ചൈനയിലെ 'ഒറ്റക്കുട്ടി നിയമം' അയയുന്നു
ബീജിങ്: ഏറെ വിമര്‍ശങ്ങള്‍ക്ക് വിധേയമായ ചൈനയിലെ ഒറ്റക്കുട്ടി നയം തിരുത്തുന്നു. ജനസംഖ്യാ നിയന്ത്രണത്തിനായാണ് ചൈന സര്‍ക്കാര്‍ ഒറ്റക്കുട്ടി നിയമം പ്രാബല്യത്തില്‍ വരുത്തിയിരുന്നത്. ഒന്നില്‍ കൂടുതല്‍ കുട്ടികളെ വളര്‍ത്തുന്നതിന് വന്‍ പിഴയാണ് സര്‍ക്കാര്‍ ചുമത്തിയിരുന്നത്. 1980 ല്‍ ആണ് ജനസംഖ്യാനിയന്ത്രണത്തിനായുള്ള ഒറ്റക്കുട്ടി നിയമം ചൈന കൊണ്ടുവന്നത്.
നാഷണല്‍ പീപ്പിള്‍സ് കോണ്‍ഗ്രസിന്‍റെ ആറ് ദിവസം നീണ്ട യോഗത്തിന് ശേഷമാണ് ഒറ്റക്കുട്ടി നിയമത്തിന് അയവ് വരുത്താന്‍ തീരുമാനിച്ചത്. കൂടാതെ കുപ്രസിദ്ധമായ തുടര്‍ വിദ്യാഭ്യാസ ലേബര്‍ ക്യാമ്പുകള്‍ അവസാനിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
പുതിയ നയം അനുസരിച്ച് രണ്ട് കുട്ടികളുള്ള മാതാപിതാക്കള്‍ക്ക് ജനിക്കാത്തവര്‍ക്ക് വേണമെങ്കില്‍ രണ്ടാമതൊരു കുട്ടികൂടി ആകാം. അതിന് പിഴ അടക്കേണ്ടതില്ല. ചില പ്രത്യേക ഗോത്ര വര്‍ഗ്ഗക്കാര്‍ക്കും മറ്റും നേരത്തെ തന്നെ ഇത്തരം ഇളവുകള്‍ നിലവിലുണ്ടായിരുന്നു.നഗരവാസികളുടെ കാര്യത്തില്‍ ഇപ്പോഴും കാര്യമായ ഇളവുകള്‍ ഇല്ലെന്നാണ് വാര്‍ത്ത. ഗ്രാമവാസികളുടെ ആദ്യത്തെ കുട്ടി പെണ്‍കുട്ടിയാണെങ്കില്‍ രണ്ടാമത് ഒരു കുട്ടി കൂടി ആവാം എന്നാണ് പുതിയ നിയമം പറയുന്നത്.
ജനങ്ങളോടുള്ള സ്‌നേഹം മൂത്തിട്ടൊന്നുമല്ല ചൈനീസ് സര്‍ക്കാര്‍ ഇത്തരം ഒരു തീരുമാനം എടുത്തത് എന്നാണ് സൂചന. 30 വര്‍ഷത്തിലേറെയായി തുടരുന്ന ജനസംഖ്യ നിയന്ത്രണം രാജ്യത്തെ ചെറുപ്പക്കാരുടെ എണ്ണം കുറച്ചതായാണ് റിപ്പോര്‍ട്ട്. മാത്രമല്ല. സ്ത്രീ പുരുഷ അനുപാതത്തിലും വലിയ അന്തരം ഉണ്ടായിക്കൊണ്ടിരിക്കുകയാണത്രെ.