ജപ്പാനിൽ ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് നേരെ അജ്ഞാതന്റെ കത്തി ആക്രണം; 12കാരി ഉൾപ്പെടെ 2 മരണം
ടോക്കിയോ: ജപ്പാനിൽ നഗരമധ്യത്തിൽ അജ്ഞാതൻ നടത്തിയ കത്തിയാക്രമണത്തിൽ രണ്ട് മരണം. നിരവധി പേർക്ക് പരുക്കേറ്റു. തലസ്ഥാനമായ ടോക്കിയോയിൽ നിന്നും 21 കിലോമീറ്റർ അകലെയുള്ള കാവസാകി നഗരത്തിലാണ് ആക്രമണം ഉണ്ടായത്. സ്കൂൾ വിദ്യാർത്ഥിനിയായ 12കാരിയാണ് മരിച്ച ഒരാൾ. 15 ഓളം വിദ്യാർത്ഥികൾക്ക് പരുക്കേറ്റിട്ടുണ്ട്.
പരുക്കേറ്റവരിൽ നാല് പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചൊവ്വാഴ്ച രാവിലെ തിരക്കേറിയ സ്ഥലത്ത മധ്യവയസ്കനായ ഒരാൾ ആളുകൾക്കിടയിലേക്ക് ഇരച്ചു കയറി കത്തികൊണ്ട് ആക്രമിക്കുകയായിരുന്നു. സ്കൂൾ ബസ് കാത്ത് നിൽക്കുന്ന വിദ്യാർത്ഥികളായിരുന്നു ഇവിടെ അധികവും.

ആക്രമണം നടത്തിയതിന് പിന്നാലെ അക്രമിയും സ്വയം കുത്തി മരിച്ചുവെന്നും സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ആക്രമണ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല. പൊതുവെ അക്രമ സംഭവങ്ങൾ കുറവ് റിപ്പോർട്ട് ചെയ്യുന്ന രാജ്യമാണ് ജപ്പാൻ. ആക്രമണം നടുക്കുന്നതാണെന്ന് ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബെ പ്രതികരിച്ചു.
കുട്ടികൾക്കുള്ള സുരക്ഷ ശക്തമാക്കാൻ നിർദ്ദേശം നൽകിയിട്ടുണ്ടെന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. 2016ൽ ഭിന്നശേഷിക്കാരായ ആളുകൾ താമസിക്കുന്ന കെയർ ഹോമിൽ അതിക്രമിച്ച് കയറിയ അക്രമിയുടെ ആക്രമണത്തിൽ 19 പേർ കൊല്ലപ്പെട്ടിരുന്നു. ആയുധങ്ങൾ ഉപയോഗിക്കുന്നതിൽ കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുള്ള രാജ്യമാണ് ജപ്പാൻ












Click it and Unblock the Notifications