കിഴക്കന്‍ ഗൗത്തയിലേക്കുള്ള സഹായ ഉപകരണങ്ങള്‍ സിറിയന്‍ സൈന്യം തട്ടിയെടുത്തതായി പരാതി
ദമസ്‌ക്കസ്: റഷ്യന്‍ വ്യോമാക്രമണത്തിന്റെ പിന്തുണയോടെ സിറിയന്‍ സൈന്യം ആക്രമണം തുടരുന്ന വിമത കേന്ദ്രമായ കിഴക്കന്‍ ഗൗത്തയിലേക്ക് യുഎന്നിന്റെ നേതൃത്വത്തിലുള്ള ജീവകാരുണ്യ സംഘങ്ങളുടെ സഹായങ്ങള്‍ എത്തിത്തുടങ്ങി. ഒരു മാസത്തിനു ശേഷം ആദ്യമായി തിങ്കാളാഴ്ച രാത്രി വൈകിയാണ് ഭക്ഷണവും മരുന്നും ഉള്‍പ്പെടെയുള്ള അവശ്യ സാധനങ്ങളുമായി 46 ട്രക്കുകള്‍ സൈനിക ചെക്ക്‌പോയിന്റുകള്‍ കടന്ന് കിഴക്കന്‍ ഗൗത്തയിലെത്തിയത്.
അന്താരാഷ്ട്ര റെഡ്‌ക്രോസ് കമ്മിറ്റിയുടെ മിഡിലീസ്റ്റ് തലവന്‍ റോബര്‍ട്ട് മര്‍ദീനി അറിയിച്ചതാണിത്. 27500 പേര്‍ക്ക് ആവശ്യമായ ഭക്ഷണമുള്‍പ്പെടെയുള്ള സാധനങ്ങളുമായാണ് സംഘം അവിടെയെത്തിയതെന്ന് അദ്ദേഹം പറഞ്ഞു.
എന്നാല്‍ അടിയന്തര ശസ്ത്രക്രിയകള്‍ ഉള്‍പ്പെടെ നടത്തുന്നതിനാവശ്യമായ സര്‍ജിക്കല്‍ ഉപകരണങ്ങളും സുപ്രധാന മരുന്നുകളും സിറിയന്‍ സൈന്യം പിടിച്ചെടുത്തതായി ലോകാരോഗ്യ സംഘടനയുടെ വക്താവ് കുറ്റപ്പെടുത്തി.

മെഡിക്കല്‍ ഉപകരണങ്ങളില്‍ 70 ശതമാനത്തോളം ചെക്ക്‌പോയിന്റില്‍ ഇറക്കാന്‍ നിര്‍ബന്ധിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. റെഡ് ക്രോസും ഇക്കാര്യം ശരിവച്ചിട്ടുണ്ട്. എന്നാല്‍ ഇതിന്റെ കാരണമെന്താണെന്ന് വ്യക്തമല്ല. സിറിയയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കാനുള്ള യു.എന്‍ രക്ഷാസമിതി പ്രമേയം കാറ്റില്‍ പറത്തി ആക്രമണം തുടരുന്ന സിറിയന്‍ ഭരണകൂടത്തിനെതിരേ പ്രതിഷേധം തുടരുന്ന പശ്ചാത്തലത്തിലാണ് കിഴക്കന്‍ ഗൗത്തയിലേക്ക് സഹായമെത്തിക്കാന്‍ സൈന്യം അനുവാദം നല്‍കിയത്.
രണ്ടാഴ്ചയിലേറെയായി സിറിയന്‍ സൈന്യം തുടരുന്ന ആക്രമണങ്ങളില്‍ നൂറുകണക്കിന് കുട്ടികള്‍ ഉള്‍പ്പെടെ 700ലേറെ പേര്‍ കൊല്ലപ്പെട്ടതായി കണക്കുകള്‍ വ്യക്തമാക്കുന്നു. നാലു ലക്ഷത്തിലേറെ പേര്‍ അധിവസിക്കുന്ന പ്രദേശം ഉപരോധത്തെ തുടര്‍ന്ന് ഭക്ഷണമോ മരുന്നോ ഇല്ലാതെ കഷ്ടപ്പെടുകയാണെന്നും റിപ്പോര്‍ട്ടുണ്ട്. റഷ്യന്‍ വ്യോമാക്രമണത്തെ തുടര്‍ന്ന് ഇവിടെ നിന്നും ആയിരക്കണക്കിനാളുകള്‍ പലായനം ചെയ്യുന്നതായും വാര്‍ത്തകളുണ്ട്. കിഴക്കന്‍ ഗൗത്തയുടെ മൂന്നിലൊന്ന് പ്രദേശങ്ങള്‍ ഇതിനകം സിറിയന്‍ സൈന്യം പിടിച്ചെടുത്തതായി സിറിയന്‍ ഒബ്‌സര്‍വേറ്ററി ഫോര്‍ ഹ്യൂമണ്‍ റൈറ്റ്‌സ് അറിയിച്ചു. എന്നാല്‍ പകുതിയോളം പ്രദേശങ്ങള്‍ തങ്ങളുടെ നിയന്ത്രണത്തിലാണെന്നാണ് സൈന്യത്തിന്റെ അവകാശവാദം.












Click it and Unblock the Notifications