നേപ്പാളില്‍ ശക്തമായ ഭൂചലനം; 6 മരണം, ഡല്‍ഹിയിലടക്കം ഭൂമി കുലുങ്ങി
ന്യൂഡൽഹി: നേപ്പാളിൽ ഭൂചലനം. ശക്തമായ ഭൂചലനത്തിൽ ആറുപേർ മരിച്ചതായാണ് റിപ്പോർട്ട്. 6.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ആണ് ബുധനാഴ്ച പുലർച്ചെയുണ്ടായത്. ദോതി ജില്ലയിൽ വീട് തകർന്നുവീണാണ് ആറുപേർ മരിച്ചതെന്ന് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്തു.
പുലർച്ചെ രണ്ടോടെയാണ് ഡൽഹിയിലും സമീപ പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടത്. നേപ്പാളിൽ 24 മണിക്കൂറിനിടെ ഉണ്ടാകുന്ന മൂന്നാമത്തെ ഭൂചലനം ആണിത്. ചൊവ്വാഴ്ച രാത്രി 9.07 നും 9.56 നും രണ്ട് ഭൂചലനങ്ങൾ അനുഭവപ്പെട്ടിരുന്നു. ആദ്യത്തേത് 5.7 ഉം രണ്ടാമത്തേത് 4.1 ഉം തീവ്രത രേഖപ്പെടുത്തിയിരുന്നു..
ശക്തമായ ഭൂചലനമാണ് അനുഭവപ്പെട്ടതെന്ന് യുപിയിലെ നോയിഡയിലെയും ഗ്രേറ്റർ നോയിഡയിലെയും വിവിധ സ്ഥാപനങ്ങളിൽ രാത്രി ജോലി ചെയ്തിരുന്നവർ വാർത്താ ഏജൻസിയോട് പറഞ്ഞു.
ഓഫീസിൽ അലാം മുഴങ്ങിയതോടെ കെട്ടിടത്തിൽനിന്ന് പുറത്തിറങ്ങിയെന്നും 10 മിനിട്ടിനുശേഷമാണ് വീണ്ടും ഓഫീസിൽ പ്രവേശിച്ചതെന്നും ജീവനക്കാർ പറഞ്ഞു.
2015 ൽ നേപ്പാളിൽ ഉണ്ടയാ ശക്തമായ ഭൂചലനത്തിൽ 8,964 പേർ കൊല്ലപ്പെട്ടിരുന്നു. 22,000-ത്തിലധികം പേർക്ക് പരിക്കേറ്റിരുന്നു. റിക്ടർ സ്‌കെയിലിൽ 7.8 രേഖപ്പെടുത്തിയ ഭൂചലനം ആണ് അന്ന് രേഖപ്പെടുന്നതിയത്.
ഉത്തരേന്ത്യയുടെ വിവിധ ഭാഗങ്ങളിൽ അന്ന് ഭൂചലനം അനുഭവപ്പെട്ടിരുന്നു. പാകിസ്താനിലെയും ബംഗ്ലാദേശിലെയും പല നഗരങ്ങളും അന്ന് കുലുങ്ങിയിരുന്നു. ചരിത്രത്തിലെ ഏറ്റവും തീവ്രതയേറിയ ഭൂചലനം 1934-ലാണ് നേപ്പാളിൽ സംഭവിക്കുന്നത്. 8.0 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം തലസ്ഥാനമായ കാഠ്മണ്ഡുവിനെയടക്കം തകർത്തിരുന്നു.