ഖുറാന്റെ പതിപ്പുകൾ കത്തിക്കാൻ ആഹ്വാനം; സ്വീഡനിൽ നിരവധി സ്ഥലത്ത് കലാപം
സ്റ്റോക്ക്ഹോം; കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സ്വീഡനിൽ വലിയ വർ ഗീയ സംഘർഷങ്ങൾ നടക്കുന്നതായാണ് റിപ്പോർട്ടുകൾ. ഇസ്ലാം മത വിശ്വാസികളുടെ വിശുദ്ധ ഗ്രന്ഥമായ ഖുറാന്റെ പകർപ്പുകൾ കത്തിക്കാൻ രാഷ്ട്രീയ നേതാവായ റാസ്മസ് പലുദാൻ രം ഗത്ത് വന്നതോടെയാണ് സ്വീഡന്റെ പല നഗരങ്ങളിലും അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തത്. കഴിഞ്ഞ വെള്ളിയാഴ്ചയോടെയാണ് സംഘർഷങ്ങൾ ആരംഭിച്ചത്. സംഘർഷത്തിൽ നാൽപതോളം ആളുകൾക്ക് പരിക്കേറ്റു.
തലസ്ഥാന ന ഗരമായ സ്റ്റോക്ക്ഹോമിന്റെ നഗരപ്രാന്തമായ റിങ്കെബിയിലും ഏറ്റുമുട്ടലുണ്ടായതായി പ്രാദേശിക മാധ്യമങ്ങളും റിപ്പോർട്ട് ചെയ്തു. ഇത്രയും അക്രമാസക്തമായ കലാപങ്ങൾ താൻ ഇതുവരെ കണ്ടിട്ടില്ലെന്ന് സ്വീഡന്റെ ദേശീയ പോലീസ് മേധാവി ആൻഡേഴ്‌സ് തോൺബെർഗ് പറഞ്ഞു. നോർകോപിംഗിൽ നടന്ന സംഘർഷത്തിൽ മൂന്ന് പേർക്ക് വെടിയേറ്റു. ഇവർ ഇപ്പോൾ ആശുപത്രിയിലാണെന്നും ഇവർ ക്രിമിനൽ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതായി സംശയം ഉണ്ടെന്നും പോലീസ് പറഞ്ഞു. കലാപത്തിൽ പോലീസുകാർക്കും പരിക്കേറ്റു. നാല് പോലീസ് വാഹനങ്ങൾക്കും ഇവർ തീയിട്ടു. സംഭവത്തിൽ 34 പേരെ അറസ്റ്റ് ചെയ്തതായി പോസീസ് അറിയിച്ചു.
കുടിയേറ്റ വിരുദ്ധ-ഇസ്ലാം വിരുദ്ധ ഗ്രൂപ്പായ ഹാർഡ് ലൈൻ പാർട്ടിയുടെ നേതാവാണ് ഡാനിഷ്-സ്വീഡിഷ് രാഷ്ട്രീയക്കാരനായ റാസ്മസ് പലുദാൻ. സെപ്തംബറിൽ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി പിന്തുണ കൂട്ടുക എന്ന ലക്ഷ്യത്തോടെയായിരുന്നു പലുദാന്റെ ഈ നീക്കം. വലിയ മുസ്ലീം ജനസംഖ്യയുള്ള നഗരങ്ങളും പട്ടണങ്ങളും സന്ദർശിക്കാനും റമദാൻ മാസത്തിൽ ഖുറാന്റെ പകർപ്പുകൾ കത്തിക്കാനും പലുദൻ സ്വീഡനിൽ ഒരു പര്യടനം പ്രഖ്യാപിച്ചിരുന്നു. 2017-ൽ മുസ്ലീം വിരുദ്ധ യൂട്യൂബ് വീഡിയോകൾ നിർമ്മിച്ചാണ് പലുദാൻ ജന ശ്രദ്ധ നേടുന്നത്. "മുസ്ലിങ്ങളാണ് എന്റെ ശത്രുക്കൾ. ഈ ഭൂമിയിൽ ഒരു മുസ്ലീം പോലും അവശേഷിച്ചില്ലായിരുന്നുവെങ്കിൽ ഏറ്റവും നല്ല കാര്യം. അതാണ് നമ്മുടെ അന്തിമ ലക്ഷ്യം." 2018 ഡിസംബറിലെ ഒരു വീഡിയോയിൽ അദ്ദേഹം പറഞ്ഞു.
ഡെൻമാർക്കിലെ വംശീയ പ്രസംഗത്തിന് 2019 ൽ പലുദനെ 14 ദിവസത്തെ ജയിൽ ശിക്ഷയ്ക്ക് വിധിച്ചിരുന്നു. പിന്നീട് പല തവണയായി ഇയാൾക്കെതിരെ വംശീയാധിക്ഷേപം, അപകീർത്തിപ്പെടുത്തൽ തുടങ്ങിയ കേസുകൾ ചാർജ് ചെയ്തിട്ടുണ്ട്. ഇതിന് മുമ്പും ഈ പാർട്ടിയുടെ നേതൃത്വത്തിൽ ഖുറാൻ കത്തിക്കാൻ ശ്രമം നടന്നിട്ടുണ്ട്. 2020 ൽ സ്വീഡനിലെ മാൽമോയിൽ, സമാനമായ ശ്രമങ്ങളുടെ പേരിൽ സംഘർഷം റിപ്പോർട്ട് ചെയ്തിരുന്നു. ഇതേ തുടർന്ന് പലുദനെ രണ്ട് വർഷത്തേക്ക് നാട് കടത്തിയിരുന്നു. അതേ സമയം സ്വീഡനിൽ നടന്ന അക്രമങ്ങളെ അപലപിച്ച് സൗദി, ഇറാൻ, തുർക്കി, യുഎഇ, ഈജിപ്ത്, കുവൈറ്റ് തുടങ്ങി പല ഇസ്ലാമിക രാജ്യങ്ങളും രം ഗത്ത് വന്നിട്ടുണ്ട്.