അഫ്ഗാനിസ്ഥാനിലെ മണ്ണിടിച്ചില്‍; മരണം 2200
കാബൂള്‍: അഫ്ഗാനിസ്ഥാന്റെ വടക്കുകിഴക്കന്‍ മേഖലയില്‍ ഉണ്ടായ മണ്ണിടിച്ചിലില്‍ 2200 ല്‍ അധികം പേര്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു. മണ്ണിനടിയില്‍ പെട്ടവരെല്ലാം മരിച്ചതായാണ് സര്‍ക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണം. ഇതേ തുടര്‍ന്ന് തിരച്ചില്‍ നിര്‍ത്തി വച്ചിരിക്കുകയാണ്. രക്ഷാ പ്രവര്‍ത്തനങ്ങള്‍ ഇപ്പോള്‍ മണ്ണിടിച്ചിലില്‍ നിന്ന് രക്ഷപ്പെട്ടവരെ കേന്ദ്രീകരിച്ച് മാത്രമാണ് നടത്തുന്നത്.
ഇതുവരെ 350 മൃതദേഹങ്ങള്‍ മാത്രമാണ് കണ്ടെടുക്കാനായത്. ഇനി ആരേയും ജീവനോടെ കണ്ടെത്താനാകില്ലെന്ന് ഉറപ്പായി.

ബദാക്ഷാന്‍ പ്രവിശ്യയിലെ അബി ബരാക്ക് ഗ്രാമത്തിലാണ് ലോകത്തെ ഞെട്ടിച്ച അപകടം സംഭവിച്ചത്. മെയ് നാല് ഞായറാഴ്ചയെ ദേശീയ ദുരന്ത ദിനമായി അഫ്ഗാനിസ്ഥാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പ്രഖ്യാപിച്ചു.
അബിബരാക് ഗ്രാമം പൂര്‍ണമായും മണ്ണിനടിയിലായതായാണ് റിപ്പോര്‍ട്ടുകള്‍. 350 വീടുകളാണ് ഇവിടെ ഉണ്ടായിരുന്നത്. വീണ്ടും മണ്ണിടിച്ചിലിന് സാധ്യതയുള്ളതിനാല്‍ സമീപ പ്രദേശങ്ങളില്‍ നിന്നായി നാലായിരത്തിലധികം ആളുകളെ മാറ്റി പാര്‍പ്പിച്ചു.
മഴക്കാലത്ത് അഫ്ഗാനിസ്ഥാനില്‍ മണ്ണിടിച്ചില്‍ പതിവാണ്. എന്നാല്‍ ഇത്രയും രൂക്ഷമായ അപകടങ്ങള്‍ പതിവല്ല. അബിബരാക് ഗ്രാമത്തിലേക്കുള്ള റോഡുകളെല്ലാം തന്നെ തകര്‍ന്ന് കിടക്കുകയാണ്. അതുകൊണ്ട് രക്ഷാപ്രവര്‍ത്തനം തുടങ്ങാനും വൈകിയിരുന്നു. രക്ഷാ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായ വാഗ്ദാനങ്ങളുമായി ലോക രാഷ്ട്രങ്ങള്‍ രംഗത്തെത്തിയിട്ടുണ്ട്.












Click it and Unblock the Notifications