരാമയ്യ ആരോപിച്ചു.












Click it and Unblock the Notifications