മദ്രസകള്‍ക്ക് പിന്നാലെ വഖഫ് സ്വത്തില്‍ കൈവച്ച് യോഗി; പുതിയ സര്‍വ്വെ വരുന്നു, പ്രതിഷേധിച്ച് പ്രതിപക്ഷം
ന്യൂഡല്‍ഹി: ഉത്തര്‍ പ്രദേശില്‍ മദ്രസകള്‍ക്ക് പിന്നാലെ വഖഫ് സ്വത്തുക്കളുടെ സര്‍വ്വെ എടുക്കാന്‍ യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ തീരുമാനം. ജില്ലാ കളക്ടര്‍മാര്‍ക്കും പോലീസ് മേധാവികള്‍ക്കും ഇത് സംബന്ധിച്ച് നിര്‍ദേശം നല്‍കി. മദ്രസകളില്‍ സര്‍വ്വെ എടുക്കുന്നതിനെതിരെ പ്രതിഷേധം നിലനില്‍ക്കവെയാണ് വഖഫ് സര്‍വ്വെ നടത്താന്‍ പോകുന്നത്.
ഹിന്ദു-മുസ്ലിം വിഷയങ്ങളില്‍ മാത്രം യോഗി സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയാണെന്നും മറ്റു പ്രശ്‌നങ്ങളില്‍ നിന്ന് മുഖം രക്ഷിക്കാനാണ് ഇത്തരം ശ്രമങ്ങളെല്ലും പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് കുറ്റപ്പെടുത്തി. പ്രീണന രാഷ്ട്രീയമാണ് അഖിലേഷിനെ കൊണ്ട് ഇങ്ങനെ പറയപ്പിക്കുന്നതെന്ന് ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ പ്രതികരിച്ചു. വഖഫ് സ്വത്തുക്കളില്‍ സര്‍വ്വെ നടത്താനുള്ള യോഗി സര്‍ക്കാരിന്റെ തീരുമാനത്തെ കുറിച്ചുള്ള വിശദാംശങ്ങള്‍ ഇങ്ങനെ...
മദ്രസകളില്‍ സര്‍വ്വെ
മദ്രസകളില്‍ സര്‍വ്വെ നടത്താന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ദയൂബന്ദിലെ മദ്രസകളില്‍ നിന്നാണ് സര്‍വ്വെ തുടങ്ങിയത്. മുസ്ലിങ്ങളെ ലക്ഷ്യമിട്ടുള്ള നീക്കമാണ് ബിജെപി സര്‍ക്കാര്‍ നടത്തുന്നതെന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വഖഫ് സ്വത്തുക്കളുടെ സര്‍വ്വെ എടുക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്.
എന്തിനാണ് വഖഫ് സര്‍വ്വെ
സംസ്ഥാനത്തെ വഖഫ് സ്വത്തുക്കളുടെ കൃത്യമായ കണക്ക് ലഭിക്കുന്നതിന് വേണ്ടിയാണ് സര്‍വ്വെ എന്ന് സര്‍ക്കാര്‍ പറയുന്നു. 1989ലെ വഖഫ് സ്വത്തുക്കളുമായി ബന്ധപ്പെട്ട ഉത്തരവ് സര്‍ക്കാര്‍ റദ്ദാക്കി. ഈ ഉത്തരവ് അവ്യക്തമാണെന്ന് സര്‍ക്കാര്‍ പറയുന്നു. വഖഫ് സ്വത്തുക്കളുട ഓട്ടോമാറ്റിക് രജിസ്‌ട്രേഷന്‍ സംബന്ധിച്ച് പറയുന്നതാണ് 1989ലെ സര്‍ക്കാര്‍ ഉത്തരവ്.
പ്രണയം വീട്ടുകാര്‍ എതിര്‍ത്തു; യുവതിയുമായി പഞ്ചായത്ത് ഓഫീസിലെത്തി യുവാവ്... പിന്നീട് സംഭവിച്ചത്
1989 ഏപ്രില്‍ 7 മുതല്‍
ജില്ലാ കളക്ടര്‍മാര്‍, കമ്മീഷണര്‍മാര്‍, പോലീസ് മേധാവികള്‍ എന്നിവര്‍ക്ക് വഖഫ് സ്വത്തുക്കളുടെ പുനഃപ്പരിശോധന നടത്താന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. 1989 ഏപ്രില്‍ 7 മുതല്‍ രജിസ്റ്റര്‍ ചെയ്ത വഖഫ് സ്വത്തുക്കളുടെ രേഖകളാണ് പ്രധാനമായും പരിശോധിക്കുക. ഈ ഭൂമികളുടെ ഇപ്പോഴത്തെ അവസ്ഥ എന്ത് എന്നും പരിശോധിക്കും. ഖബറിസ്ഥാന്‍, പള്ളി, ഈദ്ഗാഹ് എന്നിവയുടെ ഭൂമി മതില്‍കെട്ടി തിരിക്കണമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ക്രമവിരുദ്ധമായി ചില രജിസ്‌ട്രേഷനുകള്‍
1989ലെ ഉത്തരവിനെ തുടര്‍ന്ന് ക്രമവിരുദ്ധമായി ചില രജിസ്‌ട്രേഷനുകള്‍ നടന്നുവെന്ന് സര്‍ക്കാര്‍ സംശയിക്കുന്നു. കൃഷിക്ക് അനിയോജ്യമായ ഭൂമിയും ഇതില്‍പ്പെടും. 1960ലെ മുസ്ലിം വഖഫ് നിയമ പ്രകാരം വഖഫ് ഭൂമി ഓട്ടോമാറ്റിക്കലി രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കുന്നു. 1989ലെ ഉത്തരവിന് ശേഷം ഒട്ടേറെ ഭൂമികളും വസ്തുക്കളും കൃത്യമായ അപേക്ഷ നല്‍കാതെ രജിസ്റ്റര്‍ ചെയ്യപ്പെട്ടുവെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.
ഇതൊരിക്കലും നടക്കാന്‍ പാടില്ല
യോഗി സര്‍ക്കാര്‍ ഉത്തരവിനെതിരെ പ്രതിപക്ഷം രംഗത്തുവന്നു. സര്‍ക്കാര്‍ പുതിയ തീരുമാനത്തില്‍ നിന്ന് പിന്‍മാറണമെന്ന് പ്രതിപക്ഷ നേതാവ് അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. വഖഫ് സര്‍വ്വെ നടത്തുന്നതിന് ഞങ്ങള്‍ എതിരാണ്. ഇതൊരിക്കലും നടക്കാന്‍ പാടില്ല. ഹിന്ദു-മുസ്ലിം വിവാദങ്ങളിലാണ് സര്‍ക്കാരിന് താല്‍പ്പര്യം. മദ്രസകളില്‍ സര്‍വ്വെ നടത്തുന്നവര്‍ക്ക് എങ്ങനെ ഇന്ത്യയെ ലക്ഷം കോടിയുടെ സമ്പദ് വ്യവസ്ഥയാക്കി മാറ്റാന്‍ സാധിക്കുമെന്നും അഖിലേഷ് ചോദിച്ചു.
നടി ജയകുമാരി ആശുപത്രിയില്‍; ഹിറ്റുകള്‍ സമ്മാനിച്ച നടി... ചികില്‍സയ്ക്ക് സഹായം തേടുന്നു
വിഷയം മാറ്റുകയാണ് അഖിലേഷ്
അഖിലേഷ് യാദവിന് മറുപടിയുമായി ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ രംഗത്തുവന്നു. പ്രീണന രാഷ്ട്രീയമാണ് സമാജ്‌വാദി പാര്‍ട്ടി നടത്തുന്നതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. വിഷയം മാറ്റുകയാണ് അഖിലേഷ് ചെയ്യുന്നത്. മാഫിയകളെയും കലാപകാരികളെയും മാത്രമാണ് അദ്ദേഹം പിന്തുണയ്ക്കുന്നത്. വഖഫ് സ്വത്തുക്കള്‍ മുസ്ലിം സമുദായത്തിന് ലഭിച്ചിട്ടില്ല. അതെല്ലാം മാഫിയകളുടെ കൈവശമാണ് എത്തിയതെന്നും മൗര്യ പറഞ്ഞു.
പാവപ്പെട്ട മുസ്ലിങ്ങള്‍ക്ക് ലഭ്യമാക്കും
വഖഫ് സര്‍വ്വെ നടത്തിയാല്‍ സത്യം പുറത്തുവരും. അനധികൃതമായി കൈയ്യേറിയവരെ പുറത്താക്കും. വഖഫ് സ്വത്തുക്കളുടെ ഗുണം പാവപ്പെട്ട മുസ്ലിങ്ങള്‍ക്ക് ലഭ്യമാക്കും. ശുദ്ധ മനസോടെയാണ് സര്‍ക്കാര്‍ വിഷയത്തില്‍ ഇടപെടുന്നത്. എന്നാല്‍ പ്രതിപക്ഷം കാര്യങ്ങള്‍ വളച്ചൊടിക്കുകയാണ്. അഖിലേഷിനെ പോലുള്ളവരുടെ വാക്കുകള്‍ ഞങ്ങള്‍ ഗൗനിക്കുന്നില്ലെന്നും ഉപമുഖ്യമന്ത്രി പറഞ്ഞു.