അഫ്ഗാന്‍ വിട്ടവരെ തൊടില്ല, സുരക്ഷിത തീരമായി യുഎഇ, 3 വെല്ലുവിളിയില്‍ വീണ് താലിബാന്‍
കാബൂള്‍: ഭരണം പിടിച്ച് അധികം കഴിയും മുമ്പേ തന്നെ വമ്പനൊരു സ്‌ഫോടനത്തിന്റെ നടുക്കത്തിലാണ് താലിബാന്‍. അഫ്ഗാനിസ്ഥാനില്‍ ഭരണം ലഭിച്ചതിന്റെ സന്തോഷം അതോടെ ഇല്ലാതായിരിക്കുകയാണ്. രാജ്യം വിട്ടവരെ തിരികെയെത്തിക്കാനുള്ള നീക്കങ്ങളും വിജയിക്കില്ലെന്ന് ഉറപ്പാണ്. താലിബാന് മുന്നില്‍ മൂന്ന് വന്‍ വെല്ലുവിളികളാണ് വരാന്‍ ഇരിക്കുന്നത്.
ഇനിയും സ്‌ഫോടനങ്ങള്‍ നടക്കുമെന്നാണ് അമേരിക്ക നല്‍കുന്ന മുന്നറിയിപ്പ്. ഏക പ്രതിരോധ കോട്ടയായ പാഞ്ച്ഷീര്‍ പിടിക്കാനുള്ള ശ്രമങ്ങളും തല്‍ക്കാലം പരാജയപ്പെട്ടിരിക്കുകയാണ്. ഇരട്ട സ്‌ഫോടനം നടന്നതോടെ അഫ്ഗാനില്‍ പൂര്‍ണ നിയന്ത്രണം കിട്ടാത്ത അവസ്ഥയിലാണ് താലിബാന്‍.
ഇതെന്തൊരു ലുക്ക്? കണ്ണെടുക്കാനുകുന്നില്ലെന്ന് ആരാധകർ; ലക്ഷ്മി റായിയുടെ ഏറ്റവും പുതിയ ഫോട്ടോകൾ വൈറൽ
അഫ്ഗാനിസ്ഥാന്റെ പ്രസിഡന്റ് അഷ്‌റഫ് ഗനി യുഎഇയിലേക്കാണ് നാടുവിട്ടത്. ഗനി മാത്രമല്ല അദ്ദേഹത്തിനൊപ്പം ഭരണത്തിന്റെ ഭാഗമായവരും യുഎഇയിലേക്കാണ് നാട്ടുവിട്ടിരിക്കുന്നത്. ഇവരെ തിരിച്ചെത്തിക്കാനുള്ള ഒരു നീക്കവും നടക്കില്ലെന്ന് വ്യക്തമാണ്. യുഎഇയ്ക്ക് ഗനിക്കും കുടുംബത്തിനും താങ്ങും തണലുമൊരുക്കും. ഇതിന് കാരണവുമുണ്ട്. രാഷ്ട്രീയ പിടികിട്ടാപ്പുള്ളികളില്‍ പലരും യുഎഇയിലാണ് അഭയം തേടാറുള്ളത്. അമേരിക്കയുമായി സുരക്ഷാ പങ്കാളിത്തം ഉള്ളത് കൊണ്ട് പല രാഷ്ട്രീയ നേതാക്കള്‍ക്കും യുഎഇ സുരക്ഷിത തീരമാണ്. ഇവിടെ ആക്രമണം നടത്തി ഇവരെ തിരിച്ചുകൊണ്ടുവരിക എന്നത് അമേരിക്കയെ തൊട്ടുകളിക്കുന്നത് പോലെയാണ്.
അബുദാബിയില്‍ നിറയെ സൗകര്യങ്ങളുണ്ട് എന്നത് മറ്റൊരു കാര്യമാണ്. രാഷ്ട്രീയ അജ്ഞാതവാസം നയിക്കാനും കള്ളപണം അടക്കമുള്ളവ ശേഖരിക്കാനും പറ്റിയ ഇടവും യുഎഇ ഓഫര്‍ ചെയ്യുന്നുണ്ട്. വിമാനത്താവളങ്ങളിലെ ഉയര്‍ന്ന സുരക്ഷ, സുരക്ഷാ ക്യാമറകള്‍, നിരീക്ഷണങ്ങള്‍ എന്നിവ മറികടന്ന് ഇവിടെയുള്ളവരെ കൊണ്ടുപോവുക എന്നത് നടക്കാത്ത കാര്യമാണ്. അഷ്‌റഫ് ഗനി യുഎഇയിലേക്ക് വരാനുള്ള പ്രധാന കാരണവും അത് തന്നെയാണ്. രാഷ്ട്രീയ പ്രാധാന്യം ഇത്തരക്കാര്‍ക്ക് അഭയം നല്‍കുന്നതിലൂടെ യുഎഇയ്ക്ക് ലഭിക്കും. ഇതിന് പുറമേ പശ്ചിമേഷ്യയിലെ യുഎസ്സിന്റെ സൈനിക ഓപ്പറേഷനുകള്‍ക്കുള്ള ബേസുകള്‍ യുഎഇയിലാണ്. അല്‍ദഫ്ര എയര്‍ ബേസിന് യുഎസ് വലിയ പ്രാധാന്യം നല്‍കുന്നുണ്ട്.
ഗനിക്കൊപ്പം നിരവധി പേരും രാജ്യം വിട്ടിട്ടുണ്ട്. അബുദാബിയിലും യുഎഇയിലെ വാണിജ്യ-ടൂറിസം മേഖലയില്‍ ഇത്തരത്തില്‍ അഭയം തേടിയ വന്ന നിരവധി പേരുണ്ട്. തായ്‌ലന്‍ഡ് മുന്‍ പ്രധാനമന്ത്രിമാരും സഹോദരങ്ങളുമായ തക്ഷിന്‍ ഷിനവത്രയും യിങ്‌ലുക്ക് ഷിനവത്രയും ഇത്തരത്തില്‍ താമസിക്കുന്ന പ്രമുഖരാണ്. ഇവര്‍ സൈനിക അട്ടിമറിയില്‍ ഭരണം നഷ്ടമായവരാണ്. രാജ്യത്ത് നിന്നിരുന്നെങ്കില്‍ ഇവര്‍ വിചാരണ നേരിടേണ്ടി വരുമായിരുന്നു. മുന്‍ പാകിസ്താന്‍ പ്രധാനമന്ത്രിമാരായ ബേനസീര്‍ ഭൂട്ടോയും പര്‍വേസ് മുഷറഫും യുഎഇയില്‍ അഭയം തേടിയവരാണ്. ദുബായിലായിരുന്നു ഇവരുടെ താമസം. സ്പാനിഷ് രാജാവ് യുവാന്‍ കാര്‍ലോസ്, പലസ്തീനിലെ നേതാവ് മുഹമ്മദ് ദഹ്ലാന്‍, യെമന്‍ മുന്‍ ഭരണാധികാരിയുടെ മകനായ അഹമ്മദ് അലി അബ്ദുള്ള സലേ എന്നിവരും യുഎഇയില്‍ അഭയം തേടിയവരാണ്.
അതേസമയം ഗനിയെ അടക്കം തിരിച്ചുകൊണ്ടുവരാനുള്ള ശ്രമങ്ങളൊന്നും ഇതോടെ നടക്കില്ലെന്ന് താലിബാന് ബോധ്യമായിരിക്കുകയാണ്. ആദ്യ വെല്ലുവിളിയില്‍ താലിബാന്‍ പരാജയപ്പെട്ടിരിക്കുകയാണ്. മറ്റൊന്ന് സുരക്ഷാ ആശങ്കയാണ്. അഫ്ഗാനിസ്ഥാനിലെ സാഹചര്യം അപകടം പിടിച്ചതാണെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന്‍ മുന്നറിയിപ്പ് നല്‍കി. അടുത്ത 24 മുതല്‍ 36 മണിക്കൂറിനുള്ളില്‍ ഇനിയും ഭീകരാക്രമണങ്ങള്‍ ഉണ്ടാവുമെന്നാണ് ബൈഡന്റെ മുന്നറിയിപ്പ്. ഇന്റലിജന്‍സ് വിവരങ്ങള്‍ ലഭിച്ചിട്ടുണ്ടെന്നും, സൈനികര്‍ക്കുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്നും യുഎസ് പറഞ്ഞു. അതേസമയം ഐസിസിനെതിരെ ഇനിയും പ്രത്യാക്രമണം ഉണ്ടാവുമെന്നും, അവരെ തകര്‍ക്കുമെന്നും ബൈഡന്‍ പറഞ്ഞു.
അഫ്ഗാനില്‍ കഴിഞ്ഞ ദിവസം നടന്ന ഐസിസ് സ്‌ഫോടനത്തില്‍ 175 പേരാണ് കൊല്ലപ്പെട്ടത്. ഇതില്‍ പതിമൂന്ന് യുഎസ് സൈനികരുമുണ്ടായിരുന്നു. ഇതിന് തിരിച്ചടിയായി യുഎസ് ഡ്രോണ്‍ ആക്രമണം നടത്തിയിരുന്നു. കോറസാന്‍ ഗ്രൂപ്പിലെ രണ്ട് അംഗങ്ങള്‍ ഈ ആക്രമണത്തില്‍ കൊല്ലപ്പെടുകയും ചെയ്തു. അതേസമയം യുഎസിന്റെ ആക്രമണത്തെ താലിബാന്‍ അപലപിച്ചു. അഫ്ഗാന്‍ മണ്ണിന്‍ മേലുള്ള ആക്രമണമാണ് യുഎസ് നടത്തിയതെന്ന് താലിബാന്‍ പറഞ്ഞു. കാബൂള്‍ വിമാനത്താവളത്തിന്റെ പൂര്‍ണ ചുമതല യുഎസ് രാജ്യം വിട്ടാല്‍ ഏറ്റെടുക്കുമെന്ന് താലിബാന്‍ വക്താവ് സബീഹുള്ള മുജാഹിദ് പറഞ്ഞു. അതിന് ശേഷം പൂര്‍ണമായ മന്ത്രിസഭ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം പാഞ്ച്ഷീറില്‍ പ്രതിരോധം ശക്തമായി വരികയാണ്. പാഞ്ച്ഷീര്‍ താഴ്‌വരയില്‍ എത്തിയതായിട്ടുള്ള താലിബാന്റെ വാദം തെറ്റാണെന്ന് പ്രതിരോധ സഖ്യം പറഞ്ഞു. ഏറ്റുമുട്ടലൊന്നും ഇല്ലാതെയായിരുന്നു ഇവിടെയെത്തിയതെന്നും താലിബാന്‍ പറഞ്ഞിരുന്നു. തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ ശക്തമാകുന്ന സാഹചര്യത്തില്‍ പാഞ്ച്ഷീറിലേക്ക് വേണ്ടത്ര സൈന്യത്തെ നല്‍കാനാവില്ലെന്നാണ് സൂചന. കാബൂള്‍ വിമാനത്താവളത്തിനുള്ള സുരക്ഷ താലിബാന്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. കൂടുതല്‍ പോരാളികള്‍ തലസ്ഥാന നഗരിയിലുണ്ട്. പാഞ്ച്ഷീറില്‍ നിന്ന് സൈനികരെ മടക്കി വിളിക്കാന്‍ താലിബാന്‍ നിര്‍ബന്ധിതരായിരിക്കുകയാണ്. അതുകൊണ്ട് തന്നെ പാഞ്ച്ഷീറിലെ പോരാളികള്‍ പോരാട്ടം കടുപ്പിച്ചിട്ടുണ്ട്.
ഇതിനിടെ ലഖ്മാന്‍ പ്രവിശ്യയിലെ അധികൃതരെ താലിബാന്‍ മോചിപ്പിച്ചു. പോലീസ് ചീഫ്, ദേശീയ സുരക്ഷാ പ്രതിരോധ വിഭാഗം ഡയറക്ടര്‍, പ്രവിശ്യാ കാണ്‍സില്‍ അധ്യക്ഷന്‍, എന്നിവരെയാണ് മോചിപ്പിച്ചത്. രണ്ടാഴ്ച്ച മുമ്പ് ലഖ്മാന്‍ പ്രവിശ്യ താലിബാന്‍ പിടിച്ചെടുത്തിരുന്നു. തുടര്‍ന്ന് ഇവരെ കസ്റ്റഡിയിലെടുത്തിരുന്നു. എന്നാല്‍ പലയിടത്തും ഭരണമികവുള്ളവരുടെ അഭാവമുള്ളതിനാല്‍ ഇവരെ മോചിപ്പിക്കാന്‍ താലിബാന്‍ തീരുമാനിക്കുകയായിരുന്നു. അതേസമയം സര്‍ക്കാര്‍ വാഹനങ്ങള്‍, ഉപകരണങ്ങള്‍, ആയുധങ്ങള്‍, വെടിക്കോപ്പുകള്‍ എന്നിവ കൈവശമുണ്ടെങ്കില്‍ കൈമാറണമെന്ന് താലിബാന്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഒരാഴ്ച്ചയ്ക്കുള്ളില്‍ കൈമാറാനാണ് നിര്‍ദേശം. ലംഘിക്കുന്നവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും താലിബാന്‍ പറഞ്ഞു.
അതേസമയം കാബൂള്‍ വിമാനത്താവളത്തിലെ മൂന്ന് ഗേറ്റുകളിലും മറ്റ് ചില ഭാഗങ്ങളിലുമുണ്ടായിരുന്ന നിയന്ത്രണം ഉപേക്ഷിച്ച് യുഎസ് സൈനികര്‍ പിന്‍മാറിയിരിക്കുകയാണ്. ഈ മേഖല ഇപ്പോള്‍ താലിബാനാണ് നിയന്ത്രിക്കുന്നത്. ഇവിടെ താലിബാന്‍ കൂടുതല്‍ സൈന്യത്തെ ഇറക്കി ജനത്തിരക്ക് നിയന്ത്രിക്കുന്നുണ്ട്. കൂട്ടം കൂടി നില്‍ക്കുന്നത് കൊണ്ട് ഭീകരാക്രമണം നടത്തിയാല്‍ കൂടുതല്‍ പേര്‍ മരിക്കാന്‍ സാധ്യതയുണ്ടെന്ന് താലിബാന്‍ കരുതുന്നു. രാജ്യം വിടാന്‍ ആരെയും അനുവദിക്കില്ലെന്നാണ് താലിബാന്‍ നിലപാട്. വിമാനത്താവളത്തിലേക്കുള്ള റോഡില്‍ പുതിയ ചെക് പോയിന്റുകളും സ്ഥാപിച്ചിട്ടുണ്ട്. അത്യാധുനിക സന്നാഹങ്ങള്‍ ഇവരുടെ കൈവശമുണ്ടെന്ന് ഒറ്റനോട്ടത്തില്‍ തന്നെ വ്യക്തമാണ്.
Recommended Video