അഫ്ഗാന്‍ മുന്‍മന്ത്രി ജീവിക്കാന്‍ പിസ വില്‍ക്കുന്നു; താലിബാന്റെ പുതിയ മന്ത്രി അമേരിക്കയുടെ നോട്ടപ്പുള്ളി
കാബൂള്‍: താലിബാന്‍ ഭരണം പിടിച്ചതോടെ അഫ്ഗാനുമായി ബന്ധപ്പെട്ട വാര്‍ത്തകള്‍ക്ക് വലിയ പ്രാധാന്യമാണ് ലഭിക്കുന്നത്. ഭരണസമിതി തയ്യാറാക്കുന്ന തിരക്കിലാണ് താലിബാന്‍. ഒരേ സമയം അമേരിക്കയുമായും പഞ്ചഷിറിലെ വടക്കന്‍ സഖ്യവുമായും അവര്‍ ചര്‍ച്ചകള്‍ നടത്തുകയും ചെയ്യുന്നു. പുതിയ മന്ത്രിമാരെ താലിബാന്‍ നിയോഗിക്കാന്‍ തുടങ്ങിയെന്നാണ് വിവരം.
Recommended Video
അമേരിക്കക്കെതിരെ വ്യാപകമായ ആക്രമണം നടത്തിയിരുന്ന ഇബ്രാഹിം സദറിനെയാണ് അഫ്ഗാന്റെ പുതിയ ആഭ്യന്തര മന്ത്രിയായി താലിബാന്‍ നിയോഗിക്കുന്നതത്രെ. ഇതേസമയം തന്നെയാണ് അഫ്ഗാന്റെ മുന്‍ മന്ത്രി സയ്യിദ് അഹമ്മദ് ഷാ സാദത്ത് ജര്‍മനിയിലെ ഒരു നഗരത്തില്‍ പിസ വില്‍ക്കുന്ന വാര്‍ത്തയും വന്നിരിക്കുന്നത്. വിശദാംശങ്ങള്‍ ഇങ്ങനെ...

ആദ്യം പിസ വില്‍ക്കുന്ന അഫ്ഗാന്റെ പഴയ മന്ത്രിയെ കുറിച്ച് പറയാം. ജര്‍മന്‍ നഗരമായ ലീപ്‌സിഗില്‍ പിസ വില്‍ക്കുന്ന വാഹനത്തിന്റെ ഡ്രൈവറാണ് ഇപ്പോള്‍ അഹമ്മദ് ഷാ സാദത്ത്. ഇദ്ദേഹം കച്ചവടം ചെയ്യുന്നത് പ്രാദേശിക പത്രത്തിന്റെ മാധ്യമപ്രവര്‍ത്തകനാണ് ക്യാമറയില്‍ പകര്‍ത്തിയത്. ഓറഞ്ച് നിറത്തിലുള്ള വസ്ത്രം ധരച്ച് ബാഗ് തൂക്കി അദ്ദേഹം നടക്കുന്ന ഫോട്ടോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്.

അല്‍ ജസീറ അറബിയയും ചില പ്രാദേശിക മാധ്യമങ്ങളുമാണ് അഫ്ഗാനിലെ മുന്‍ മന്ത്രിയുടെ തെരുവിലെ ചിത്രങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ജര്‍മന്‍ നഗരത്തില്‍ സൈക്കിളില്‍ പിസ വില്‍ക്കുന്ന ഫോട്ടോകളും ഇതിലുണ്ട്. രണ്ടു വര്‍ഷം മുമ്പ് അഫ്ഗാന്റെ വാര്‍ത്താ വിതരണ മന്ത്രിയായിരുന്നുവെന്ന് അഹമ്മദ് ഷാ സാദത്ത് മാധ്യമപ്രവര്‍ത്തകനോട് പറഞ്ഞു. ഇപ്പോഴത്തെ ജോലി സംബന്ധിച്ചും വിശദീകരിച്ചു. ഇക്കാര്യം മാധ്യമപ്രവര്‍ത്തകന്‍ ട്വിറ്ററില്‍ പങ്കുവച്ചതോടെയാണ് പുറംലോകം അറിഞ്ഞത്.

ചിത്രം സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ മാധ്യമങ്ങള്‍ അഹമ്മദ് ഷാ സാദത്തിന് പിന്നാലെയായി. ഒടുവില്‍ അദ്ദേഹം സ്‌കൈ ന്യൂസ് അറബിയയോടെ ചിത്രം തന്റേത് തന്നെയാണെന്ന് സ്ഥിരീകരിച്ചു. 2018ലാണ് അദ്ദേഹം അഷ്‌റഫ് ഗനി സര്‍ക്കാരില്‍ ക്യാബിനറ്റ് റാങ്കുള്ള മന്ത്രിയായിരുന്നത്. രണ്ടു വര്‍ഷത്തിന് ശേഷം 2020ല്‍ രാജിവച്ചു. കഴിഞ്ഞ ഡിസംബറിലാണ് ജര്‍മനിയിലെത്തിയത്.

രണ്ട് മാസ്റ്റര്‍ ബിരുദമുള്ള വ്യക്തിയാണ് സയ്യിദ് അഹമ്മദ് ഷാ സാദത്ത്. കമ്യൂണിക്കേഷനിലും ഇലക്ട്രോണിക് എന്‍ജിനിയറിങിലും. ഓക്‌സഫഡ് സര്‍വകലാശാലയിലാണ് പഠിച്ചത് എന്ന് ഹിന്ദുസ്ഥാന്‍ ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു. അഫ്ഗാനിന്റെ സാഹചര്യം മൊത്തം മാറുകയും അമേരിക്ക പിന്‍വാങ്ങുകയും താലിബാന്‍ ഭരണം പിടിക്കുകയും ചെയ്തിരിക്കെയാണ് അഫ്ഗാനിലെ മുന്‍ മന്ത്രിയുടെ ഇപ്പോഴത്തെ അവസ്ഥ വാര്‍ത്തയായിരിക്കുന്നത്. ഇത്രവേഗം അഷറ്ഫ് ഗനി ഭരണകൂടം വീഴുമെന്ന് പ്രതീക്ഷിച്ചില്ല എന്നായിരുന്നു നിലവിലെ അഫ്ഗാന്റെ സാഹചര്യത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അഹമ്മദ് ഷാ സാദത്തിന്റെ പ്രതികരണം.

ഇനി അഫ്ഗാനില്‍ നിന്നുള്ള പുതിയ വിവരങ്ങളാണ്. താലിബാന്‍ പുതിയ ആഭ്യന്തര മന്ത്രിയായി ചുമതലപ്പെടുത്തിയത് ഇബ്രാഹീം സദറിനെയാണ് എന്നാണ് വാര്‍ത്തകള്‍. അമേരിക്കയുടെ നോട്ടപ്പുള്ളിയാണ് ഇദ്ദേഹം. അഫ്ഗാനിന്റെ പല ഭാഗങ്ങളിലും അമേരിക്കന്‍ സൈനികര്‍ക്കും അവരെ പിന്തുണക്കുന്നവര്‍ക്കുമെതിരെ നടന്ന ആക്രമണങ്ങളില്‍ ഇബ്രാഹിം സദറിന്റെ കൈകളുണ്ടായിരുന്നു. കാണ്ഡഹാര്‍ പ്രവിശ്യക്കാരനായ ഇദ്ദേഹം പാകിസ്താനിലെ പെഷാവറിലാണ് താമസം എന്ന് അമേരിക്ക നേരത്തെ കണ്ടെത്തിയിരുന്നു. വടക്ക്-കിഴക്ക് അഫ്ഗാനിലെ താലിബാന്‍കാരെ നിയന്ത്രിക്കുന്നതും ആക്രമണത്തിന് നിര്‍ദേശം നല്‍കുന്നതും ഇബ്രാഹീം സദര്‍ ആണ് എന്ന് അമേരിക്കക്ക് ബോധ്യമായിരുന്നു.

അമേരിക്കന്‍ സൈനികരെ ആക്രമിക്കുന്ന താലിബാന്റെ പ്രാദേശിക നേതാക്കള്‍ക്ക് ഇബ്രാഹിം സദര്‍ പാരിതോഷികം നല്‍കിയിരുന്നു. ലഗ്മാന്‍, നങ്കര്‍ഹാര്‍, കോണാര്‍ എന്നീ പ്രവിശ്യകളില്‍ താലിബാന്റെ പ്രവര്‍ത്തനങ്ങള്‍ നിയന്ത്രിച്ചിരുന്നത് ഇബ്രാഹിം സദര്‍ ആയിരുന്നു. ഇദ്ദേഹത്തെയാണ് താലിബാന്‍ പുതിയ ആഭ്യന്തര മന്ത്രിയാക്കിയിരിക്കുന്നത്. ഇദ്ദേഹം വഹിച്ചിരുന്ന പദവികള്‍ താലിബാന്റെ സ്ഥാപകന്‍ മുല്ലാ ഉമറിന്റെ മകന്‍ മുല്ലാ യാക്കൂബിനെ ഏല്‍പ്പിച്ച ശേഷമാണ് മന്ത്രി പദം ഏറ്റെടുക്കുന്നത്.

1994ല്‍ താലിബാന്റെ അതിവേഗ വളര്‍ച്ചയുടെ കാലത്ത് തന്നെ താലിബാനൊപ്പമുണ്ടായിരുന്നു ഇബ്രാഹീം സദര്‍. അതിന് മുമ്പ് സോവിയറ്റ് സൈന്യത്തിനെതിരായ പോരാട്ടത്തിലായിരുന്നു. അലകോസായി ഗോത്രത്തില്‍പ്പെട്ട വ്യക്തിയാണ്. ഖൊദൈദാദ് എന്നായിരുന്നു ആദ്യ പേര്. പിന്നീട് ഇബ്രാഹീം എന്ന് മാറ്റുകകയായിരുന്നു. കാണ്ഡഹാറിലല്ല, ഹെല്‍മന്ത് പ്രവിശ്യയിലാണ് ഇദ്ദേഹത്തിന്റെ ജനനം എന്നും റിപ്പോര്‍ട്ടുകളുണ്ട്.

സോവിയറ്റ് സൈന്യം പരാജയപ്പെട്ട് അഫ്ഗാന്‍ വിട്ടതോടെ യുദ്ധമുഖത്ത് നിന്ന് ഇബ്രാഹീം സദര്‍ പിന്‍മാറി. ശേഷം അദ്ദേഹം പാകിസ്താനിലെ പെഷാവറിലേക്ക് താമസം മാറ്റി. ഇവിടെയുള്ള മദ്രസയില്‍ സദര്‍ (പ്രിന്‍സിപ്പല്‍) ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ ഇദ്ദേഹത്തെ ഇബ്രാഹീം സദര്‍ എന്ന് വിളിക്കാന്‍ തുടങ്ങി. ഈ പേരാണ് പിന്നീട് മാധ്യമങ്ങളിലും വന്നത്.

താലിബാന്റെ പ്രതിരോധ വിഭാഗത്തെ നിയന്ത്രിച്ചിരുന്നത് ഇബ്രാഹിം സദര്‍ ആയിരുന്നു. സോവിയറ്റ് സൈന്യം ഇട്ടേച്ചുപോയ യുദ്ധ വിമാനങ്ങളും ഹെലികോപ്റ്ററുകളും ആയുധങ്ങളുമെല്ലാം താലിബാന്‍ പിടിച്ചടക്കിയിരുന്നു. താലിബാന്‍ 1996ല്‍ ഭരണം ഏറ്റെടുത്തതോടെ ഇതിന്റെ ചുമതല ഇബ്രാഹീം സദറിന് നല്‍കി. പിന്നീട് ആഭ്യന്തര യുദ്ധകാലത്തും അമേരിക്കന്‍ സൈന്യത്തിന്റെ അധിനിവേശം തുടങ്ങിയപ്പോഴും താലിബാന്റെ ആക്രമണ വിഭാഗത്തിന് ചുക്കാന്‍ പിടിക്കുന്നതില്‍ മുന്നിലുണ്ടായിരുന്നു ഇബ്രാഹീം സദര്‍. ഒസാമ ബിന്‍ലാദിന്‍രെ അല്‍ ഖാഇദയുമായി ഇദ്ദേഹം അടുത്ത ബന്ധം നിലനിര്‍ത്തിയിരുന്നുവത്രെ.

2001ല്‍ അമേരിക്കന്‍ സൈന്യം എത്തിയപ്പോള്‍ കാബൂളിനെ പ്രതിരോധിക്കാനുള്ള ചുമതല ഇബ്രാഹിം സദറിനായിരുന്നു. താലിബാന്‍ ഭരണം ഒഴിവാക്കിയതോടെ സദര്‍ അപ്രത്യക്ഷനായി. പിന്നീട് പെഷാവറിലേക്ക് തിരിച്ചു. പുറംലോകത്തിന് ഇദ്ദേഹം എവിടെയാണ് സ്ഥിര താമസം എന്ന് കണ്ടെത്താന്‍ കഴിഞ്ഞിരുന്നില്ല. താലിബാന്‍ സ്ഥാപകന്‍ മുല്ലാ ഉമറുമായും പിന്‍ഗാമി അക്തര്‍ മന്‍സൂറുമായും അടുത്ത ബന്ധമാണ് സദര്‍ സൂക്ഷിച്ചിരുന്നത്.

2014ല്‍ സദര്‍ താലിബാന്റെ സൈനിക മേധാവിയായി. അമേരിക്കന്‍ സൈന്യം അഫ്ഗാന്‍ വിടാന്‍ തീരുമാനിച്ചത് സദറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന്റെ നിരന്തരമായ ആക്രമണം കാരണമാണ് എന്നായിരുന്നു ഏഷ്യന്‍ ടൈംസ് റിപ്പോര്‍ട്ട്. ഒളിപ്പോരാണ് സദറിന്റെ പ്രധാന ആയുധം. വിവിധ സ്ഥലങ്ങളില്‍ മാറിമാറി താമസിക്കുകയാണ് ചെയ്യുക. അതുകൊണ്ടുതന്നെ ഇദ്ദേഹത്തെ വധിക്കാനുള്ള അമേരിക്കന്‍ സൈന്യത്തിന്റെ ശ്രമങ്ങള്‍ ഒന്നും വിജയിച്ചില്ല. സദറും താലിബാന്റെ മറ്റു ചില നേതാക്കളും തമ്മില്‍ അഭിപ്രായ വ്യത്യാസമുണ്ടായിരുന്നുവെന്നും വാര്‍ത്തകളുണ്ട്.












Click it and Unblock the Notifications