അഫ്ഗാനിസ്ഥാനില്‍ മൂന്ന് ജില്ലകള്‍ തിരിച്ചുപിടിച്ച് താലിബാന്‍ വിരുദ്ധ സേന, നിരവധി ഭീകരര്‍ കൊല്ലപ്പെട്ടു
കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ വീണ്ടും ജനങ്ങള്‍ക്ക് പ്രതീക്ഷ നല്‍കി പ്രതിരോധ സേനയുടെ മുന്നേറ്റം. വിമത വിഭാഗം താലിബാനില്‍ നിന്ന് മൂന്ന് ജില്ല തിരിച്ച് പിടിച്ചിരിക്കുകയാണ്. ഖെയിര്‍ മുഹമ്മദ് ആന്ദ്രാബിയുടെ നേതൃത്വത്തിലുള്ള വിമത സേനയാണ് ഈ ജില്ലയുടെ ഭരണം തിരിച്ചുപിടിച്ചത്. പോളി ഹെസാര്‍, ദെ സലാ, ബാനു, ജില്ലകളാണ് തിരിച്ചുപിടിച്ചത്. മറ്റ് ജില്ലകളിലേക്ക് ഇവര്‍ മുന്നേറി കൊണ്ടിരിക്കുകയാണ്. ബംഗ്‌ളാന്‍ പ്രവിശ്യയിലെ ജില്ലകളാണ് ഇവര്‍. നിരവധി താലിബാന്‍ പോരാളികളാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. താലിബാന്‍ ജനാധിപത്യപരമായിട്ടല്ല പ്രവര്‍ത്തിക്കുന്നതെന്നും, അവര്‍ പ്രതികാര ബുദ്ധിയോടെ പെരുമാറുന്നുവെന്നും വിമത വിഭാഗം പറഞ്ഞു.
താലിബാന്‍ വിരുദ്ധ സൈന്യത്തിന് അഫ്ഗാനിസ്ഥാനില്‍ വലിയ പിന്തുണ കൂടിയുണ്ട്. ഇവര്‍ക്കൊപ്പം സൈനികരും ചേര്‍ന്നുവെന്ന സൂചനയുണ്ട്. അറുപതോളം താലിബാന്‍ തീവ്രവാദികള്‍ കൊല്ലപ്പെട്ടെന്നും ഇക്കൂട്ടത്തില്‍ പരിക്കേറ്റവരുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ഈ ഏറ്റുമുട്ടലിനെ കുറിച്ചുള്ള വീഡിയോകളും ചിത്രങ്ങളും സോഷ്യല്‍ മീഡിയയിലാകെ പ്രചരിക്കുന്നുണ്ട്. താലിബാന്‍ വിരുദ്ധ സേനയ്‌ക്കൊപ്പം നാട്ടുകാരും ചേര്‍ന്നുവെന്നാണ് സൂചന. അതേസമയം കനത്ത പോരാട്ടം നടന്നുവെന്നാണ് സോഷ്യല്‍ മീഡിയയില്‍ ചിലര്‍ കുറിച്ചിരിക്കുന്നത്. എന്നാല്‍ ഇത് സ്ഥിരീകരിക്കപ്പെട്ടിട്ടില്ല. പോരാട്ടം മറ്റ് സ്ഥലങ്ങളിലേക്ക് വ്യാപിച്ച് കൊണ്ടിരിക്കുകയാണ്.
ജനങ്ങള്‍ ഇവര്‍ക്ക് പിന്തുണ നല്‍കുന്നത് താലിബാനെ പേടിച്ചാണ്. ഇപ്പോള്‍ തന്നെ സ്ത്രീകളില്‍ പലര്‍ക്കും നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നുണ്ട് താലിബാന്‍. അതുകൊണ്ട് പലരും രാജ്യം വിടാനുള്ള ശ്രമത്തിലാണ്. പക്ഷേ വിമാനത്താവളത്തില്‍ രാജ്യം വിടുന്നവരെ താലിബാന്‍ തീവ്രവാദികള്‍ തടയുന്നുണ്ട്. അതേസമയം കാബൂളില്‍ പോരാട്ടങ്ങളൊന്നും നടന്നിട്ടില്ല. താലിബാന്‍ വിരുദ്ധ സേന ഇവിടേക്ക് എത്തി തുടങ്ങുന്നതേയുള്ളൂ. എന്നാല്‍ വിമാനത്താവളത്തിലെ കൂട്ടിയിടിയിലും വെടിവെപ്പിലുമെല്ലാമായി പന്ത്രണ്ട് പേര്‍ ഇതുവരെ കൊല്ലപ്പെട്ടിട്ടുണ്ട്. ഇതിനിടെ പഞ്ച്ഷീര്‍ വാലിയിലും താലിബാന്‍ വിരുദ്ധ സേന ഒരുങ്ങുന്നുണ്ട്.
അഫ്ഗാന്‍ വൈസ് പ്രസിഡന്റ് ആംറുള്ള സലേയുടെ നേതൃത്വത്തിലാണ് ഇവര്‍ പോരാട്ടത്തിന് ഒരുങ്ങുന്നത്. താലിബാന്‍ വിരുദ്ധ പോരാളിയായിരുന്ന അഹമ്മദ് ഷാ മസൂദിന്റെ മകന്‍ അഹമ്മദ് മസൂദാണ് ഇതിന്റെ മുന്‍നിര പോരാളി. അമേരിക്കയോട് കഴിഞ്ഞ ദിവസം താലിബാനെതിരെ പോരാടാന്‍ ആയുധം തന്ന് സഹായിക്കണമെന്ന് അഹമ്മദ് മസൂദ് ആവശ്യപ്പെട്ടിരുന്നു. തന്റെ പിതാവിനെ പാത പിന്തുടരാന്‍ തയ്യാറാണെന്നും മസൂദ് പ്രഖ്യാപിച്ചിരുന്നു. താലിബാനെതിരെ നില്‍ക്കുന്ന ഏക പ്രതിരോധ കോട്ട കൂടിയാണ് പഞ്ച്ഷീര്‍ വാലി. ഈ താഴ്‌വര ഒരിക്കല്‍ പോലും എതിരാളികള്‍ക്ക് മുമ്പില്‍ വീണിട്ടില്ല. താലിബാന് മുന്നിലോ അതിന് മുമ്പ് സോവിയറ്റ് യൂണിയന് മുമ്പിലോ ഇവിടെയുള്ളവര്‍ കീഴടങ്ങിയിട്ടില്ല.
ഇവര്‍ക്കെതിരെ കടുത്ത ആക്രമണം താലിബാന്‍ നടത്തിയാല്‍ അതോടെ പ്രതിരോധം അവസാനിക്കുമെന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ പറയുന്നത്. ഗറില്ലാ യുദ്ധ മുറകള്‍ കൊണ്ട് പേരുകേട്ട ഇടമാണിത്. ഹിന്ദു കുഷ് മേഖലയിലാണ് ഇത്. എന്നാല്‍ ഇത്തവണയും താലിബാന്‍ ഇത് പിടിക്കാന്‍ സാധിച്ചില്ല. ഇവര്‍ക്കൊപ്പം സൈനികരും ചേരുന്നുണ്ട്. മുന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി ഇവരുടെ കാണുമെന്ന് അറിയിച്ചിട്ടുണ്ട്. താലിബാനൊപ്പം ചേരില്ലെന്ന് ആംറുല്ല സലേയും അറിയിച്ചിട്ടുണ്ട്. അമേരിക്കയുടെ സഹായത്തിനായി സലേ അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. അഫ്ഗാനിസ്ഥാനില്‍ ചെറിയ തോതിലുള്ള പ്രതിഷേധങ്ങള്‍ പലയിടത്തായി നടക്കുന്നുണ്ട്. എന്നാല്‍ ഇവരെ പിരിച്ച് വിടാന്‍ താലിബാന്‍ തീവ്രവാദികള്‍ വെടിയുതിര്‍ത്തു.
Recommended Video
അതേസമയം താലിബാന് ഇവരുമായി ഒരു പോരാട്ടത്തിന് താല്‍പര്യമില്ല. പകരം താലിബാന്‍ പ്രതിനിധികള്‍ അഹമ്മദ് മസൂദിനെ കണ്ട് സമാധാന യോഗം നടത്തും. എന്നാല്‍ മസൂദ് ചില നിബന്ധനകള്‍ വെക്കുമെന്നും സൂചനയുണ്ട്. താലിബാന് ഒരവസരം നല്‍കണമെന്നും, ഭരണം എങ്ങനെയുണ്ട് തീരുമാനിച്ച ശേഷം പോരാട്ടം തുടരാമെന്നും ഇവര്‍ നിര്‍ദേശിക്കുന്നു. എന്നാല്‍ ഇപ്പോള്‍ തന്നെ സാധാരണക്കാരുടെ വീടുകളില്‍ കയറി ചെന്ന് പ്രതികാര നടപടികള്‍ താലിബാന്‍ ആരംഭിച്ച് കഴിഞ്ഞു. യുഎസ്സിനെ സഹായിച്ചവരെ ഇല്ലാതാക്കുകയാണ് ലക്ഷ്യം. അതുകൊണ്ട് പലര്‍ക്കും താലിബാനെ വിശ്വാസമില്ല.