ഖത്തര്‍ ഉപരോധം തുണയായി; ഇറാന്‍ വ്യോമാതിര്‍ത്തിയിലൂടെ ഒരു ദിവസം പറക്കുന്നത് 1400 വിമാനങ്ങള്‍
ഇറാന്‍ വ്യോമാതിര്‍ത്തിയിലൂടെ ഒരു ദിവസം പറക്കുന്നത് 1400 വിമാനങ്ങള്‍
തെഹ്‌റാന്‍: ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുടെ പേരില്‍ പുതിയ ഉപരോധവുമായി യു.എസ് രംഗത്തെത്തിയിട്ടുണ്ടെങ്കിലും ഇറാന് പണമുണ്ടാക്കാന്‍ വഴികളേറെ. ഇറാന്റെ വ്യോമാതിര്‍ത്തി ഉപയോഗിക്കാന്‍ മറ്റു രാജ്യങ്ങളില്‍ നിന്ന് ഈടാക്കുന്ന എയര്‍ ട്രാഫിക് ഫീസിനത്തില്‍ മാത്രം ഒരു മാസം ലക്ഷക്കണക്കിന് ഡോളര്‍ ലഭിക്കുന്നുവെന്നാണ് കണക്ക്. ഖത്തറിനെതിരായ അറബ് രാജ്യങ്ങളുടെ ഉപരോധവും അയല്‍രാജ്യമായ ഇറാഖിലും മറ്റുമുള്ള ഐ.എസ് ഭീകരരുടെ സാന്നിധ്യവുമൊക്കെ ഇക്കാര്യത്തില്‍ ഇറാന് ഗുണകരമായി തീര്‍ന്നിരിക്കുകയാണെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇറാന്‍ കുഴപ്പം പിടിച്ച രാജ്യമാണെന്ന് അമേരിക്ക പറഞ്ഞുകൊണ്ടിരിക്കുമ്പോഴും മേഖലയില്‍ ഏറ്റവും സുരക്ഷിതമായി വിമാനം പറത്താന്‍ പറ്റുന്ന വ്യോമാതിര്‍ത്തി ഇറാന്റേതാണെന്നാണ് ഇത് തെളിയിക്കുന്നത്.
ഇറാന്റെ ആകാശത്തുകൂടി പ്രതിനിദിനം ചുരുങ്ങിയത് 1400 വിമാനങ്ങളെങ്കിലും കടന്നുപോവുന്നുണ്ടെന്നാണ് ഔദ്യോഗിക കണക്ക്. മധ്യപൗരസ്ത്യ ദേശത്തെ ഏറ്റവും സുരക്ഷിതമായ വ്യോമപ്രദേശമായി ഇറാനെയാണ് രാജ്യങ്ങള്‍ തെരഞ്ഞെടുക്കുന്നതെന്ന് ഇറാന്‍ വ്യോമപ്രതിരോധ സേനയുടെ കമാന്റര്‍ ബ്രിഗോഡിയര്‍ ജനറല്‍ ഫര്‍സാദ് ഇസ്മാഈലി അവകാശപ്പെട്ടു. 2016 മാര്‍ച്ച് 21 മുതല്‍ ഇറാനു മുകളിലൂടെ 50 ദശലക്ഷം യാത്രക്കാരുമായി ഏഴ്‌ലക്ഷം അന്താരാഷ്ട്ര വിമാനങ്ങളാണ് കടന്നുപോയതെന്നും അദ്ദേഹം പറഞ്ഞു.

2014ല്‍ 450 വിമാനങ്ങളായിരുന്നു ഒരു ദിവസം സഞ്ചരിച്ചിരുന്നത്. എന്നാല്‍ ഇറാഖിലെയും സിറിയയിലെയും ഐ.എസ് ഭീഷണിയോടൊപ്പം ഉക്രെയിന്‍ പ്രതിസന്ധി കൂടി വന്നതോടെ 2015ഓടെ അത് 900 ആയി ഉയര്‍ന്നു. അഥവാ ഇരട്ടി വര്‍ധന.
എന്നാല്‍ ഖത്തറിനെതിരേ അറബ് രാജ്യങ്ങള്‍ ഉപരോധം ഏര്‍പ്പെടുത്തിയതോടെ അതുവഴിയുള്ള അന്താരാഷ്ട്ര വിമാനങ്ങളും ഇറാനിലൂടെ യാത്ര തുടങ്ങി. സൗദി, ബഹ്‌റൈന്‍, യു.എ.ഇ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലൂടെ പറക്കേണ്ട ഖത്തറിന്റെ അന്താരാഷ്ട്ര വിമാനയാത്രകളൊക്കെ ഇപ്പോള്‍ ഇറാന്‍ വഴിയാണ്. 17 ശതമാനം വര്‍ധനവാണ് ഇറാന്റെ വ്യോമഗതാഗതത്തില്‍ ഇതോടെ ഉണ്ടായിരിക്കുന്നത്. ഈയിനത്തില്‍ നല്ല വരുമാനമാണ് ഇറാന് ലഭിക്കുന്നത്. ഒരു മാസം എയര്‍ ട്രാഫിക് ഫീസിനത്തില്‍ 13 ദശലക്ഷം ഡോളര്‍ ഇറാന് ലഭിക്കുന്നുവെന്നാണ് ഔദ്യോഗിക കണക്ക്.












Click it and Unblock the Notifications