അമേരിക്കക്കാർക്ക് ട്രംപിനെ മടുത്തോ? ജനപ്രീതിയിൽ വൻ ഇടിവെന്ന് സർവേ, കാരണം ഈ പുതിയ നയങ്ങൾ
ന്യൂയോർക്ക്: രണ്ടാംവട്ടം യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്ക് തിരഞ്ഞെടുക്കപ്പെട്ട റിപ്പബ്ലിക്കൻ നേതാവ് ഡൊണാൾഡ് ട്രംപിന്റെ ജനപ്രീതിയിൽ കാര്യമായ ഇടിവുണ്ടായെന്ന് വ്യക്തമാക്കി സർവേ ഫലങ്ങൾ പുറത്ത്. തിങ്കളാഴ്‌ചയോടെ അവസാനിച്ച റോയിട്ടേഴ്‌സ്/ഇപ്‌സോസ് നടത്തിയ ഒരു വോട്ടെടുപ്പിലാണ് ഇക്കാര്യം വ്യക്തമായത്. ഈ സർവേ ഫലത്തിലാണ് ട്രംപിന്റെ ജനപ്രീതിക്ക് കോട്ടം സംഭവിച്ചുവെന്ന കാര്യം പ്രകടമായത്.
രണ്ടാം ടേമിൽ ഇതുവരെയുള്ള അദ്ദേഹത്തിന്റെ പ്രസിഡന്റ് സ്ഥാനത്തെ പ്രകടനത്തെ വോട്ടെടുപ്പിൽ പങ്കെടുത്ത 42 ശതമാനം ആളുകൾ അംഗീകരിച്ചതായി സർവേ ഫലങ്ങൾ പറയുന്നു. പുറമേ നിന്ന് നോക്കുമ്പോൾ ഇത് ഭേദപ്പെട്ട പ്രകടനമാണെന്ന് തോന്നുമെങ്കിലും 2025 ജനുവരിക്ക് ശേഷമുള്ള ട്രംപിന്റെ ഏറ്റവും മോശം അംഗീകാര റേറ്റിംഗ് കൂടിയാണിത്. ഇതാണ് ട്രംപിന്റെ ജനസമ്മിതിയിൽ ഇടിവുണ്ടായെന്ന പ്രചാരണത്തിന് അടിസ്ഥാനം.

മൂന്നാഴ്‌ച മുമ്പ് നടത്തിയ റോയിട്ടേഴ്‌സ്/ഇപ്‌സോസ് വോട്ടെടുപ്പിൽ, അദ്ദേഹത്തിന്റെ അംഗീകാര റേറ്റിംഗ് 43 ശതമാനമായിരുന്നു എന്നതാണ് ശ്രദ്ധേയമായ കാര്യം. കൂടാതെ ജനുവരിയിൽ അദ്ദേഹം പ്രസിഡന്റ് സ്ഥാനത്ത് ചുമതലയേറ്റ് മണിക്കൂറുകൾക്ക് ശേഷം നടത്തിയ സമാനമായ വോട്ടെടുപ്പിലാവട്ടെ 47 ശതമാനമായിരുന്നു ട്രംപിന്റെ റേറ്റിങ്.
ഇത്രയൊക്കെ ആണെങ്കിലും ട്രംപിന്റെ അംഗീകാര റേറ്റിംഗുകൾ ബൈഡന്റെ പ്രസിഡന്റായിരുന്ന കാലയളവിൽ അദ്ദേഹത്തേക്കാൾ വളരെ ഉയർന്ന നിലയിലാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് വ്യക്തമായി പറയുന്നുണ്ട്. ബൈഡന്റെ നാല് വർഷ കാലയളവിലെ ജനപ്രീതിയേക്കാൾ അധികമാണ് ട്രംപിന്റെ ആദ്യ മൂന്ന് മാസമെന്നതാണ് ഇത് അർത്ഥമാക്കുന്നത്.
എന്നാൽ റേറ്റിംഗുകളിൽ ഇപ്പോഴുണ്ടായിരിക്കുന്ന ഇടിവ് അദ്ദേഹത്തിന്റെ കഠിനമായ നയങ്ങളിലും അധികാരങ്ങൾ വികസിപ്പിക്കാനുള്ള ശ്രമങ്ങളിലും അമേരിക്കക്കാർക്കിടയിൽ വർധിച്ചുവരുന്ന അസ്വസ്ഥതയെ സൂചിപ്പിക്കുന്നതാണെന്ന് വേണമെങ്കിൽ പറയാം. കാരണം ട്രംപിന്റെ പല നയങ്ങളും ഇപ്പോൾ വിമർശന വിധേയമാവുന്നുണ്ട്.
ഈ വർഷം ജനുവരിയിൽ ട്രംപ് രണ്ടാം തവണ അധികാരമേറ്റ ഉടൻ, മണിക്കൂറുകൾക്കുള്ളിൽ നിരവധി എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പുവച്ചിരുന്നു. പ്രസിഡന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയിൽ അദ്ദേഹം നൽകിയ നിരവധി വാഗ്‌ദാനങ്ങൾ പാലിച്ചുകൊണ്ടായിരുന്നു ഡൊണാൾഡ് ട്രംപിന്റെ ആദ്യം ഇടപെടലുകൾ എന്നതാണ് ശ്രദ്ധേയമായ കാര്യം.
തീവ്രമായ നിലപാടുകളുടെയും എക്‌സിക്യൂട്ടീവ് ഉത്തരവുകളിൽ ഒപ്പിടുന്നതിന്റെയും പരമ്പര ഇപ്പോഴും തുടരുകയാണ് ഡൊണാൾഡ് ട്രംപ്. എന്നാൽ ഇത്തരം ഉത്തരവുകളിൽ പലതും യുഎസിലുടനീളമുള്ള ഫെഡറൽ കോടതികൾ തടയുന്ന സാഹചര്യവുമുണ്ടായിരുന്നു. എന്നിട്ടും തളരാതെ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുകയാണ് യുഎസ് പ്രസിഡന്റ്.
പ്രധാനമായും ട്രംപിനെതിരായ വിമർശനം പല മേഖലകളിലേക്കുമുള്ള അനാവശ്യ കൈകടത്തലും കടന്നുകയറ്റവുമാണ്. ട്രംപിന്റെ പല എക്‌സിക്യൂട്ടീവ് ഉത്തരവുകളും സർക്കാർ വകുപ്പുകളിലും സർവകലാശാലകൾ, നിയമ സ്ഥാപനങ്ങൾ തുടങ്ങിയ സ്വകാര്യ സ്ഥാപനങ്ങളിലും അദ്ദേഹത്തിന്റെ അധികാരവും സ്വാധീനവും വർധിപ്പിക്കാൻ ലക്ഷ്യമിട്ടുള്ളതാണ്.
ട്രംപിന്റെ പുതിയ നയങ്ങളാണ് ജനപ്രീതിയിൽ ഇടിവുണ്ടാക്കിയതെന്നാണ് സർവേ ഫലങ്ങൾ പറയുന്നത്. തന്റെ ചിന്താഗതികളുമായി പൊരുത്തപ്പെടാത്ത സർവകലാശാലകളുമായി ട്രംപ് നിരന്തരം മല്ലിടുകയാണ്. വാഷിംഗ്‌ടണിലെ ഒരു പ്രധാന നാടക-സാംസ്‌കാരിക സ്ഥാപനമായ കെന്നഡി സെന്ററിന്റെ ബോർഡ് ചെയർമാനായി അദ്ദേഹം സ്വയം സ്ഥാനമേറ്റത് ഈയിടെയാണ്. എന്നാൽ ഇത്തരം നീക്കങ്ങൾ ട്രംപിന്റെ ജനപ്രീതിയെ മോശമായി ബാധിക്കുന്നുവെന്നാണ് സർവേ സൂചിപ്പിക്കുന്നത്.
ട്രംപിന് ഏറ്റവും വലിയ പിന്തുണയുള്ള മേഖലകളിൽ ഒന്ന് അദ്ദേഹത്തിന്റെ കുടിയേറ്റ നയങ്ങളാണ്, അവിടെ പോലും 45 ശതമാനം പേരുടെ പിന്തുണ മാത്രമാണ് ഡൊണാൾഡ് ട്രംപിനുള്ളത്. ഇതിന് പുറമേ അടുത്തകാലത്തായി ട്രംപ് വരുത്തിയ സാമ്പത്തിക പരിഷ്‌കാരങ്ങളും ജനങ്ങളെ പിന്നോട്ട് വലിക്കുന്ന ഘടകങ്ങളാണ്. ഒപ്പം പണപ്പെരുപ്പം, നികുതി തുടങ്ങിയ വിഷയങ്ങളിൽ ട്രംപിന്റെ പ്രകടനത്തെ അംഗീകരിച്ചവരേക്കാൾ കൂടുതൽ പേർ അതിനോട് വിയോജിക്കുകയാണ് ചെയ്‌തത്.












Click it and Unblock the Notifications