ഇറ്റാലിയൻ വിമാനത്തിന് നേരെ കാബൂളിൽ വെച്ച് വെടിവെപ്പ്: പരിക്കേൽക്കേൽക്കാതെ രക്ഷപ്പെട്ടു
കാബൂൾ: കാബൂളിൽ രക്ഷാദൌത്യത്തിനെത്തിയ ഇറ്റാലിയൻ വിമാനത്തിന് നേരെ വെടിവെപ്പുണ്ടായതായി റിപ്പോർട്ട്. കാബൂളിൽ നിന്ന് വിമാനം പറന്നുയർന്നതിന് ശേഷം വെടിവെപ്പുണ്ടായതായുള്ള റിപ്പോർട്ടുകളാണ് പുറത്തുവരുന്നത്. എന്നാൽ ആർക്കും പരിക്കേറ്റിട്ടില്ലെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ പറയുന്നത്. ഇറ്റലിയുടെ സി130 എന്ന വിമാനത്തിന് നേരെയാണ് വെടിവെപ്പുണ്ടായിട്ടുള്ളത്. താലിബാൻ അഫ്ഗാനിസ്ഥാന്റെ അധികാരം പിടിച്ചെടുത്തതോടെ രാജ്യത്ത് അകപ്പെട്ട ഇറ്റാലിയൻ പൌരന്മാരെയും രാജ്യൻ വിടാൻ ആഗ്രഹിക്കുന്ന അഫ്ഗാൻ പൌരന്മാരെയും ഒഴിപ്പിക്കാൻ ലക്ഷ്യമിട്ടെത്തിയ വിമാനത്തിന് നേരെയാണ് ആക്രമണമുണ്ടായിട്ടുള്ളത്. ഇറ്റാലിയൻ സൈന്യത്തിന് വേണ്ടി സേവനമനുഷ്ടിച്ചവരെയും കുടുംബാംഗങ്ങളെയുമാണ് നിലവിൽ അഫ്ഗാനിൽ നിന്ന് ഒഴിപ്പിച്ചുകൊണ്ടിരിക്കുന്നത്.
നേരത്തെ ആഗസ്റ്റ് 31 വരെയായിരുന്നു രാജ്യം വിടാൻ സമയം അനുവദിച്ചിരുന്നതെങ്കിലും ജി7 രാജ്യങ്ങളുടെ നേതൃത്വത്തിൽ നടന്ന അടിയന്തര ചർച്ചയിൽ ആഗസ്റ്റ് 31 ന് ശേഷം ഒഴിപ്പിക്കൽ അനുവദിക്കണമെന്ന ആവശ്യം ലോകരാജ്യങ്ങൾ താലിബാന് മുമ്പാകെ വെച്ചിരുന്നു. അതേ സമയം തന്നെ ഡോക്ടർമാർ, എൻജിനീയർമാർ എന്നിവർ അടങ്ങുന്ന അഫ്ഗാൻ പൌരന്മാരെ രാജ്യം വിടാൻ സഹായിക്കരുതെന്നാണ് അമേരിക്കയ്ക്ക് താലിബാൻ നൽകിയിട്ടുള്ള മുന്നറിയിട്ടുള്ളത്. താലിബാൻ വക്താവിന്റേതാണ് മുന്നറിയിപ്പ്. അഫ്ഗാന് അവരുടെ വൈദഗ്ധ്യം ആവശ്യമാണെന്നും അതിനാൽ മറ്റ് രാജ്യങ്ങളിലേക്ക് അവരെ കൊണ്ടുപോകരുതെന്നുമാണ് ആവശ്യം.
ഒരു രക്ഷയുമില്ലെന്ന് ആരാധകർ.. മഡോണ സെബാസ്റ്റ്യന്റെ പുതിയ ലുക്ക് വൈറൽ

കൃത്യമായ രേഖകൾ കൈവശമുള്ള അഫ്ഗാൻ പൌരന്മാർക്ക് ആഗസ്റ്റ് 31 ന് ശേഷവും രാജ്യം വിടാൻ അനുമതിയുണ്ടെന്ന് താലിബാൻ സമ്മതിച്ചതായി ജർമ്മനിയാണ് വ്യക്തമാക്കിയിട്ടുള്ളത്. അഫ്ഗാനിസ്ഥാനിൽ നിന്ന് ആളുകളെ ഒഴിപ്പിക്കുന്നതിന് യുഎസ് മുന്നോട്ടുവെച്ചിട്ടുള്ള അവസാന ദിവസം ആഗസ്റ്റ് 31 ആണ്. ഇത് നീട്ടിൽ നൽകണെന്ന ആവശ്യം അമേരിക്ക ഉന്നയിച്ചെങ്കിലും ഇത് ലംഘിച്ചാൽ പ്രത്യാഘാതങ്ങളുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകിയ താലിബാൻ ഇത് ആവർത്തിച്ച് വ്യക്തമാക്കുകയും ചെയ്തിരുന്നു.
ജർമനി പുറത്തുവിട്ട വിവരം അനുസരിച്ച് അഫ്ഗാൻ പൌരന്മാർക്ക് ആഗസ്റ്റ് 31ന് ശേഷവും രാജ്യം വിടാൻ സാധിക്കും. ബുധനാഴ്ച വൈകിട്ടോടെയാണ് ഇക്കാര്യം ജർമനി അറിയിച്ചിട്ടുള്ളത്. താലിബാൻ പ്രതിനിധിയായ ഷേർ മുഹമ്മദ് അബ്ബാസുമായി ചർച്ച നടത്തിയെന്നും ജർമ്മൻ സ്ഥാനപതി മാർകസ് പൊട്സൽ ട്വിറ്ററിൽ കുറിച്ചു. യുഎസ് സൈന്യം രക്ഷാ ദൌത്യം അവസാനിപ്പിച്ചാൽ നാറ്റാ സഖ്യവും അഫ്ഗാൻ പൌരന്മാരെ ഒഴിപ്പിക്കുന്ന പ്രവൃത്തികൾ നിർത്തുമെന്ന് ജർമനി നേരത്തെ വ്യക്തമാക്കിയിരുന്നു.
അതേ സമയം രാജ്യത്തുള്ള ഡോക്ടർമാർ, എൻജിനീയർമാർ അടക്കമുള്ള പ്രൊഫഷണലുകളെ രാജ്യത്തിന് പുറത്തേക്ക് കൊണ്ടുപോകരുതെന്ന് കഴിഞ്ഞ ദിവസം താലിബാൻ മുന്നറിയിപ്പ് നൽകിയിരുന്നു. വിദേശികൾക്ക് മാത്രമായിരിക്കും ഇനി വിമാനത്താവളത്തിലേക്ക് പ്രവേശിക്കാൻ സാധിക്കുകയെന്നും സുരക്ഷാ പ്രശ്നങ്ങൾ ഒഴിവാക്കുന്നതിന്റെ ഭാഗമായാണ് അഫ്ഗാൻ പൌരന്മാർക്ക് വിമാനത്താവളത്തിലേക്ക് പ്രവേശിക്കുന്നതിന് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളതെന്നും താലിബാൻ വ്യക്തമാക്കിയിരുന്നു.
ആഗസ്റ്റ് 31 വരെ സമയം അനുവദിച്ച സാഹചര്യത്തിൽ യുണൈറ്റഡ് സ്റ്റേറ്റ്സ് ഓഫ് അമേരിക്ക, ഇന്ത്യ, യുണൈറ്റഡ് കിംഗ്ഡം, കാനഡ തുടങ്ങി നിരവധി രാജ്യങ്ങൾ യുദ്ധത്തിൽ തകർന്ന രാജ്യത്തിന്റെ അധികാരം താലിബാൻ പിടിച്ചെടുത്തതിനുശേഷം തങ്ങളുടെ പൗരന്മാരെയും ചില അഫ്ഗാനികളെയും ഒഴിപ്പിക്കുന്ന നടപടികൾ തുടരുകയാണ്. "നിയമപരമായ രേഖകളുള്ള അഫ്ഗാനികൾക്ക് ആഗസ്റ്റ് 31 ന് ശേഷം വാണിജ്യ വിമാനങ്ങളിൽ യാത്ര ചെയ്യാനുള്ള അവസരം തുടരുമെന്ന്" താലിബാൻ ജർമനിക്ക് കഴിഞ്ഞ ദിവസം ഉറപ്പുനൽകിയിരുന്നു. ഇതിനിടെ കാബൂൾ വിമാനത്താവളത്തിന് സമീപത്ത് മൂന്ന് സ്ഫോടനങ്ങളും ഉണ്ടായിരുന്നു. മൂന്ന് സ്ഫോടനങ്ങളിലായി 60നടുത്ത് ആളുകളാണ് മണിക്കൂറുകളുടെ വ്യത്യാസത്തിൽ രാജ്യത്ത് കൊല്ലപ്പെട്ടത്. ഇതിൽ യുഎസ് സൈനികരും താലിബാനും അഫ്ഗാൻ പൌരന്മാരും ഉൾപ്പെടുന്നുണ്ടെന്നാണ് വിവരം.












Click it and Unblock the Notifications