കിരീടം ചൂടി ചാൾസ് മൂന്നാമൻ; 7 പതിറ്റാണ്ടിന് ശേഷം, ബ്രിട്ടന് ഇത് ചരിത്ര നിമിഷം
ബ്രിട്ടന്റെ രാജാവായി ചാൾസ് മൂന്നാമൻ അധികാരമേറ്റു. കാന്‍റര്‍ബറി ആര്‍ച്ച് ബിഷപ്പ് ജസ്റ്റിൻ വെല്‍ബിയുടെ നേതൃത്വത്തില്‍ വെസ്റ്റ്മിനിസ്റ്റര്‍ ആബിയിൽ വെച്ചായിരുന്നു പ്രൗഢ ഗംഭീരമായ കിരീടധാരണ ചടങ്ങ്. കാമില രാജ്ഞിയുടെ സ്ഥാനാരോഹണവും ഇതിനൊപ്പം നടന്നു. ചടങ്ങുകൾക്ക് ശേഷം രാജാവും രാജ്ഞിയുടേയും ബക്കിങ്ങാം കൊട്ടാരത്തിലേക്കുള്ള മടക്ക ഘോഷയാത്ര ആരംഭിച്ചു.
നീണ്ട 70 വർഷത്തിന് ശേഷമാണ് ബ്രിട്ടീഷ് രാജകുടുംബത്തിൽ കിരീടധാരണ ചടങ്ങ് നടക്കുന്നത്. 1953 ൽ 25ാം വയസ്സിലായിരുന്നു ചാൾസിന്റെ എലിസബത്ത് രാജ്ഞി ബ്രിട്ടന്റെ കിരീടം ചൂടിയത്. കഴിഞ്ഞ സെപ്റ്റംബറില്‍ എലിസബത്ത് രാജ്ഞിയുടെ മരണത്തോടെയാണ് മൂത്ത മകനായ ചാള്‍സ് മൂന്നാമന്‍ ബ്രിട്ടന്റെ കിരീടാവകാശിയാകുന്നത്.

അഞ്ച് ഘട്ടങ്ങളിലായിട്ടായിരുന്നു ചാൾസ് മൂന്നാമന്റെ കിരിടധാരണ ചടങ്ങുകൾ നടന്നത്. ബെക്കിംഗ് ഹാം കൊട്ടാരത്തിൽ നിന്നും ഘോഷയാത്രയായിട്ടായിരുന്നു ചാൾസും ഭാര്യ കാമിലയും വെസ്റ്റ് മിൻസ്റ്റർ ആബെയിലേക്ക് എത്തിയത്. 6000 ബ്രിട്ടീഷ് സൈനികരാണ് കിരീട ധാരണ ഘോഷയാത്രയിൽ പങ്കെടുത്തത്. കഴിഞ്ഞ 70 വർഷത്തിനിടയിൽ ലണ്ടനിൽ നടക്കുന്ന ഏറ്റവും വലിയ സൈനിക വിന്യാസം കൂടിയായിരുന്നു ഇത്. ചടങ്ങുകൾക്ക് ശേഷം ബക്കിംഗ്ഹാം പാലസിന്റെ ബാൽക്കണിയിലെത്തി ചാൾസ് രാജാവും രാഞ്ജിയും ജനങ്ങളെ കണ്ടു. ബാൽക്കണിയിൽ നിന്ന് ജനക്കൂട്ടത്തെ പുതിയ രാജാവ് കാണുന്നത് ബ്രിട്ടന്റെ പാരമ്പര്യ രീതിയാണ്.
വെസ്റ്റ് മിൻസ്റ്റർ ആബെയിൽ വെച്ച് നടന്ന പാരമ്പര്യവും പുതുമയും നിറഞ്ഞ ചടങ്ങുകളിലേക്ക് 2000 പേർക്കായിരുന്നു ക്ഷണം ലഭിച്ചത്. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്,ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്തണി ആൽബനീസ് ഇന്ത്യയുടെ ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍, ഭാര്യ സുദേഷ് ധന്‍കര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തിരുന്നു.
'രാജ്യത്തിന്റെ അഭിമാനം വിളിച്ചോതുന്ന അസാധാരണമായ നിമിഷം', എന്നായിരുന്നു സ്ഥാനാരോഹണ ചടങ്ങിന് പിന്നാലെ യുകെ പ്രധാനമന്ത്രി ഋഷി സുനക് പ്രതികരിച്ചത്. കോമൺവെൽത്ത് രാജ്യങ്ങളിലുടനീളം ചടങ്ങുകൾ ആഘോഷിക്കപ്പെടും. ഇത് വെറുമൊരു കാഴ്ചയല്ല, ഇത് നമ്മുടെ ചരിത്രം, സംസ്കാരം, പാരമ്പര്യങ്ങൾ എന്നിവയുടെ അഭിമാനകരമായ പ്രകടനമാണ്, രാജ്യത്തിന്റെ ആധുനികതയുടെ പ്രകടനമാണ്, ഒരു പുതുയുഗ പിറവി കൂടിയാണിത്', ഋഷി സുനക് പറഞ്ഞു.
അതേസമയം കിരീടധാരണത്തിനായുള്ള ഘോഷയാത്രയുടെ വഴിയിൽ രാജവാഴ്ചയെ വിമർശിച്ച് കൊണ്ടുള്ള പ്രതിഷേധം പരിഗണിച്ച് നിരവധി പേരെ പോലീസ് അറസ്റ്റ് ചെയ്ത് നീക്കിയിരുന്നു.












Click it and Unblock the Notifications